Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 30

(عَمَّ يَتَسَاءَلُونَ…)
ഖുർആനിൽ ഏറ്റവും സുപരിചിതമായ ഭാഗത്തിലാണ് ഇന്ന് നാമുള്ളത്. അതിനാൽ മൊത്തത്തിലുള്ള സാരം മാത്രം പറഞ്ഞു പോവുകയാണ് ഈ ഭാഗത്ത്. ഖുർആനിലെ അധ്യായ സംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് മുപ്പതാം ജുസ്ഇലാണുള്ളത്. ബയ്യിന: , നസ്വ്ർ എന്നിവ ഒഴിച്ച് ബാക്കി 35 സൂറകളും മക്കിയ്യാണ്.ആയത്തുകളുടെ ചെറുപ്പം,വിഷയപ്പൊരുത്തം, ഏകദിശ, പൊതു ശൈലി എന്നിവയിൽ ഈ 37 സൂറകളും ഐക്യരൂപം പുലർത്തുന്നുണ്ട്

1ـ سورة النبأ:

സൂറ: നബഇൽ 40 വാക്യങ്ങളാണുള്ളത്. മഹാവൃത്താന്തം എന്ന നിലയിൽ അവിശ്വാസികളുടെ പരസ്പര ചോദ്യങ്ങളുടേയും പുനരുത്ഥാന വാർത്തകളുടെയും മരണാനന്തര ജീവിതത്തിന്റെയും വർത്തമാനങ്ങൾ വളരെ അടുക്കും ചിട്ടയോടെയും പറഞ്ഞു കൊണ്ട് തദ്‌വിഷയത്തിൽ അവിശ്വാസികൾ വെച്ചു പുലർത്തുന്ന ലാഘവത്വത്തെ അപലപിച്ച് കൊണ്ടാണ് സൂറ: തുടങ്ങുന്നതു തന്നെ. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃഷ്ടാന്തങ്ങൾ മാതൃകയായി അവതരിപ്പിച്ച് അന്ത്യദിനക്കാഴ്ചകൾ അവയോട് ചേർത്ത് വെച്ച് നരകം, സ്വർഗം എന്നീ രണ്ടു ദ്വന്തങ്ങളെയും രണ്ടിന്റേയും വ്യതിരിക്തമായ സ്വഭാവങ്ങളും അവിശ്വാസികളുടെയും വിശ്വാസികളുടെയും ഗതിയെക്കുറിച്ചുള്ള ശക്തമായ വിവരണവുമാണ് സൂറയുടെ ഉള്ളടക്കം.

2ـ سورة النازعات:

സൂറ: നാസിആതും 40 ചെറിയ വാക്യങ്ങളുള്ള സൂറയാണ്. നാസിആതും നാശിത്വാതും തത്വത്തിൽ ഒരേ ജോലിയാണെങ്കിലും രണ്ടും രണ്ടു രീതിയിൽ കൈകാര്യം ചെയ്യുന്ന 2 വിഭാഗം മലക്കുകളാണ് എന്നാണ് പണ്ഡിത മതം.ഒന്നാം വിഭാഗം ദുഷ്കർമികളുടെ ആത്മാവിലേക്ക് കടന്ന് മുഴുകി പ്രവേശിച്ച് ജീവൻ നിര്‍ദ്ദയം ഊരിയെടുക്കുന്നവരാണെങ്കിൽ വളരെ വേഗതയിൽ സൗമ്യമായി വിശ്വാസികളുടെ ജീവൻ അഴിച്ചുവിടുന്ന മാലാഖമാരാണ് നാശിത്വാത് എന്നാൽ ഉദ്ദേശ്യം എന്നാണ് മുഖാധാരാ മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നത്.രണ്ടു തരം ആത്മാക്കളും അവയുടെ അവസ്ഥാന്തരങ്ങളുമാണിവ എന്നഭിപ്രായപ്പെട്ടവരുമുണ്ട്.

ഉയിർത്തെഴുന്നേൽപ്പിന്റെയും കണക്കുകൂട്ടലിന്റെയും ദിവസം വിചാരണ പൂർത്തീകരിക്കുമെന്നും അതോടെ ഭയവും പശ്ചാത്താപവും അവിശ്വാസികളെ പിടികൂടുമെന്നും സൂറ:യുടെ ആദ്യഭാഗം വ്യക്തമാക്കുന്നു.
മൂസാ (അ)- ഫിർഔൻ സംവാദം ഓർമ്മപ്പെടുത്തി അല്ലാഹുവിനുള്ള കഴിവിന്റെ തെളിവുകൾ , പ്രപഞ്ചത്തിന്റെ ദൃഷ്ടാന്തങ്ങൾ, പരലോകത്ത് നീതിമാന്മാരുടെയും ധിക്കാരികളുടെയും വ്യത്യസ്ത രീതികളിലുള്ള
രക്ഷാശിക്ഷകളും വ്യക്തമാക്കുന്നു സൂറ: .

3ـ سورة عبس:

സൂറ: അബസ 42 സൂക്തങ്ങളുള്ള അധ്യായമാണ്. അതിലെ ആദ്യത്തെ 10 ആയതുകൾ നബി(സ)യെ അദ്ദേഹത്തിന് പറ്റിപ്പോയ ഒരു വീഴ്ചയുടെ പേരിൽ ശക്തമായി ആക്ഷേപിക്കുകയാണ് എന്നാണ് പൊതുവെ
പറയപ്പെടാറ് . അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം (റ)എന്ന അന്ധനായ സ്വഹാബി ഒരിക്കൽ വരുമ്പോൾ നബി ഖുറൈശി ഗോത്രത്തിലെ പ്രമുഖരുമായി പ്രബോധന സംബന്ധിയായ വളരെ അടിയന്തിര യോഗത്തിലായിരുന്നുവെന്നും ആ സമയത്തുള്ള ഇബ്നു ഉമ്മി മക്തൂമിന്റെ വരവ് അദ്ദേഹത്തിനിഷ്ടമായില്ല എന്നുമാണ് ഭൂരിഭാഗം പേരുടേയും വ്യാഖ്യാനം ;പക്ഷേ ഈ വർത്തമാനം റസൂലുല്ലാഹിയിലേക്ക് ചേർത്ത് പറയൽ സൂക്ഷ്മമല്ല എന്നാണ് ഡോ. ഇനായതുല്ലാഹ് സുബ്ഹാനിയെ പോലുള്ള ഖുർആൻ പണ്ഡിതരുടെ അഭിപ്രായം.
ثُمَّ عَبَسَ وَبَسَرَ 74:22
മുഖം ചുളിക്കുകയും കറുപ്പിക്കുകയും ചെയ്തു എന്ന് ഖുർആൻ പറയുന്നത് തനി ധിക്കാരിയായ ഫിർഔനെ കുറിച്ചാണെന്നത് നാം മറന്ന് കാണില്ല .സുമുഖനും കാരുണ്യകേദാരവുമായ നബി (സ) ആഗതനോട് മുഖം ചുളിക്കുകയും കറുപ്പിക്കുകയും ചെയ്തു എന്ന് പറയുന്നതിനേക്കാൾ സൂക്ഷ്മം ആ സദസ്സിലെ ആരോ അങ്ങനെ ചെയ്തു എന്ന് പറയലാണെന്നും وما يدريك വമായുദ് രീക(നിന്നെ അറിയിച്ചതെന്ത് ?) എന്ന സംസാരം മുതലേ നബിയോടുള്ള അഭിസംബോധന നടക്കുന്നുള്ളൂവെന്ന സുബ്ഹാനിയുടെ അഭിപ്രായമാണ് സൂക്ഷ്മതയുടെ അഭിപ്രായമെന്നാണ് നബിയുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്. (തീർത്തും വ്യക്തിപരമായ നിരീക്ഷണം ) അവിശ്വാസികളായ നേതാക്കളോടുള്ള താൽപ്പര്യത്തിന് വേണ്ടി അന്ധനായ അനുയായിയെ അവഗണിച്ചത് ആരായാലും, ഏതായാലും ഭൂഷണമല്ലെന്നും വ്യക്തമാക്കിയതിന് ശേഷം വിശുദ്ധ ഖുർആനിനെ സംബന്ധിച്ചും ലൗഹുൽ മഹ്ഫൂളിനെ കുറിച്ചും അവയുടെ എഴുത്തുകാരായ മാലാഖമാരെ കുറിച്ചും മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ചും പരലോകക്കാഴ്ചകളുമെല്ലാം ചുരുക്കിപ്പറഞ്ഞ് നീതിമാന്മാരുടെയും കുറ്റവാളികളുടെയും വിധി എന്താണെന്ന് വ്യക്തമാക്കുന്നു സൂറ: അബസ.

4ـ سورة التكوير:

ഇമാം അഹ്മദ്, തിര്‍മിദി, ഹാകിം (റ) എന്നിവര്‍ നിവേദനം ചെയ്തിട്ടുള്ള ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഖിയാമത്തുനാളിനെ കണ്ണുകൊണ്ടു കാണുന്നപോലെ നോക്കിക്കാണുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍, അവന്‍
إِذَا الشَّمْسُ كُوِّرَتْ ، إِذَا السَّمَاءُ انفَطَرَتْ ، إِذَا السَّمَاءُ انشَقَّتْ
(സൂ: തക്‌വീർ, സൂ: ഇന്‍ഫിത്വാര്‍, സൂ: ഇന്‍ശിഖാഖ്) എന്നിവ ഓതിക്കൊള്ളട്ടെ.’
ചുറ്റിപ്പൊതിയൽ (Covering) എന്നാണ് തക്‌വീർ എന്നതിന്റെ അർത്ഥം. 19 സൂക്തങ്ങളാണ് തക് വീറിലുള്ളത്. രണ്ട് ഊന്നലുകളാണ് ഈ അധ്യായത്തിൽ വിശദമായി കാണുന്നത്. ആദ്യത്തേത് പുനരുത്ഥാന ദിനത്തെക്കുറിച്ചും അതിന്റെ ഭയാനകതയെയും അതിലെ ആളുകളുടെയും അവരുടെ വിധികളേയും കുറിച്ച് ; രണ്ടാമത്തേത് വിശുദ്ധ ഖുർആൻ, ജിബ്രീൽ മാലാഖ,പ്രവാചകൻ (സ) ന്റെ വ്യക്തിപ്രഭാവം, അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എന്നിവയെ സംബന്ധിച്ചു .അദ്ദേഹത്തെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച മക്കക്കാരുടെ ആരോപണങ്ങളെ വളരെ ആധികാരികമായി നിഷേധിച്ചു കൊണ്ട് അതിനുള്ള മറുപടി നൽകി സൂറ: സമാപിക്കുന്നു.

5ـ سورة الانفطار:

19 സൂക്തങ്ങളുള്ള മറ്റൊരു സൂറ:യാണ് ഇൻഫിത്വാർ .പൊട്ടിപ്പിളരൽ എന്നാണ് ആ പദത്തിന്റെ അർത്ഥം.പുനരുത്ഥാന നാളിൽ ആകാശം പൊട്ടിപ്പിളരുമ്പോഴുള്ള ഭീകര രംഗങ്ങളെക്കുറിച്ചു സൂറ:യിൽ മുന്നറിയിപ്പുണ്ട്, വിശ്വാസത്തിന്റെയും നിഷേധത്തിന്റെയും രക്ഷാശിക്ഷകൾ പ്രത്യേകം പ്രത്യേകം പറഞ്ഞ് നുണയന്മാരെ അപലപിക്കുകയും ചെയ്യുന്നതോടൊപ്പം മാലാഖമാരെ കുറിച്ചും സ്വർഗക്കാരെ കുറിച്ചും ലളിതവും സുന്ദരവുമായ ഭാഷയിൽ വ്യക്തമാക്കുന്നു ഈ സൂറ:.

6ـ سورة المطففين:

മുത്വഫ്ഫിഫീൻ 36 സൂക്തങ്ങളുള്ള അധ്യായമാണ്. ഉപഭോക്താവ് അറിയാതെ അവന്റെ അളവിൽ കൃത്രിമം കാണിക്കലാണ് തത്വ്ഫീഫ് . സമകാലികലോകത്തും ഇത്തരം തരികിടകൾ നടക്കുന്നുണ്ട്.അളവിൽ വഞ്ചിക്കുന്നവരെ അപലപിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ അതി സൂക്ഷ്മ തലത്തിലുള്ള കണക്കുകൂട്ടലിനെക്കുറിച്ചുള്ള മുന്നറിയിപ്പും, ഉയിർത്തെഴുന്നേൽപുനാളിൽ അവിശ്വാസികളുടെയും വിശ്വാസികളുടെയും ഗതികളെക്കുറിച്ച പരാമർശങ്ങളും സൂറ:യിൽ ഉണ്ട്. വിശ്വാസികളെക്കുറിച്ചും അവിശ്വാസികളെ കുറിച്ചും വിശദമായി വിശകലനം ചെയ്ത് പരലോകത്തിൽ രണ്ടുകൂട്ടരുടേയും സാഹചര്യങ്ങളുടെ താരതമ്യവുമാണ് സൂറ:യിലുള്ളത്.

7ـ سورة الانشقاق:

25 ആയതുകളാണ് ഇൻശിഖാഖിലുള്ളത്. നബിയെ നരപ്പിച്ച “ഹൂദിന്റെ സഹോദരിമാരിൽ ” പെട്ട ഒരു സൂറ: യാണിത്.പിളരൽ, വിദൂരത്താവൽ എന്നൊക്കെയാണ് ആ പദത്തിന്റെയർത്ഥം. ഇൻശിഖാഖ് നബിയുടെ കാലത്ത് നടന്നതാണെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. ഖിയാമതിന്റെ വലിയ അടയാളമായി നടക്കുന്നതാണ് എന്നതാണ് സൂക്ഷ്മമായ അഭിപ്രായം. പുനരുത്ഥാനത്തിന്റെ രംഗങ്ങളെക്കുറിച്ച് പരാമർശങ്ങൾ , നീതിമാന്മാരുടെയും ദുഷ്ടന്മാരുടെയും വിധിയെക്കുറിച്ചുള്ള വിശദീകരണങ്ങൾ എന്നിവ സൂറ:യിലുണ്ട്. (21ാം ആയതിൽ തിലാവതിന്റെ സുജൂദുണ്ട് )
വിശ്വാസികളുടെ അണമുറിയാത്ത പ്രതിഫലത്തെ കുറിച്ച സന്തോഷവാർത്തയാണ് സൂറയുടെ പരിസമാപ്തി.
8ـ سورة البروج:

സൂറ: ബുറൂജ് (നക്ഷത്രമണ്ഡലങ്ങൾ) എന്ന ഈ സൂറയിൽ 22 ആയതുകളാണുള്ളത്. പീഡിതരായ വിശ്വാസികളെയും വിശ്വാസിനികളെയും അവരുടെ ആദർശത്തിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുന്ന എല്ലാകാലത്തേയും ധിക്കാരികൾക്കുമുള്ള മുന്നറിയിപ്പ് നൽകുന്നു ഈ സൂറ: . അന്നവർക്ക് പരിചയമുള്ള ധിക്കാരികളെയെല്ലാം ഈ സൂറ: പരാമർശിക്കുന്നുവെന്നത് ഇക്കാലത്തെ പോക്കിരി രാജ്യങ്ങൾക്കുള്ള ഉണർത്തൽ കൂടിയാണ്. (ഇതെഴുതുമ്പോൾ ഖുദ്സിൽ ഖിയാമുല്ലൈൽ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരെ ബോംബുകൾ എറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ വാട്സപ്പിൽ വന്നുകൊണ്ടിരിക്കുന്നു. അല്ലാഹു രക്തസാക്ഷികൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ . പുണ്യനഗരിയിൽ പുണ്യനാളിൽ പുണ്യ കർമ്മത്തിനിടയിൽ നരഹത്യ നടത്തിയവർക്ക് ഈ ലോകത്ത് തന്നെ യോജിച്ച ശിക്ഷ നല്കുമാറാവട്ടെ )

ഇന്നത്തെ സൗദി അറേബ്യയിലാണ് ഖുർആൻ പരാമർശിക്കുന്ന ”ഉഖ്ദൂദ്” (കിടങ്ങ് )ഏരിയ . നജ്‌റാന്റെ പ്രാചീന പേരാണ് ഉഖ്ദൂദ്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷം മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ് ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

പ്രതാപശാലിയായ, സ്തുത്യര്‍ഹനായ അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചു എന്നതല്ലാതെ, അവരെക്കുറിച്ച് അവര്‍ യാതൊരു കുറ്റവും അവർക്കില്ല ( 8) ഈ സൂക്തത്തെ നിലവിലുള്ള വിഷയങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയ ഗ്രന്ഥമാണ് സയ്യിദ് ഖുത്വുബിന്റെ വഴിയടയാളങ്ങൾ . പിന്നീടതിന്റെ വിശദാംശങ്ങൾ ഫീ ളിലാലിൽ ഖുർആനിലും അദ്ദേഹമെഴുതി. പ്രസ്തുത സംഭവമാണ് അദ്ദേഹത്തിന്റെ രക്തസാക്ഷ്യം നേരത്തെയാക്കിയത്.

CE 523 ഒക്‌ടോബറില്‍ ഉഖ്ദൂദ് സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525-ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. ( കാല ദൈർഘ്യം സൂചിപ്പിച്ചു എന്ന് മാത്രം )

9ـ سورة الطارق:

17 വാക്യങ്ങളാണ് ത്വാരിഖ് അധ്യായത്തിലുള്ളത്. രാത്രിയില്‍ വന്ന് തുളച്ചുകയറുന്ന നക്ഷത്രമാണ് ത്വാരിഖ് . മനുഷ്യനെ സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ കഴിവിന്റെയും പുനരുത്ഥാനത്തിന്റെയും തെളിവുകൾ സൂറ:യിൽ എമ്പാടുമുണ്ട് . നിഷേധികൾക്ക് അവരുടെ പ്രവൃത്തികൾ അവർക്കെതിരെ തന്നെയുള്ള കണക്കാക്കപ്പെടുന്നുവെന്ന മുന്നറിയിപ്പ് നൽകി പ്രകൃതി പ്രതിഭാസങ്ങളിലൂടെ പ്രവാചക സന്ദേശങ്ങളുടെ സത്യത ബോധ്യപ്പെടുത്തി നിഷേധികൾക്കുള്ള താക്കീത്
ഉണർത്തുകയും ചെയ്യുന്നു ഈ സൂറ: .

10ـ سورة الأعلى:

സൂറ: അഅ്ലായും ഗാശിയയും സാധാരണ വെള്ളിയാഴ്ച ജുമുഅ: നമസ്കാരത്തിൽ വ്യാപകമായി പാരായണം ചെയ്യുന്നതാണ്. അഅ്ലായിൽ 19 സൂക്തങ്ങളാണുള്ളത്. പ്രവാചകൻ (സ) യോടുള്ള കൽപ്പനകളാണ് സൂറ: മുഴുവൻ . അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക എന്നു തുടങ്ങി അല്ലാഹു മനുഷ്യന് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനും മറ്റുള്ളവർക്ക് ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുഹമ്മദ് നബിയുടെ സന്ദേശം മുൻ പ്രവാചകന്മാർ മുഖേന ലഭിച്ചിട്ടുള്ളവ തന്നെയാണെന്ന് ഉറപ്പാക്കി പറയുകയാണ് സൂറ:യുടെ അവസാന ഭാഗം.

11ـ سورة الغاشية:

ഗാശിയയും വളരെ സുപരിചിതമായ അധ്യായമാണ്. 26 വാക്യങ്ങളാണതിലുള്ളത്. മൂടുന്നത് എന്നാണ് ഗാശിയ : എന്നാൽ . സൂറ:യിൽ സമാനമായ രണ്ട് ഊന്നലുകളുണ്ട്. അവയിലൊന്ന് പുനരുത്ഥാന ദിനത്തിന്റെ മുന്നറിയിപ്പ് നൽകുകയും വിശ്വാസികളുടെയും അവിശ്വാസികളുടെയും ഗതിയും അവസ്ഥയും വിവരിക്കുക എന്നതാണെങ്കിൽ
രണ്ടാമത്തേത് സൃഷ്ടി – പ്രപഞ്ചത്തിലേക്കു ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ്. അല്ലാഹുവിന്റെ കർത്തൃത്വവും ശക്തിയും ഓർമപ്പെടുത്തി പ്രവാചകന്റെ ദൗത്യം വിശദീകരിക്കുകയും ആളുകളെ അതിനെ കുറിച്ച് അറിയിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം, ഏതെങ്കിലും തരത്തിലുള്ള നിർബന്ധം ഈ വിഷയത്തിലില്ലെന്നും
പൂർണമായ വിചാരണ അല്ലാഹുവിന്റെ മാത്രം ബാധ്യതയാണെന്നും ഓർമപ്പെടുത്തുന്നു.
ഈ സൂക്തങ്ങൾ കേട്ടാൽ
((اللَّهُمَّ حَاسِبْنِي حِسَابَاً يَسِيرَاً))
(( اللهم يَسِّرْ حِسابَنا ))
( വിചാരണ എളുപ്പമാക്കണേ നാഥാ ) എന്നീ പ്രാർഥനകളിലേതെങ്കിലുമൊന്ന്കൊണ്ട് സ്വഹാബത് പ്രതികരിക്കാറുണ്ടായിരുന്നു എന്ന് തഫ്സീറുകൾ പറയുന്നു.

12ـ سورة الفجر:

സൂറ: ഫജ്ർ 30 ചെറിയ സൂക്തങ്ങളുള്ള ഒരു സൂറയാകുന്നു. ഫജ്ർ എന്നാൽ സുപ്രഭാതം എന്നാണ് അർഥം. പ്രകൃതി മുഴുവനും ചുരുക്കി പറഞ്ഞ് മുൻ കഴിഞ്ഞ തലമുറകളിലെ സ്വേച്ഛാധിപതികളായ ആദ്, ഥമൂദ്, ഫിർഔൻ സമൂഹം എന്നിവർക്ക് സംഭവിച്ച ശിക്ഷയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സൂറ:യിൽ ആരംഭത്തിൽ തന്നെ സൂചിപ്പിച്ചിരിക്കുന്നു.
പല ജനതതികളുടേയും വഴിതെറ്റലിന്റെ പ്രധാനകാരണമായി ബഹുദൈവത്വം, പണസ്നേഹം,പൊങ്ങച്ചം എന്നിവയെ എടുത്ത് പറഞ്ഞ് സൂറ: അപലപിക്കുന്നുണ്ട് . അനാഥരോടും ദരിദ്രരോടുമുള്ള സഹാനുഭൂതിയും നീതിയും സമത്വവും എടുത്തു പറഞ്ഞ് പണത്തിനിടിമപ്പെടാത്ത ശാന്തമായ മനസ്സാവാൻ ഉൽപ്രേരണ നല്കി ജീവിതത്തിൽ നിന്നും മരണത്തിലേക്ക് വല്ലതും മുൻകൂട്ടി ചെയ്യാൻ ഉണർത്തിക്കൊണ്ട് നല്ല ആത്മാവിന്റെ അന്ത്യം ചിത്രീകരിച്ച് സൂറ: സമാപിക്കുന്നു.

13ـ سورة البلد:

സൂറ: ബലദ് (നാട് ) 20 സൂക്തങ്ങളുള്ള അധ്യായമാണ്. അനന്തരഫലങ്ങളുടെ കണക്കുകൂട്ടൽ നടത്താതെ
അഹങ്കാരത്തിനടിപ്പെട്ട ധിക്കാരികളെ ശക്തമായി കൈകാര്യം ചെയ്യുന്ന സൂറയാണിത്. മറ്റുള്ളവരുടെ
പണം കവർന്നെടുക്കുന്നവരെ രൂക്ഷമായ ഭാഷയിൽ അപലപിക്കുകയും നന്മതിന്മകൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള
കഴിവുണ്ടായിട്ടും തിന്മയുടെ പിന്നാലെ പോവുന്നവരെ വിമർശിക്കുകയും ക്ഷമയോടും കരുണയോടും ഔദാര്യത്തോടും കൂടി പാവങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്ന സുഭഗരെ എടുത്തു പറഞ്ഞ് അല്ലാത്തവർക്കുള്ള ശിക്ഷയുടെ കാഠിന്യം ചുരുങ്ങിയ വാചകങ്ങളിൽ പറയുന്നു എന്നതാണ് സൂറ:യുടെ പ്രത്യേകത.

14ـ سورة الشمس:

സൂറ: ശംസ് (സൂര്യൻ) 15 ചെറിയ സൂക്തങ്ങളിലൂടെ ഒരുപാട് സംഗതികൾ ചുരുക്കിപ്പറയുന്ന അധ്യായമാണ്.
നീതിമാന്മാരായ വിശ്വാസികളുടെ വൻവിജയത്തെക്കുറിച്ചും ധിക്കാരികളുടെ മഹാനഷ്ടത്തെക്കുറിച്ചും സൂറ:യിൽ പ്രതിപാദിക്കുന്നുണ്ട് . ഥമൂദ് ഗോത്രത്തിലുണ്ടായ ഒട്ടകത്തിന്റെ സംഭവത്തെക്കുറിച്ചും അവരുടെ മത്സരബുദ്ധിക്കും സ്വേച്ഛാധിപത്യത്തിനും റബ്ബ് അവരോട് പ്രതികരിച്ചതെങ്ങിനെയെന്നും സൂറ: പറയുന്നു.

15ـ سورة الليل:

സൂറ: ലൈൽ 21 വാക്യങ്ങളുള്ള അധ്യായമാണ്. രാപകലുകളെന്ന ദൃഷ്ടാന്തങ്ങൾ എടുത്തുപറഞ്ഞ് കൊണ്ട് ആളുകളെ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് തരംതിരിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും ചെയ്യുന്ന നന്മകൾ അംഗീകരിക്കുക. മോശങ്ങളെ അപലപിക്കുക, അങ്ങിനെ തുടർന്നുണ്ടാവരുതെന്ന് മുന്നറിയിപ്പ് നൽകുക എന്നിവ പറഞ്ഞതിന് ശേഷം പിശുക്കിന്റെയും ഔദാര്യത്തിന്റേയും വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നു.ദൈവ പ്രീതി മാത്രം കാംക്ഷിച്ച് ധനം നല്കുന്നവർക്കുള്ള പരിണതി പ്രത്യേകം പറഞ്ഞു കൊണ്ട് അവന് തൃപ്തിപ്പെടാനുള്ളത് ഇന്നും നാളെയും ലഭിക്കുമെന്ന സന്തോഷവാർത്തയോടെ സൂറ സമാപിക്കുന്നു.

16ـ سورة الضحى:

11 ആയതുകളുള്ള സൂറ:യാണ് ദുഹാ . ഏതാനും നാളിലെ വഹ്‌യ് നിലച്ചതോടുകൂടി മാനസികമായി തളർന്നു പോയ നബിക്ക് സാന്ത്വനമായാണ് ഈ സൂറ അവതരിക്കുന്നത്. പടച്ചവൻ അവന്റെ ഇഷ്ടപ്പെട്ട പ്രവാചകനെ
വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുനൽകുകയും അദ്ദേഹത്തിനുള്ള അനുഗ്രഹങ്ങളിൽ ചിലതിനെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും അനാഥരോടും അഗതികളോടും നീതി പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് പ്രഘോഷിക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് സൂറ: സമാപിക്കുന്നു.

17ـ سورة الشرح:

സൂറ: ശർഹ് /ഇൻശിറാഹ് എന്നെല്ലാം അറിയപ്പെടുന്ന ഈ അധ്യായത്തിൽ 8 സൂക്തങ്ങൾ മാത്രമേയുള്ളൂ. ഹൃദയ വിശാലത അല്ലാഹു പ്രത്യേകം നല്കുന്ന അനുഗ്രഹമാണെന്ന് ഉണർത്തുന്നു. പ്രവാചകന് (സ) ക്ക് ലഭിച്ച മറ്റു അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തി പ്രബോധന മാർഗത്തിൽ തളരാതെ പ്രവർത്തിക്കുക എന്ന ആഹ്വാനമാണ് സൂറ ഉൾകൊള്ളുന്നത്.

18ـ سورة التين:

സൂറ: തീനിലും 8 ആയതുകളാണുള്ളത്. തീൻ എന്നാൽ അത്തി എന്നാണർഥം. അത്തിയും ഒലീവും ത്വൂർ സീനായും മക്കയുമെല്ലാം വ്യത്യസ്ത നാഗരികതകളേയും പ്രവാചകന്മാരെയുമെല്ലാം ഉൾകൊള്ളുന്ന രൂപകങ്ങളാണ്.
വ്യക്തിയുടെയും അവന്റെ കഴിവുകളുടെയും രൂപവത്കരണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുടെ സൂചനയുണ്ട് സൂറതിൽ .വിശ്വാസത്തിൽ നിന്നും സൽകർമ്മങ്ങളിൽ നിന്നും വ്യതിചലിച്ച് പോകുന്നവൻ എത്തിപ്പെടാൻ സാധ്യതയുള്ള അപചയത്തെക്കുറിച്ചുള്ള മുന്നറിയിപ്പും, പാരത്രിക പ്രതിഫലത്തിന്റെ (ദീൻ) സ്ഥിരീകരണവും വരികളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

19ـ سورة العلق:

സൂറ: അലഖ് 19 സൂക്തങ്ങളുള്ള അധ്യായമാണ്. ഭ്രൂണമെന്നാണ് ആ പദത്തിന്റെയർഥം. രണ്ടാം സൂക്തത്തിൽ മനുഷ്യ സൃഷ്ടിപ്പിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആയത്തില്‍ ഉപയോഗിച്ച ‘അലഖ്’ എന്ന പദത്തിന്റെ അര്‍ത്ഥം ‘കട്ടപിടിച്ച രക്തപിണ്ഡം, അട്ടക്ക് സമാനമായ വസ്തു’ എന്നൊക്കെയാണ്. ഭ്രൂണത്തിന്റെ പ്രാഥമിക ഘട്ടങ്ങളെ കുറിച്ച് പഠനം നടത്തിയ ഡോ. കീത്ത് മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ അട്ടയുടെ ചിത്രവുമായാണ് തന്റെ നീരീക്ഷണ ഫലത്തെ താരതമ്യം ചെയ്തത്. അടുത്ത് കാലത്ത് കണ്ടുപിടിച്ച ഈ ശാസ്ത്ര സത്യത്തെ ഖുര്‍ആന്‍ അവതരിപ്പിച്ചത് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് എന്നോര്‍ക്കണം.

ആദ്യ അഞ്ച് വാക്യങ്ങളിൽ മനുഷ്യനെ അറിവിനോട് പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ പാരായണം ചെയ്യാനും ശ്രദ്ധിക്കാനും കൽപ്പിക്കുന്നു. നബിയുടെ ആദ്യ വഹ്‌യാണവ. ബാക്കി വാക്യങ്ങളിൽ പണത്താൽ വഞ്ചിക്കപ്പെട്ട മനുഷ്യനെ കുറിച്ചാണ് പറയുന്നത്. നബിയെ തന്റെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ശ്രമിച്ച ഇരുളിന്റെ ശക്തികളെ മുഴുവൻ പേര് പറയാതെ താക്കീത് നൽകുകയും ചെയ്യുന്നു സൂറ:.അവസാനം അല്ലാഹുവിനോട് സാമീപ്യം ഉറപ്പിക്കാനുള്ള ആഹ്വാനവുമാണതിലുള്ളത്. (ഖുർആനിലെ ഏറ്റവും അവസാനത്തെ തിലാവതിന്റെ സുജൂദ് ഇവിടെയാണ്)

20ـ سورة القدر:

ഇതുവരെ വന്നവയിൽ ഏറ്റവും ചെറിയ അധ്യായമാണ് സൂറതുൽ ഖദ്ർ. 5 ആയതുകൾ മാത്രമാണതിലുള്ളത്.ഖുർആനിറങ്ങിയ രാത്രിയുടെ മഹത്വമാണ് സൂറ അനാവരണം ചെയ്യുന്നത്. ഇതെല്ലാ വർഷവും റമദാനിൽ അവസാനത്തെ പത്തിൽ ഒറ്റയിട്ടുള്ള രാവുകളിലൊന്നിൽ സംഭവിക്കും എന്നാണ് പരമ്പരാഗത തഫ്സീറുകളിലെല്ലാം കാണുന്നത്. അതിന് തെളിവായുള്ള പ്രബലമായ ഹദീസുകളും ലഭ്യമാണ്. ഇത് പ്രതീക്ഷിച്ചു കൊണ്ട് ഇഅ്തികാഫ് സവിശേഷ സുന്നതാണ്. (സൂറ: ദുഖാനിൽ പറയുന്ന ലൈലതുൽ മുബാറക : എന്നും പറയുന്നതും ഈ രാത്രി തന്നെയാണെന്ന അഭിപ്രായവുമുണ്ട് )

21ـ سورة البينة:

30ാം ജുസ്ഇലെ ആദ്യ മദനിയ്യായ സൂറയാണിത്. 8സൂക്തങ്ങളാതിലുള്ളത്.പ്രവാചകൻ മുഹമ്മദ് നബി (അ)യുടെ ആഗമനത്തിന് മുമ്പ് മുതൽ വേദക്കാരുടെയും ബഹുദൈവ വിശ്വാസികളുടെയും അവസ്ഥയെക്കുറിച്ച പ്രസ്താവനയാണീ അധ്യായം.ഒരു വാഗ്ദത്ത പ്രവാചകനെ വേദക്കാർ കാത്തിരുന്നിരുന്നു. ബൈബിളിലെ ചില വാചകങ്ങൾ അവസാനം വരാനുള്ള ഒരു സത്യപ്രവാചകനെ കുറിച്ച സന്തോഷ വാർത്തകൾ ഉണ്ടായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ, യേശു പറഞ്ഞ പാരക്ലെറ്റസിന്റെ فرقليط ആ പ്രവാചകനാണെന്ന് ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമിലെത്തിയ പണ്ഡിതന്മാർ പറയുന്നു. തുടർന്ന് ആ മാനദണ്ഡത്തിൽ ലോകത്തിന്റെ വർഗ്ഗീകരണമാണ് സൂറയുടെ അവസാന ഭാഗം. സത്യം നിഷേധിച്ചവർ ഏറ്റവും മോശം മനുഷ്യരായി നരകത്തിലും സത്യം ഉൾകൊണ്ടവർ ഏറ്റവും നല്ല സൃഷ്ടികളായി സ്വർഗത്തിലും എന്ന സന്തോഷപര്യവസാനിയാണീ സൂറ: .

22ـ سورة الزلزلة:

സൽസല: അഥവാ സിൽസാൽ ( ഭൂമികുലുക്കം / പ്രകമ്പനം )എന്ന പേരിൽ തന്നെ ഉള്ളടക്കം അടക്കം . ചെറിയ 8 സൂക്തങ്ങളിലായി അന്ത്യനാളിനെ കുറിച്ചും പുനരുത്ഥാന ദിനത്തെക്കുറിച്ചും അതിന്റെ വിഹ്വലതയെക്കുറിച്ചും കണക്കു ബോധിപ്പിക്കേണ്ടതിനെക്കുറിച്ചും നന്മ ചെയ്യാനുള്ള ഉദ്‌ബോധനവും തിന്മയ്‌ക്കെതിരായ മുന്നറിയിപ്പുമല്ലാം സൂറ: വളരെ ചുരുങ്ങിയ വാക്കുകളിൽ ഉൾകൊള്ളുന്നു.

23ـ سورة العاديات:

ആദിയാത് (കുതിച്ചോടുന്നവ) എന്ന ഈ അധ്യായത്തിൽ 11 സൂക്തങ്ങളാണുള്ളത്. ഭൂമിയിലുള്ള മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെ കൂറും വിധേയത്വവും പ്രതിബദ്ധയും കുതിച്ചോടുന്ന കുതിരകളെ കൊണ്ട് പ്രതീകവത്കരിക്കുന്നു.
മനുഷ്യന്റെ നന്ദികേടിനെ ശക്തമായി അപലപിക്കുന്നു ഈ അധ്യായം . പണത്തോടുള്ള അമിതമായ ഇഷ്ടത്തെ പ്രശ്നവത്കരിക്കുന്ന ഈ അധ്യായം പരലോകത്തെ ഓർമ്മപ്പെടുത്തി ആളുകളുടെ പ്രവൃത്തികളെക്കുറിച്ചു അല്ലാഹുവിന് ബോധ്യമുണ്ട് എന്നുണർത്തി അവസാനിക്കുന്നു.

24ـ سورة القارعة:

ഭയങ്കര സംഭവം / വന്ന് പതിക്കുന്നത് എന്നെല്ലാം അർഥമുള്ള ഖാരിഅ: സൂറതും 11 സൂക്തങ്ങളുള്ളതാണ്. പുനരുത്ഥാനത്തിന്റെ വിഹ്വലതകളാണ് പ്രധാന ഊന്നൽ.നന്മ ചെയ്യുന്നവരുടെയും തിന്മ ചെയ്യുന്നവരുടെയും പരിണതിയും കർമങ്ങളുടെ തുലാസിനെ കുറിച്ച വാങ്മയ ചിത്രങ്ങളും സ്വർഗവും നരകവുമെല്ലാം അതി മനോഹരമായ വിവരണങ്ങളിൽ അനാവൃതമാവുന്നുണ്ട്.

25ـ سورة التكاثر:

ആധിക്യം, ജോലിത്തിരക്ക് എന്നിങ്ങനെയെല്ലാം പരാവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വാക്കാണ് തകാഥുർ. 8 സൂക്തങ്ങളുള്ള
സൂറതിൽ ഈ ലോകത്തിലെ പരിധിവിട്ടവരെ അപലപിക്കുകയും സമ്പത്തും ആനന്ദവും കൊണ്ട് പരലോകത്തെ വിസ്മരിച്ചവർക്കുള്ള മുന്നറിയിപ്പും അധ്യായം ഉൾകൊള്ളുന്നു. വിശന്ന് പരവശരായപ്പോൾ കിട്ടിയ അല്പം ഈത്തപ്പഴവും ഭക്ഷണവും വെള്ളവും കഴിച്ച് തന്റെ ഉറ്റ സുഹൃത്തുക്കളോട് നബി (സ)അവസാന സൂക്തം ഓതിക്കേൾപ്പിച്ച സംഭവം സുവിദിതമാണ്. (വിശദവിവരത്തിന് തഫ്ഹീമുൽ ഖുർആൻ വായിക്കുക )

26ـ سورة العصر:

ഇതുവരെ വന്നതിൽ ഏറ്റവും ചെറിയ അധ്യായമാണ് സൂറ: അസ്വർ. 3 ആയതുകൾ മാത്രമാണിതിലുള്ളത്.
“التحرير والتنوير” (30/ 528). ൽ ഇബ്നു ആശൂർ ഇമാം ശാഫിഈ ( റഹ്) യിൽ നിന്നുമുദ്ധരിക്കുന്നു : –
“ഖുർആനിൽ വേറെ സൂറതുകളൊന്നുമില്ലെങ്കിലും ഈ ഒറ്റ സൂറ: പര്യാപ്തമാവുമായിരുന്നു. ”
വിശ്വാസം, നീതിനിഷ്‌ഠമായ പ്രവൃത്തികൾ, സത്യത്തോടെയുള്ള ഉപദേശങ്ങൾ, ക്ഷമ എന്നിവയിലൂടെയല്ലാതെ ഒരു വ്യക്തിക്കോ സമൂഹത്തിനോ യാതൊരു അഭിവൃദ്ധിയുമില്ലെന്ന് ഈ സൂറ: ചുരുങ്ങിയ വാചകങ്ങളിൽ ഏറെ വാചാലമാവുന്നു.

27ـ سورة الهمزة:

സൂറ: ഹുമസഃ (കുത്തിപറയുന്നവര്‍) യിൽ 9 വാക്യങ്ങളാണുള്ളത്.ജനങ്ങളുടെ ധനം അവരറിയാതെ തട്ടിപ്പു കാണിക്കുന്നവർക്ക് നാശം എന്ന് സൂറ മുത്വഫ്ഫിഫീനിൽ അല്പം മുമ്പ് നാം പഠിച്ചു.ആളുകൾ ശ്രദ്ധിക്കാതെ അവരെ കണ്ണുകൊണ്ട് കുത്തിപറയുന്നവര്‍ക്കും അതേ ശിക്ഷയാണുള്ളത് എന്നാണ് ഹുമസഃ അധ്യായം നമ്മോട് പറയുന്നത്.മറ്റുള്ളവരെ അവരറിഞ്ഞും അറിയാതെയും കുറ്റപ്പെടുത്തുന്നവരും പണത്തെ തന്റെ വീമ്പിളക്കാനും മറ്റുള്ളവരെ ഇകഴ്ത്താനുംഉപയോഗിക്കുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതാണീ അധ്യായം.

28ـ سورة الفيل:

5 സൂക്തങ്ങൾ മാത്രമുള്ള ചിരപരിചിത അധ്യായമാണ് ഫീൽ . നബി ജനിക്കുന്നതിന് മുമ്പ് സംഭവിച്ച ഈ സംഭവം നബി തങ്ങൾ അറിഞ്ഞില്ലേ എന്നതിന് ഉപയോഗിച്ച പദം അലം തറ ( നീ കണ്ടില്ലേ ) എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
പ്രദർശന ത്വരയോടെ വന്ന അബ്റഹതിന്റെ ആന സംഘത്തെ ചവച്ചുതുപ്പിയ സംഭവകഥയുടെ
ഓർമ്മപ്പെടുത്തലാണ് സൂറ: . ഇവിടെ തർമീഹിം എന്നതിനും അബാബീൽ എന്നതിനും തദബ്ബുറെ ഖുർആൻ നല്കിയ വിശദീകരണം വളരെ വൈജ്ഞാനികമാണ്. ഇവിടെ വിശദമാക്കാൻ സ്ഥല പരിമിതിയുണ്ട്.

29ـ سورة قريش:

നബി തങ്ങൾ ജനിച്ച ഗോത്രത്തിന്റെ പേരിലുള്ള ഈ സൂറ: യിൽ 4 സൂക്തമാണുള്ളത്. വലിയ ഭീമാകാരൻ തിമിംഗലത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദമാണത്. കൊമ്പൻ സ്രാവ് (big shark ) എന്നൊക്കെ ആലങ്കാരികമായി പറയുന്നപോലെ നാട്ടിലെ ഏറ്റവും വലിയ ഗോത്രമായിരുന്നു അവർ. ദൈവാനുഗ്രഹത്തിന്റെ തോത് വർധിക്കുന്തോറും
കൃതജ്ഞത പ്രകടിപ്പിക്കാനുള്ള സന്നദ്ധതയും വർധിക്കേണ്ടതുണ്ടെന്ന് ഖുറൈശികളെ ഓർമ്മപ്പെടുത്തുന്നു ഈ സൂറ: .
ആർക്കാണോ അല്ലാഹുവിന്റെ പ്രത്യേക പരിഗണന ലഭിക്കുന്നത് അവർ പ്രത്യേക പ്രതിബദ്ധത ഉള്ളവരാവണമെന്ന് സാരം.

30ـ سورة الماعون:

പരോപകാരം എന്നാണ് മാഊൻ എന്ന പദത്തിന്റെ അർത്ഥം. 8 സൂക്തങ്ങളിലായി അനാഥ , അഗതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉണർത്തുന്നതോടൊപ്പം ലോകമാന്യതക്കു വേണ്ടിയുള്ള കർമങ്ങൾ പാഴാണെന്നും
ചെറിയ ഉപകാരങ്ങൾ തടയുന്നതെല്ലാം ദീനിനെ കളവാക്കുന്നതിന് തുല്യമാണെന്നും ബോധ്യപ്പെടുത്തുന്നു ഈ സൂറ:.

31ـ سورة الكوثر:

വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമാണ് കൗഥർ . അക്ഷരങ്ങൾ, വാക്കുകൾ പരിഗണിക്കുമ്പോൾ അത് ശരിയാണ് താനും. 3 സൂക്തങ്ങളിൽ നബി (സ)ക്ക് സന്തോഷവാർത്തയും സാന്ത്വനവും നിർദ്ദേശങ്ങളുമുണ്ടതിൽ . ഇവിടെ പറഞ്ഞ കൗഥറിന് മഹാ അനുഗ്രഹങ്ങൾ, കൗഥർ നദി, കഅ്ബ, വിജയം എന്നിങ്ങനെ വിശദീകരണങ്ങൾ ഉണ്ട് . നബിയെ ആക്ഷേപിച്ചവർ കാലത്തിന്റെ ചവറ്റുകുട്ടയിലും നബി ലോക വിശ്വാസികളുടെ ഹൃദയങ്ങളിലും നാവുകളിലും മിമ്പറുകളിലും ശബ്ദവീചികളിലും ജീവിതശൈലികളിലും അദാനുകളിലും ഇന്നും എന്നും ജീവിച്ചിരിക്കുന്നു.

32ـ سورة الكافرون:

നിഷേധികളെ അങ്ങനെത്തന്നെ വിളിച്ച് സത്യവും മിഥ്യയും രണ്ടും രണ്ടാണെന്ന് ധൈര്യപൂർവ്വം പ്രഖ്യാപിക്കുന്ന ഒരു അധ്യായമാണ് കാഫിറൂൻ. 6 സൂക്തങ്ങൾക്കുള്ളിൽ അവിശ്വാസികൾ ആരാധിക്കുന്നതിനെ നാം ആരാധിക്കില്ലെന്നും അവർ അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ട് കക്ഷികൾക്കും ഓരോന്നിനും അവരുടേതായ മതവും മതസ്വാതന്ത്ര്യവുമുണ്ടെന്ന മത / അഭിപ്രായ/ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രഥമ പ്രഖ്യാപനമാണീ അധ്യായം.

33ـ سورة النصر:

നസ്വ്ർ അഥവാ വിജയം എന്നാണ് 3 ആയതുകൾ മാത്രമുള്ള ഈ അധ്യായത്തിന്റെ നാമം . മദനിയ്യായ ഏറ്റവും ചെറിയ സൂറയാണിത്. വിശ്വാസികൾ ഒരുകാലത്തും ഉണ്ടാകുന്ന വിജയത്തിൽ പരിധിവിട്ട് ആഹ്ലാദിക്കുകയല്ല ; മനുഷ്യ സഹജമായി സംഭവിക്കാൻ സാധ്യതയുള്ള വീഴ്ചകളിൽ ആത്മാർഥമായി ഖേദിച്ച് അനുതപിക്കാനും പശ്ചാത്തപിച്ചു മടങ്ങാനുമാണ് സൂറ: ആവശ്യപ്പെടുന്നു. ഈ അധ്യായത്തെ സ്വഹാബത് തൗദീഅ് /യാത്രയയപ്പ് എന്നാണ് വിളിച്ചിരുന്നത്. സൂറ : അവതരിക്കുമ്പോൾ തന്നെ നബി (സ) തന്റെ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞു എന്നും തന്റെ ജീവിതം തീർന്നുവെന്നും പറയാതെ പറഞ്ഞതുപോലെയാണ് അവർക്കനുഭവപ്പെട്ടതെന്ന് സാരം.

34ـ سورة المسد:

ഈത്തപ്പനനാര് എന്നാണ് മസദ് എന്ന വാക്കിന്റെയർഥം. ഈ അധ്യായത്തിന് ലഹബ് (ജ്വാല ) എന്നും പേരുണ്ട്. 5 സൂക്തങ്ങളിലായി ഒരമാനുഷികമായ പ്രഖ്യാപനമാണിതിൽ വന്നിട്ടുള്ളത് എന്നാണ് പരമ്പരാഗത തഫ്സീറുകളിൽ കാണുന്നത്. എന്നാൽ ജ്വാലാമുഖനായ (സുന്ദരനായ ) തന്റെ പിതൃവ്യനും ഏഷണിക്കാരിയായ ഭാര്യയും നബിയെ ഇകഴ്ത്തി ജീവിതം ജീവിച്ച് തീർത്തവർ ചെയ്ത പാപഭാരവും പേറി നരകത്തിലേക്കെത്തുന്ന ചമൽകാര വർത്തമാനമായാണ് മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി അതിനെ വിശദീകരിക്കുന്നത്.

35ـ سورة الإخلاص:

ഖുർആന്റെ ഥുലുഥ് (മൂന്നിലൊന്ന് ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന 4 സൂക്തങ്ങൾ മാത്രമുള്ള
ഈ സൂറ:ക്ക് ഇഖ് ലാസ്വ്(നിസ്വാർത്ഥത / നിഷ്കളങ്കത ) എന്ന പേരിനോടൊപ്പം മറ്റനേകം പേരുകളും ഉണ്ട് . കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം തൗഹീദ് (ഏക ദൈവത്വം ) എന്നതാണ്. വിശുദ്ധ ഖുർആനിലെ പ്രധാന ഊന്നലുകളിൽ ഒന്നായ തൗഹീദാണ് ഇതിന്റെ ഊന്നൽ എന്ന നിലക്കും പ്രതിഫലത്തിന്റെ വിഷയത്തിലാണ് മൂന്നിലൊന്ന് എന്നു വിളിക്കപ്പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്. ദൈവത്തിന് മക്കളുണ്ടെന്ന ഏതു കാലത്തേയും ബഹുദൈവ സങ്കല്പത്തിന്റെ അടിവേരറുക്കുന്ന അടിസ്ഥാന അധ്യായമാണിത്.

36ـ سورة الفلق:

അഞ്ച് ആയതുകൾ മാത്രമുള്ള ഫലഖ് / ഉഷസ് എന്ന ഈ സൂറ:യും തൊട്ടടുത്ത നാസ് എന്ന സൂറയും ചേർന്നതാണ് മുഅവ്വിദതൈൻ അഥവാ ശരണദ്വയങ്ങൾ . പ്രാർഥനക്കും നമസ്കാരങ്ങളിലുമെല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നു ഇവരണ്ടും. ഭയങ്ങളുടെയും ആശങ്കകളുടെയും സന്ദർഭങ്ങളിൽ അഭയം തേടിക്കൊണ്ട് പോവേണ്ടത് അല്ലാഹുവിലേക്ക് മാത്രമാണെന്ന ശുദ്ധ തൗഹീദീ പ്രഖ്യാപനം പക്ഷേ മന്ത്രമായി ഉപയോഗിക്കുന്നുവെന്നതാണ് വിരോധാഭാസം

37ـ سورة الناس:

മുൻകഴിഞ്ഞ സൂറ:യിൽ പറഞ്ഞ മുഅവ്വിദതൈനിയിലെ രണ്ടാം അധ്യായമാണ് നാസ് . ജനങ്ങൾ എന്നാണ് ആ പദത്തിന്റെയർഥം. ഖുർആന്റെ ഏറ്റവും വലിയ പ്രമേയം ജനങ്ങൾ/നാസ് ആണ് . ഖുർആൻ/നബി /ഉമ്മത് / സൂര്യചന്ദ്ര വ്യവസ്ഥകൾ എല്ലാം ഈ നാസിനാണെന്ന് ഖുർആൻ തന്നെ പ്രഖ്യാപിച്ചതാണ്.ഏതായാലും ഈ സൂറ:കളുടെ അവതരണ പശ്ചാത്തലത്തിൽ ഒരു മാരണക്കഥ തഫ്സീറുകളിൽ പറയുന്നതിന്റെ ചരിത്രവും ആധികാരികതയും ചർച്ചചെയ്യുന്ന ഒരു പഠനം തദബ്ബുറെ ഖുർആനിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തദബ്ബുർ വായിക്കുക.

ഏകദേശം രണ്ടുമാസമായി ഖുർആൻ മഴയുമായി വായനയിലും എഴുത്തിലുമായിരുന്നു. 1442 റമദാൻ 28 ന് / 10 മെയ് 2021 ന് അത് പൂർത്തിയായി. الحمد لله…
ഖുർആൻ മഴ മഹാവർഷമായി എന്ന് പറയുന്നില്ല , എങ്കിലും ഒരു ചാറ്റൽ മഴപോലെയെങ്കിലമായാൽ ഈയുള്ളവൻ കൃതാർത്ഥനായി.ഖുർആന്റെ പൊരുളിനെകുറിച്ച് അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ…
فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ
والله أعلم بالصواب وإليه المرجع والمآب.. وصلّ اللّهم على عبدك ورسولك محمّد وعلى آله وصحبه وسلّم

Related Articles