Current Date

Search
Close this search box.
Search
Close this search box.

ഖുർആനിക വാക്യങ്ങളിലെ പദക്രമീകരണവും പശ്ചാത്തലവും

ഖുർആനിന്റെ ഭാഷാത്ഭുതങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിലെ വാക്യഘടനയും പദക്രമീകരണവും. സന്ദർഭവും സാഹചര്യവും മാറുന്നതനുസരിച്ച് ആയത്തുകളുടെ ഭാഷാശൈലിയിലും രൂപത്തിലും മാറ്റങ്ങൾ വരുന്നത് പോലെ , അവയുടെ വാക്യഘടനയിലും ക്രമത്തിലും ചിലപ്പോൾ മാറ്റങ്ങൾ കാണാൻ കഴിയും. ആലങ്കാരിക പ്രയോഗമോ മറ്റു ലക്ഷ്യങ്ങളോ മുൻനിർത്തി, അടിസ്ഥാന വാക്യഘടനയിൽ മാറ്റം വരുത്തുന്ന രീതി മിക്ക ഭാഷകളിലുമുണ്ട്. എന്നാൽ ഇത്തരം ഭാഷാപരമായ ലക്ഷ്യങ്ങൾക്കപ്പുറം, അർത്ഥതലങ്ങളെ സ്വാധീനിക്കുകയും സന്ദർഭത്തോട് നീതി പുലർത്തുകയും ചെയ്യാൻ ഖുർആൻ അതിൻറെ പദപ്രയോഗങ്ങളിൽ വരുത്താറുള്ള ചില സൂക്ഷ്മമായ ക്രമമാറ്റങ്ങൾ വളരെ ആകർഷണീയവും പഠനാർഹവുമാണ്.

ചില ഉദാഹരണങ്ങൾ നോക്കാം:
{ وَجَاۤءَ مِنۡ أَقۡصَا ٱلۡمَدِینَةِ رَجُلࣱ یَسۡعَىٰ قَالَ یَـٰقَوۡمِ ٱتَّبِعُوا۟ ٱلۡمُرۡسَلِینَ }
[Surah Yā-Sīn: 20]

{ وَجَاۤءَ رَجُلࣱ مِّنۡ أَقۡصَا ٱلۡمَدِینَةِ یَسۡعَىٰ قَالَ یَـٰمُوسَىٰۤ إِنَّ ٱلۡمَلَأَ یَأۡتَمِرُونَ بِكَ لِیَقۡتُلُوكَ ….. }
[Surah Al-Qaṣaṣ: 20]

സൂറ യാസീനിലെയും ഖസസിലെയും ഇരുപതാമത്തെ വചനങ്ങളാണിവ. ഈ രണ്ട് ആയത്തുകളുടെയും ആദ്യഭാഗത്തുള്ള 7 പദങ്ങളും ഒരേ പദങ്ങളാണ്. അവയുടെ ക്രമത്തിൽ മാത്രമാണ് ചെറിയ വ്യത്യാസം ഉള്ളത്. സൂറ ഖസസിൽ رجل എന്ന പദം തുടക്കത്തിൽ തന്നെ വന്നു, സൂറ യാസീനിൽ ആ പദം പിന്തിക്കപ്പെടുകയും ചെയ്തു. ബാഹ്യമായി നോക്കുമ്പോൾ ഈ രണ്ട് ആയത്തുകളുടെയും അർത്ഥം ഒന്നാണെന്ന് തോന്നുമെങ്കിലും അവയ്ക്കിടയിൽ അർത്ഥതലങ്ങളിൽ സൂക്ഷ്മമായ വ്യത്യാസമുണ്ടെന്നതാണ് ശരി. രണ്ട് ആയത്തുകളും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളെയാണ് വിവരിക്കുന്നത് ,ആ രണ്ട് സന്ദർഭങ്ങൾക്കും അനുയോജ്യമായ അർത്ഥവ്യതിയാനങ്ങൾ ചെറിയ ഒരു ക്രമമാറ്റത്തിലൂടെ ഈ ആയത്തുകൾക്ക് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

രണ്ട് ആയത്തുകളുടെയും പശ്ചാത്തലങ്ങൾ പരിശോധിക്കാം:
പ്രവാചകൻ മൂസ(അ)യുടെ ചരിത്രം വിവരിക്കവെയാണ് സൂറ ഖസസിൽ ഈ ആയത്ത് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തെ കൊല്ലാൻ രാജകൊട്ടാരത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ഒരാൾ വന്ന് അദ്ദേഹത്തെ അറിയിക്കുന്നതാണ് പശ്ചാത്തലം.

“പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരാൾ ഓടിവന്നു പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രധാനികൾ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ ഒട്ടും വൈകാതെ താങ്കള്‍ ഇവിടെ നിന്ന്(ഈജിപ്തില്‍ നിന്ന്‌) പുറത്തു പോയി രക്ഷപ്പെട്ടു കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.”
[Surah Al-Qaṣaṣ: 20]

ഇനി സൂറ യാസീനിലേക്ക് നോക്കാം. പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് അക്രമകാരികളായ ഒരു സമുദായത്തിലേക്ക് പ്രബോധക ദൗത്യവുമായി വരുന്ന ഒരു വിശ്വാസിയുടെതാണ് രംഗം, തങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരോടെല്ലാം വളരെ ക്രൂരമായ നിലപാട് സ്വീകരിച്ച ആ ജനത ഈ പ്രബോധകനെയും വെറുതെ വിട്ടില്ല…

“പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍”.
“നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.”
“ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം”?
“അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും”.
“തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അതു കൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുക.”
(പിന്നീട് അദ്ദേഹത്തെ അവർ കൊന്നപ്പോൾ) പറയപ്പെട്ടു: “സ്വർഗത്തിൽ പ്രവേശിക്കുക”.
അദ്ദേഹം പറഞ്ഞു: “എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെപ്പറ്റി എന്റെ ആളുകൾ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു”
[Surah Yā-Sīn: 20-27]

അറബി ഭാഷയിലെ വളരെ സ്വാഭാവിക ക്രമമാണ് സൂറ ഖസസിലേത് .
ആദ്യം ക്രിയയും അതിനു തൊട്ടുടനെ അതിൻറെ കർത്താവും വരുന്ന രീതിയാണത്.
{ وَجَاۤءَ رَجُلࣱ مِّنۡ أَقۡصَا ٱلۡمَدِینَةِ یَسۡعَىٰ }
സൂറ യാസീനിൽ ഇതിൽ നിന്ന് വ്യത്യസ്തമായി കർത്താവിനെ(رجل) ക്രിയയിൽ(جاء) നിന്ന് പിന്തിപ്പിച്ചാണ് കൊണ്ടുവന്നിട്ടുള്ളത്
{ وَجَاۤءَ مِنۡ أَقۡصَا ٱلۡمَدِینَةِ رَجُلࣱ یَسۡعَىٰ}
യാസീനിലെ ഈ മാറ്റത്തിന് മുഫസിറുകൾ വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകിയതായി കാണാം.
വിഷയത്തിന്റെ ഗൗരവവും മഹത്വവും പരിഗണിച്ച് ഭാഷയിൽ ഇത്തരം ഘടനാ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ഇവിടെ മൂസാ നബിയുടെ ചരിത്രത്തിലെ വ്യക്തിയെക്കാൾ യാസീനിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തിക്ക് കൂടുതൽ മഹത്വവും കൂടുതൽ പ്രാധാന്യവുമുണ്ട്. അതിൻറെ കാരണങ്ങൾ ആയത്തുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

ഒന്ന്: അദ്ദേഹം പ്രവാചകന്മാരുടെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് ദൂരെ നിന്ന് വന്നത്. ദീനിന്റെ ദഅവത് ആയിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

രണ്ട്: സ്വന്തം ജീവന് പോലും ഭീഷണി ആയേക്കാവുന്ന പ്രതികൂല സാഹചര്യത്തിലും പ്രവാചകന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വിശ്വാസവും പരസ്യപ്പെടുത്തി ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു.

മൂന്ന്: സത്യമാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

നാല്: മരണശേഷം സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടപ്പോഴും നേർമാർഗം സ്വീകരിക്കാത്ത തൻറെ ജനതയെ കുറിച്ചുള്ള വ്യാകുലതയും അവരോടുള്ള ഗുണകാംക്ഷയുമായിരുന്നു അദ്ദേഹത്തിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നത്. ഇത് തന്നെയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ മഹത്വവും. ഓരോ പ്രബോധകനും ജീവിതാഭിലാഷമായി കൊണ്ട് നടക്കുന്ന സ്വർഗ്ഗം കൺമുന്നിൽ ലഭിച്ചപ്പോഴും, തന്നെ ക്രൂരമായി കൊലപ്പെടുത്തിയ ജനതയുടെ സന്മാർഗം ആശിക്കുന്ന ഒരു യഥാർത്ഥ പ്രബോധക മനസ്സിൻറെ പ്രതീകം!!

എന്നാൽ മൂസാ നബിയുടെ കഥയിലെ വ്യക്തിക്ക് ഇത്തരം പ്രത്യേകതകൾ നമുക്ക് കാണാൻ കഴിയില്ല.
-മൂസ(അ) പ്രവാചകനാകുന്നതിനു മുമ്പാണ് ഈ സംഭവം നടന്നതെന്നെതിനാൽ ഇതൊരു ‘പ്രവാചക’ സേവനമായി കണക്കാക്കാൻ കഴിയില്ല.
– മൂസക്ക്(അ) സന്ദേശം നൽകിയതിന്റെ പേരിൽ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിട്ടതായി ഖുർആനിൽ സൂചനയില്ല.

ഡോ.ഫാദിൽ സാമുറായ് മറ്റൊരു വീക്ഷണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. – وجاء من أقصى المدينة എന്നാൽ പട്ടണത്തിലെ അങ്ങേയറ്റത്ത് നിന്ന് ഒരാൾ വന്നു എന്നാണെങ്കിൽ وجاء رجل من أقصى المدينة കൊണ്ട് അർത്ഥമാക്കുന്നത് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസക്കാരനായ ആൾ വന്നു എന്നാണ്, അയാൾ മൂസയുടെ അടുക്കലേക്ക് വന്നത് നിലവിൽ അവിടെ നിന്നാകണമെന്നില്ല ,ഉദാഹരണത്തിന് ഗ്രാമത്തിൽ നിന്ന് ഒരാൾ വന്നു എന്ന് അറബിയിൽجاء من القرية رجل എന്നും, ഗ്രാമവാസിയായ ഒരാൾ വന്നു
എന്നതിന് جاء رجل من القرية എന്നും പറയുന്നത് പോലെ. ഗ്രാമവാസിയായ ഒരാൾ വന്നു എന്നതിന് അയാൾ ഗ്രാമത്തിൽ നിന്നാണ് ഇപ്പോൾ വന്നത് എന്ന് അർത്ഥമില്ലല്ലോ.
യാസീനിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തി വാസ്തവത്തിൽ പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് തന്നെയാണ് വന്നത്. അതങ്ങനെ എടുത്തു പറയാൻ രണ്ട് കാരണങ്ങളുണ്ട്.
ഒന്ന് അയാളുടെ മഹത്വത്തെകുറിക്കാനാണ്. കാരണം വളരെ ത്യാഗം സഹിച്ചു ദൂരെ നിന്ന് പ്രബോധനത്തിനു വേണ്ടി വന്നു, രണ്ട് ആ ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ പ്രവർത്തനങ്ങൾ വിഫലമല്ലെന്ന് അറിയിക്കാനാണ്.പ്രവാചകന്മാരുടെ നാട്ടിലുള്ള ആളുകൾ അവരെ എതിർക്കുകയായിരുന്നെങ്കിലും അവരുടെ ത്യാഗത്തിന്റെ പ്രതിഫലനങ്ങൾ അവ എത്തിപ്പെടാത്ത നാടുകളിലേക്കും ആളുകളിലേക്കും എത്തിയിരുന്നു. ഇത് പ്രവാചകൻ മുഹമ്മദ് (സ) കും അദ്ദേഹത്തിന് ശേഷം വരുന്ന മുഴുവൻ പ്രബോധകർക്കും പ്രചോദനവുമാണ്.

മൂസാനബിക്ക് രഹസ്യ സന്ദേശം നൽകിയ വ്യക്തിയുടെ കാര്യം അങ്ങനെ ആകണമെന്നില്ല. സ്വദേശം പട്ടണത്തിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന നാടാണെങ്കിലും അദ്ദേഹം അപ്പോൾ വന്നത് നഗരത്തിൽ നിന്ന് തന്നെയായിരിക്കാം, അതുകൊണ്ടാണല്ലോ നഗരത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായത്. പക്ഷേ നഗരവാസി അല്ലാത്തതുകൊണ്ട് തന്നെ അവിടുത്തെ പ്രമാണിമാരോടോ ഭരണവർഗത്തോടോ അദ്ദേഹത്തിനെ അമിതമായ ചായ് വോ പ്രതിബദ്ധതയോ ഉണ്ടായില്ല, പട്ടണവാസികളിൽ നിലവിൽ ഉണ്ടായിരുന്ന മ്ലേച്ഛതകളിൽ നിന്നെല്ലാം സുരക്ഷിതനുമായിരുന്നു. മൂസാ നബിയുടെ ഗുണകാംക്ഷിയാകാൻ അയാളെ യോഗ്യനാക്കിയതും അത് തന്നെയാവാം.

മറ്റൊരു ഉദാഹരണം കൂടി നോക്കാം; ഖുർആനിൽ നിരവധി തവണ ആവർത്തിക്കപ്പെട്ടിട്ടുള്ള അല്ലാഹുവിൻറെ രണ്ട് വിശേഷണങ്ങളാണ്
“ഏറെ പൊറുക്കുന്നവൻ”(غفور) “കാരുണ്യവാൻ”(رحيم)എന്നീ രണ്ട് ഗുണങ്ങൾ.
41 അധ്യായങ്ങളിലായി എഴുപതിൽപരം ഇടങ്ങളിൽ غفور رحيم എന്ന് വന്നിട്ടുണ്ട്. എന്നാൽ ഒരിടത്ത് മാത്രംرحيم എന്ന വിശേഷണത്തെ മുന്തിച്ചുകൊണ്ട് الرحيم الغفور എന്ന് വന്നതായി കാണാം.

{ یَعۡلَمُ مَا یَلِجُ فِی ٱلۡأَرۡضِ وَمَا یَخۡرُجُ مِنۡهَا وَمَا یَنزِلُ مِنَ ٱلسَّمَاۤءِ وَمَا یَعۡرُجُ فِیهَاۚ وَهُوَٱلرَّحِیمُ ٱلۡغَفُورُ }
[سُورَةُ سَبَإٍ: ٢]

ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായതെല്ലാം അവന്‍ അറിയുന്നു. അവന്‍ *കരുണ ചൊരിയുന്നവനും ഏറെ പൊറുക്കുന്നവനുമത്രെ.( സബഅ്:02)

ഇവിടെ റഹ്മ്ത്തിനെ മഗ്ഫിറത്തിനെ കാൾ മുന്തിച്ചത് ഒരിക്കലും അലക്ഷ്യമായോ യാദൃശ്ചികമായോ അല്ല, അത് വ്യക്തമാവാൻ, ഈ രണ്ട് പദങ്ങളും ഒന്നിച്ച് വന്നിട്ടുള്ള മറ്റു ആയത്തുകൾ പരിശോധിച്ചു നോക്കിയാൽ മാത്രം മതിയാകും.غفور رحيم എന്ന് വന്ന ആയത്തുകളെല്ലാം മനുഷ്യർക്കുള്ള വിധിവിലക്കുകൾ, ഇളവുകൾ,പാപമോചനം, നിഷിദ്ധ കാര്യങ്ങൾ, ശിക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കാണാം. അല്ലാഹുവിൻറെ മഗ്ഫിറത്താണല്ലോ ഇവിടങ്ങളിലെല്ലാം ആവശ്യമായിട്ടുള്ളത്.

{ قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمࣱ }

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
[سُورَةُ آلِ عِمۡرَانَ: ٣١]
{ إِلَّا ٱلَّذِینَ تَابُوا۟ مِنۢ بَعۡدِ ذَ ٰ⁠لِكَ وَأَصۡلَحُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمٌ }

അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു*.
[سُورَةُ آلِ عِمۡرَانَ: ٨٩].
{ ٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ وَأَنَّ ٱللَّهَ غَفُورࣱ رَّحِیمࣱ }
[سُورَةُ المَائـِدَةِ: ٩٨]

അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.

എന്നാൽ സൂറ സബയിലെ ആയത്ത് കൈകാര്യം ചെയ്യുന്നത് മേൽ സൂചിപ്പിച്ച ഏതെങ്കിലും വിഷയമല്ല, മറിച്ച് അല്ലാഹുവിൻറെ കാരുണ്യത്തെ പ്രതിനിധാനം ചെയ്യുന്ന അനുഗ്രഹങ്ങളാണ് അതിലെ പ്രധാന വിഷയം. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന മഴവെള്ളവും വിത്തുകളും, അതിൽ നിന്ന് പുറത്തേക്കുൽഭവിക്കുന്ന ശുദ്ധജലസ്രോതസ്സുകളും വൃക്ഷങ്ങളും, ആകാശത്തു നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന മഴയും വെളിച്ചവും, തുടങ്ങി മനുഷ്യർക്ക് അനുഗ്രഹമായി ഭവിച്ചിട്ടുള്ള മുഴുവൻ പ്രപഞ്ച പ്രതിഭാസങ്ങളെയും സംബന്ധിച്ച അല്ലാഹുവിൻറെ സൂക്ഷ്മ ജ്ഞാനവും യുക്തിദീക്ഷയുമാണ് ഈ ആയത്തിലെ പ്രതിപാദ്യ വിഷയം. അതിനാൽ ഇവിടെ എന്തുകൊണ്ടും അല്ലാഹുവിൻറെ റഹ്മത്ത് തന്നെയാണ് അവൻറെ മഗ്ഫിറത്തിനേക്കാൾ മുന്തിരിക്കപ്പെടേണ്ടത്.

ഖുർആനിക വചനങ്ങളിലെ വാക്കുകളും പ്രയോഗങ്ങളും മാത്രമല്ല അവയിലെ ഘടന പോലും എത്ര കൃത്യവും സൂക്ഷ്മവുമാണെന്നതിൻറെ തെളിവാണ് ഇത്തരം ഉദാഹരണങ്ങൾ. വാക്കുകളുടെ കോർവയിലോ ക്രമത്തിലോ അടങ്ങിയിട്ടുള്ള അണു വ്യത്യാസങ്ങൾക്ക്, ആശയതലത്തിൽ എത്ര സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും, അവയെ സന്ദർഭോചിതവും സാഹചര്യാനുകൂലവുമാക്കാൻ ഈ വക മാറ്റങ്ങൾ എത്രത്തോളം സഹായകമാണെന്നും ഇത്തരം പഠനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles