إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ(المائدة:٧٢).
അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല. (അല്‍മാഇദ: 72)
അല്ലാഹു നമ്മുടെ പിതാവ് ആദം നബിയെയും മാതാവ് ഹവ്വാ ബീവിയെയും സൃഷ്ടിച്ചത് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിയോഗം വരെ ദീന്‍ അല്ലാഹുവിലുള്ള പരിപൂര്‍ണമായ ഏകത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊണ്ടത്. ഈ ഏകത്വം, മുഴുവന്‍ സൃഷ്ടി വിശേഷണങ്ങളില്‍ നിന്നും, അവന്റെ മഹത്വത്തിന് യോജിക്കാത്ത വിശേഷണങ്ങളില്‍ നിന്നും സ്രഷ്ടാവിനെ പരിശുദ്ധമാക്കാന്‍ ആവശ്യപ്പെടുന്നു. അതുപോലെ, അവനെ ആശ്രയിക്കാനും, അവനോട് സഹായം തേടാനും, അവനല്ലാതെ മറ്റാരോടും ചോദിക്കാതിരിക്കാനും ആവശ്യപ്പെടുന്നു. അല്ലാഹുവിന്റെ റസൂലില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: പ്രവാചകന്‍(സ) ഇബ്നു അബ്ബാസ്(റ)വിനെ വിളിച്ചു. അല്ലയോ കുഞ്ഞേ. തീര്‍ച്ചയായും ഞാന്‍ നിനക്ക് (പ്രയോജനപ്പെടുന്ന) വാക്യങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ (കല്‍പന-നിരോധങ്ങള്‍) സംരക്ഷിക്കുകയാണെങ്കില്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ സംരക്ഷിക്കുകയാണെങ്കില്‍ അല്ലാഹു നിന്റെ കൂടെയുണ്ടാകും. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക. നീ അറിയുക, സമൂഹം നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരുമിക്കുകയാണെങ്കില്‍, അല്ലാഹു നിനക്ക് എഴുതിവെച്ചതില്‍ നിന്നല്ലാത്ത യാതൊരു ഉപകാരവും ഉണ്ടാവുകയില്ല. നിനക്കെന്തെങ്കിലും ഉപദ്രവം ചെയ്യാന്‍ ഒരുമിക്കുകയാണെങ്കില്‍ അല്ലാഹു നിനക്ക് എഴുതിവെച്ചതില്‍ നിന്നല്ലാതെ യാതൊരു ഉപ്രദവും ഉണ്ടാവുകയില്ല. പേന ഉയര്‍ത്തപ്പെടുകയും, പേജുകള്‍ നിറയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു (അല്ലാഹുവിന്റെ തീരുമാനപ്രകാരം കാര്യങ്ങള്‍ നടക്കുന്നു).
ആദം നബി(അ) മുതല്‍ നൂഹ് നബി(അ) വരെയുള്ള കാലഘട്ടങ്ങളില്‍ സംഭവിച്ച പോലെ, സ്വഭാവകാര്യങ്ങളില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതുകൊണ്ട് പിശാച് മതിയാക്കിയിരുന്നില്ല. അത്, ആദം നബി(അ)യെ തൗഹീദില്‍ നിന്ന് ശിര്‍ക്കിലെത്തിച്ചതുപോലെ, വിശ്വാസകാര്യങ്ങളിലേക്കും നീളുന്നു. നൂഹ് നബിയുടെ കാലഘട്ടത്തിലാണ് പിശാചിന് അതിന് സാധ്യമായത്. അല്ലാഹുവിന്റെ റൂസൂല്‍ പറയുന്നു: നൂഹിനും ആദമിനുമിടയില്‍ പത്ത് നൂറ്റാണ്ടുണ്ട്. അവരെല്ലാം ശരിയായ മാര്‍ഗത്തിലായിരുന്നു. ഇബ്നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: നൂഹ് സമൂഹത്തിലെ നല്ലവരായ മനുഷ്യരെല്ലാം മരിച്ചുപോയി. അവര്‍ ഇരുന്ന ഇടങ്ങളില്‍ പ്രതിഷ്ഠ നിര്‍മിക്കാന്‍ സമൂഹത്തിന് പിശാച് ബോധനം നല്‍കി. അവര്‍ അതിന് അവരുടെ നാമങ്ങളിട്ടു. അവര്‍ അപ്രകാരം ചെയ്തു. അത് ആരാധിക്കപ്പെട്ടിരുന്നില്ല. അവര്‍ മരിച്ചപ്പോള്‍, അതിന്റെ അടയാളങ്ങള്‍ നീങ്ങിയപ്പോള്‍ അത് ആരാധിക്കപ്പെട്ടു. അല്ലാഹു തന്റെ അടിമയും പ്രവാചകനുമായ നൂഹിനെ ഏകത്വത്തിലേക്ക് ക്ഷണിക്കുന്നതിന് നിയോഗിച്ചു. 950 വര്‍ഷത്തിന് ശേഷം അവരില്‍ നിന്ന് ചെറിയ കൂട്ടമല്ലാതെ അദ്ദേഹത്തിന് ഉത്തരം നല്‍കിയില്ല. സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിരാശനായപ്പോള്‍ നൂഹ് (അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു അവരെ കൊടുങ്കാറ്റ് കൊണ്ടുവന്ന് നശിപ്പിക്കുകയും, ശിര്‍ക്കില്‍ നിന്ന് ഭൂമിയെ ശുദ്ധീകരിക്കുകയും ചെയ്തു. അല്ലാഹു തന്റെ ദാസന്‍ നൂഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും രക്ഷിച്ചു.
ഇത് ഒരു ലക്ഷം ഇരുപത്തിനാലായിരം നബിമാര്‍ക്കൊപ്പം ആവര്‍ത്തിക്കപ്പെടുകയുണ്ടായി. അല്ലാഹു അവര്‍ക്കിടയില്‍നിന്ന് 310ല്‍ പരം റസൂലുകളെ തെരഞ്ഞെടുത്തു. മനുഷ്യനെ വഴിതെറ്റുക്കുന്നതിനുള്ള പിശാചിന്റെ പ്രധാന പ്രവേശന കവാടമാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയെന്നത്. ആദം സന്തതികളിലെ ഏതെങ്കിലും വ്യക്തിയെയോ അല്ലെങ്കില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏതെങ്കിലുമൊന്നിനെയോ മഹത്വപ്പെടുത്തി അവന്റെ ഹൃദയത്തിലേക്ക് അവനറിയാതെ ശിര്‍ക്ക് പ്രവേശിക്കുന്നു. ഇരുട്ട് മൂടിയ രാത്രിയില്‍ മൃതുവായ പാറയില്‍ കറുത്ത ഉറുമ്പ് സഞ്ചരിക്കുന്നതിനെക്കാള്‍ മറഞ്ഞതാണ് ശിര്‍ക്കെന്ന് ഇതുകൊണ്ടാണ് പറയപ്പെടുന്നത്. ഇബ്നു കസീര്‍ തന്റെ തഫ്സീറില്‍ പറയുന്നു: ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടേണ്ട മനുഷ്യ, നിന്റെ ഇബാദത്തില്‍ നിന്റെ രക്ഷിതാവിന് പങ്കുകാരെ നീ കല്‍പിക്കരുത്. കാരണം രക്ഷിതാവ് നിന്നെ സഹായിക്കുകയില്ല. മറിച്ച,് ഇബാദത്ത് ചെയ്യുന്നതിലേക്ക് നിന്നെ തിരിച്ചവിടും. അത് നിനക്ക് യാതൊരു ഉപകാരവും ഉപദ്രവും വരുത്തുകയില്ല. കാരണം, ഉപകാരവും ഉപദ്രവും വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാകുന്നു; അവന് കൂട്ടാളികളില്ല. ഇബ്നു അബ്ബാസ്(റ) പറയുന്നു: നൂഹ് നബിയുടെ സമൂഹത്തലുണ്ടായിരുന്ന വിഗ്രഹങ്ങള്‍ പില്‍ക്കാലത്ത് അറബികളിലുമുണ്ടായി. അന്ത്യപ്രവാചകനെ അല്ലാഹു നിയോഗിക്കുമ്പോള്‍, വഴികേടിന്റെയും ശിര്‍ക്കിന്റെയും കുഫ്റിന്റെയും സമുദ്രങ്ങളില്‍ ഭൂമി മുങ്ങികിടിക്കുകയായിരുന്നു.
അല്ലാഹുവിന്റെ റസൂല്‍ ശിര്‍ക്കിന്റെ വ്യത്യസ്ത രൂപങ്ങളെ ഇല്ലാതാക്കുകയും, തൗഹീദിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയും, സമൂഹത്തോട് വേര്‍പിരിഞ്ഞുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: വേദക്കാര്‍ അവരുടെ മതത്തില്‍ എഴുപത്തി രണ്ട് വിഭാഗമായി ഭിന്നിച്ചിരിക്കുന്നു. അവരില്‍ ഒരു വിഭാഗമല്ലാതെ ശേഷിക്കുന്നവരെല്ലാം നരകത്തിലാണ്. അത് അല്‍ജമാആത്താണ് (അഹ്‌ലുസ്സുന്ന വല്‍ജമാഅ). മറ്റൊരു ഹദീസില്‍, ഞാനും എന്റെ അനുചരന്മാരുമാണെന്ന് പ്രവാചകന്‍(സ) പറയുന്നുണ്ട്. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: എന്റെ സമൂഹത്തിലെ ഗോത്രങ്ങള്‍ മുശ്‌രിക്കുകളുമായി ചേരുന്നതുവരെ അന്ത്യാവസാനം ഉണ്ടാവുകയില്ല.
വിവ: അര്‍ശദ് കാരക്കാട്