Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 10

സൂറ: അൻഫാൽ പ്രഥമ വചനത്തിൽ, ഗനീമതിന്റെ ഉടമസ്ഥതയും അവകാശവും അല്ലാഹുവിനും റസൂലിനുമാണെന്നും പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ?!. അതിന്റെ പ്രായോഗിക വിശദീകരണമാണ് ഈ ഭാഗത്തുള്ളത്‌. ആകെയുള്ള സ്വത്തു അഞ്ചായി ഭാഗിച്ച് അതിലൊരു പങ്കു വീണ്ടും അഞ്ചായി ഭാഗിക്കുക. ഈ അഞ്ചിൽ ഒരു ഭാഗം അല്ലാഹുവിനും റസൂലിനുമുള്ളതാണ്‌. അതായതു, പൊതു ആവശ്യങ്ങളിൽ ചെലവഴിക്കുവാനും, നബിയുടെ അത്യാവശ്യങ്ങൾക്കു വിനിയോഗിക്കുവാനും വേണ്ടി നബിയുടെ വിഹിതം പ്രത്യേകം നീക്കിവെക്കേണ്ടതാകുന്നു. നബിയുടെ ശേഷം അവിടുന്നു ജീവിച്ചിരുന്നപ്പോൾ വിനിയോഗിച്ചിരുന്ന പോലെയുള്ള പൊതുവിഷയങ്ങളിൽ അതു വിനിയോഗിക്കപ്പെടുകയായിരുന്നു. ബാക്കിയുള്ള നാലു പങ്കുകളിൽ ഒന്നു നബിയുടെ അടുത്ത കുടുംബങ്ങൾക്കുള്ളതാണ്‌. ബനൂഹാശിം , ബനൂമുത്ത്വലിബ്‌ എന്നീ താവഴികളിൽ പെട്ട കുടുംബങ്ങൾക്കായിരുന്നു തിരുമേനി അതു കൊടുത്തു വന്നിരുന്നത്‌. അവർക്ക് സകാത് സ്വീകരിക്കാൻ പാടില്ല എന്ന സംഗതി ഇവിടെ ഓർക്കേണ്ടതാണ്.

കുടുംബ ബന്ധം നോക്കുമ്പോൾ അബ്‌ദു ശ്ശംസ്‌ , നൗഫൽ ശാഖകളും അവരെപ്പോലെയാണെങ്കിലും ഇസ്‌ലാമിലും ജാഹിലിയ്യത്തിലുമെല്ലാം ഒരേ കുടുംബമായി കഴിഞ്ഞു പോന്നതു ആ ശാഖകൾ രണ്ടുമായിരുന്നുവെന്നു നബി അതിനു കാരണവും വ്യക്തമാക്കിയിരിക്കുന്നു. (ബു). ഒരു പങ്കു അനാഥകൾക്കും, ഒന്നു സാധുക്കളും പാവങ്ങളുമായ ആളുകൾക്കും, ഒന്നു സ്വദേശം വിട്ട് പോന്ന് വഴിയാധാരരായിക്കഴിയുന്നവർക്കുമാണ്‌. ഈ അഞ്ചു പങ്കുകളും കഴിച്ച്‌ ബാക്കിയുള്ളത്‌- അഥവാ ആകെ സ്വത്തിൻറെ അഞ്ചിൽ നാലംശം- യുദ്ധത്തിൽ പങ്കു വഹിച്ചവർക്കു നൽകപ്പെടുന്നതാകുന്നു. എന്നാൽ, ചില പ്രത്യേക പരിതഃസ്ഥിതികളിൽ, ഈ നാലംശത്തിൻറെ ഏതാനും ഭാഗമോ, മുഴുവൻ ഭാഗവും തന്നെയോ യുദ്ധത്തിൽ നേരിട്ടു പങ്കൊന്നും വഹിച്ചിട്ടില്ലാത്തവർക്കും, പൊതു ആവശ്യങ്ങൾക്കും നബി തിരുമേനി വിനിയോഗിക്കുകയുണ്ടായിട്ടുണ്ട്‌. അതിനാൽ, ഇമാമിൻറെ (ഭരണാധികാരിയുടെ) യുക്തമനുസരിച്ചു ആവശ്യാനുസരണം അതിൽ ഭേദഗതി സ്വീകരിക്കാമെന്നാണു പൊതുവെയുള്ള പണ്‌ഡിതാഭിപ്രായം. ഗനീമതിൻറെ വിതരണത്തെ സംബന്ധിച്ചു ഈ വചനങ്ങളിൽൽ പ്രസ്‌താവിച്ചതിൻറെ ഒരു സാമാന്യ വിവരണമാണിത്‌.

മേൽ കണ്ട പ്രകാരം ഭാഗിക്കൽ വളരെ കർശനമായ ഒരു നിർബ്ബന്ധ നിയമമാണെന്നും, അങ്ങിനെ ഭാഗിക്കാതെ അതിൽ നിന്നും വല്ലതും മറ്റു വകുപ്പിൽ എടുത്തു ഉപയോഗിക്കുന്നതു കർശനമായും തടയപ്പെട്ടിട്ടുണ്ടെന്നുമാണ്‌ إِن كُنتُمْ آمَنتُم بِاللَّهِ (അല്ലാഹുവിലും, നമ്മുടെ അടിയാനു നാം ഇറക്കിയതിലും നിങ്ങൾ വിശ്വസിച്ചിരിക്കുന്നുവെങ്കിൽ) എന്ന വാക്യം കാണിക്കുന്നത്‌. സ്വഹീഹുൽ ബുഖാരിയിൽ ‘അഞ്ചിലൊന്നു കൊടുത്തുതീർക്കൽ സത്യവിശ്വാസത്തിൽപെട്ടതാണ്‌.’ എന്ന തലക്കെട്ടിൽ ഒരു അദ്ധ്യായം തന്നെയുണ്ട്‌. അതിൽ അബ്‌ദുൽ ഖൈസ് ഗോത്രത്തിലെ നിവേദക സംഘത്തിനു നബി നൽകിയ ഉപദേശ നിർദേശങ്ങളടങ്ങിയ പ്രസിദ്ധ ഹദീഥാണു ബുഖാരി ഉദ്ധരിച്ചിരിക്കുന്നത്‌. അതിൻറെ ചുരുക്കം ഇപ്രകാരമാകുന്നു: നാലു കാര്യം നബി ( സ) അവരോട്‌ കൽപിക്കുകയും, നാലു കാര്യം വിരോധിക്കുകയും ചെയ്‌തു. പിന്നീടു, സത്യവിശ്വാസം എന്താണെന്നു നിങ്ങൾക്കറിയാമോ എന്ന്‌ ചോദിച്ചുകൊണ്ടു അതു വിവരിച്ചു കൊടുത്തു. ആ കൂട്ടത്തിൽ രണ്ടു ശഹാദത്തു കലിമകൾ, നമസ്‌കാരം, സക്കാത്തു എന്നിവയെപ്പറ്റി പറഞ്ഞശേഷം, ഗനീമത്തിൻറെ അഞ്ചിലൊന്നു കൊടുത്തുതീർക്കലും എന്നു തിരുമേനി എണ്ണുകയുണ്ടായി. ഈ ഹദീഥും ഇതിൻറെ പ്രാധാന്യം വ്യക്തമാക്കുന്നു. വിവേചനത്തിൻറെ ദിവസം (يَوْمَ الْفُرْقَان) എന്നും, രണ്ടു കൂട്ടങ്ങൾ കണ്ടുമുട്ടിയ ദിവസം (يَوْمَ الْتَقَى الْجَمْعَانِ) എന്നും പറഞ്ഞത്‌ ബദ്‌ർ യുദ്ധ ദിവസത്തെ ഉദ്ദേശിച്ചാകുന്നു. ഈമാൻറെ ചേരിയും, കുഫ്‌റിൻറെ ചേരിയും ഏറ്റുമുട്ടിയതും, രണ്ടും തമ്മിൽ സ്‌പഷ്‌ടമായ വിവേചനം രംഗത്തു വന്നതും അന്നാണല്ലോ. അന്നത്തെ ദിവസം നമ്മുടെ അടിമയുടെ മേൽ നാം ഇറക്കിയത്‌ (مَا أَنْزَلْنَا علىَ عَبْدِنَا) എന്നു പറഞ്ഞതിൽ ഗനീമത്തു സംബന്ധിച്ചും മറ്റും ബദ്‌ർ യുദ്ധകാലത്ത്‌ അവതരിച്ച ക്വുർആൻ വചനങ്ങളും, മറ്റുള്ള ദിവ്യസന്ദേശങ്ങളും ഉൾപ്പെടുന്നു. (അമാനി മൗലവിയോട് കടപ്പാട്.)

തുടർന്ന് ബദറിന്റെ രംഗ സജ്ജീകരണവും ഇടക്ക് ഫിർഔൻറെയും മറ്റ് ധിക്കാരികളേയും ബാധിച്ച ഭൗതികാസുഖങ്ങൾ നിങ്ങളെ ബാധിക്കരുതെന്ന ഉണർത്തൽ 59 വരെ സൂക്തങ്ങളിൽ ഉൾചേർന്നിരിക്കുന്നു. ശത്രുക്കളെ നേരിടാൻ പര്യാപ്തമായ എല്ലാ ശേഷികളും സന്നദ്ധമാക്കാൻ റബ്ബ് ഇസ്ലാമിക സമൂഹത്തോട് കൽപിക്കുന്നതാണ് അടുത്ത ഭാഗം 60ാം സൂക്തം അവർക്കു വേണ്ടി നിങ്ങൾക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോർ) കുതിരകളെയും നിങ്ങൾ ഒരുക്കുകയും ചെയ്യുവിൻ; അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവർക്കു പുറമെ വേറെ ചിലരെയും അതുമൂലം നിങ്ങൾ പേടിപ്പെടുത്തുമാറ്: അവരെനിങ്ങൾ അറിയുകയില്ല; അല്ലാഹു അവരെ അറിയുന്നു.

ഇവിടെ ഉപയോഗിച്ച ശക്തിയും കുതിരയുമെല്ലാം പ്രതിരോധ ശേഷികളെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ കുന്തവും പെണ്ണൊട്ടകവുമാണെന്ന വ്യാഖ്യാനമെല്ലാം ഖുർആന്റെ അക്ഷര വായനയുടെ ഫലമാണ്. യുദ്ധത്തെ പോലെ സമാധാനത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന ആവശ്യവും ബന്ദികളുണ്ടാവുന്നത് പന്തിയല്ലെന്നും അവരെ മോചിപ്പിക്കലാണ് ഉചിതമെന്നും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ ഏതൊരു വസ്തു ചിലവഴിക്കുന്നുവോ, അതു നിങ്ങൾക്കു ലക്ഷ്യത്തിലേക്കെത്തിച്ചു തരുമെന്നും അനീതി ചെയ്യപ്പെടുകയില്ല എന്നും ഉണർത്തി ഹിജ്റ, ജിഹാദ്, കുടുംബ ബന്ധം എന്നിവയുടെ ശ്രേഷ്ഠതകൾ പ്രത്യേകമുണർത്തി അൻഫാൽ സൂറ സമാപിക്കുന്നു.

തുടർന്ന് വരുന്നത് സൂറ: തൗബയിലെ 92 സൂക്തങ്ങളാണ്. പേരും പൊരുളും ഒത്തുവന്ന അപൂർവ്വം അധ്യായങ്ങളിലൊന്നാണ് തൗബ: . സൂറതുന്നൂർ മുസ്ലിം സമൂഹത്തിലെ സ്ത്രീകൾക്കും തൗബ സൂറത് അവരിലെ പുരുഷന്മാർക്കും പഠിക്കൽ നിർബന്ധമാക്കി ഉമർ(റ) ഖലീഫയായിരുന്ന കാലത്ത് പ്രത്യേക സർക്കുലർ ഇറക്കിയത് ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്. പ്രവാചകന്റെ കാലത്ത് തന്നെ ഉമർ (റ) ഈ അധ്യായം മന:പ്പാഠമാക്കിയിരുന്നു. പക്ഷേ ഓരോ ആയത് പഠിക്കുമ്പോഴും അതനുസരിച്ച് സ്വയം മാറിയതിന് ശേഷം മാത്രമാണ് അടുത്തത് പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ 8 കൊല്ലം പിടിച്ചു അദ്ദേഹത്തിനിത് ഹൃദിസ്ഥമാക്കാൻ . അവസാന സൂക്തവും പഠിച്ച ശേഷം വലിയ ഒരു ഒട്ടകത്തെ അറുത്ത് മദീനയിലെ പാവങ്ങൾക്ക് നൽകാൻ സംവിധാനം ചെയ്യുകയും ചെയ്തുവെന്ന് കാണാം.

ഉടമ്പടികളും കരാറുകളും തുടങ്ങുന്നതു പോലെ നേർക്കുനേരെ വിഷയം പറയുന്ന പോലെയാണ് സൂറ: തുടങ്ങുന്നതെന്നാണ് സുപ്രസിദ്ധ മുഫസ്സിർ തൗബയുടെ തുടക്കത്തെ നിരീക്ഷിക്കുന്നത്. ഈ സൂറത്തിൽ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്‌താവിക്കുന്നതിൽ നിന്നാണ്‌ ഇതിന്‌ സൂറതുത്തൗബഃ എന്ന്‌ പേർ വന്നത്‌. സൂറത്തുൽ `ബറാഅത്’ എന്നും പേരുണ്ട്‌. ആരംഭ വചനത്തിന്റെ തുടക്കം `ബറാഅത്’ (بَرَاءَة) എന്ന വാക്കാണല്ലോ. നിഷേധികളോടുള്ള വിമുക്തി പ്രഖ്യാപനമാണല്ലോ സൂറയുടെ ഉള്ളടക്കം. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട്‌ വേറെയും പേരുകൾ ഇതിന്‌ പറയപ്പെട്ടിട്ടുണ്ട്‌. സൂറ: അൻഫാലിന്റെ തുടർച്ചയാണിതെന്ന അഭിപ്രായവും നിലവിലുണ്ട്. സൂറത്ത്‌ മുഴുവനും അല്ലെങ്കിൽ മിക്ക ഭാഗവും ഹിജ്‌റഃ ഒമ്പതാം കൊല്ലത്തിൽ തബൂക്ക്‌ യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങൾ തിരുമേനി യുദ്ധം കഴിഞ്ഞു മടങ്ങുമ്പോഴാണ്‌ അവതരിച്ചതെന്ന്‌ പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കൽപനകൾ വിളംബരപ്പെടുത്തുവാൻ മക്കയിലേക്ക്‌ തിരുമേനി ആളെ അയക്കുകയും ചെയ്‌തിരുന്നു.

എല്ലാ സൂറത്തുകളുടെയും ആരംഭത്തിലുള്ളതുപോലെ ഈ സൂറത്തിന്റെ ആരംഭത്തിൽ, സ്വഹാബികളോ ശേഷമുള്ളവരോ ആരുംതന്നെ അവരുടെ മുസ്വ്‌ഹഫുകളിൽ `ബിസ്‌മി’ (البسْملة) എഴുതിവന്നിട്ടില്ല. ഇതിന്‌ ചില കാരണങ്ങൾ പറയപ്പെടുന്നു. മറ്റുള്ളവയെപ്പോലെ ഈ സൂറത്തിൽ ബിസ്‌മി അവതരിച്ചിട്ടില്ല എന്നതാണ്‌ കൂടുതൽ ശരിയായ അഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്നതാണ്‌ ബിസ്‌മി. ഈ സൂറത്തിലെ പ്രതിപാദ്യവിഷയങ്ങൾ പ്രധാനമായും മുശ്‌രിക്കുകളുമായുള്ള കർശന നടപടികളെ സംബന്ധിക്കുന്നവയാകുന്നു. അതുകൊണ്ടാണ്‌ ഇതിൽ ബിസ്‌മി അവതരിക്കാതിരിക്കുവാൻ കാരണമെന്ന്‌ ചിലർ പറയുന്നു. വേറെയും അഭിപ്രായങ്ങൾ തഫ്സീറുകളിൽ കാണാവുന്നതാണ്.

മൂന്നു കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് തൗബ.
(1) സംഭവിച്ചതിൽ ഖേദമുണ്ടാവുക (التوبة الندم)
(2) ഇനിയത് ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക (العزم على عدم العودة)
(3) പാപങ്ങളിൽ നിന്നും മുക്തമായ ജീവിതം നയിക്കുക (الإقلاع عن الذنوب)
ഇനി പടപ്പുകളോടാണ് തെറ്റു ചെയ്തു പോയതെങ്കിൽ അവരോട് പൊരുത്തപ്പെടിയിക്കുകയും അല്ലാഹുവിനോട് പാപ മോചനത്തിനർഥിക്കുകയും വേണം.

സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്, തെളിച്ചം വരുത്തലാണ് തൗബയുടെ വഴി. സർവ്വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില് തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത് കൈനീട്ടിയിരിക്കുകയാണ് ദയാലുവായ അല്ലാഹു. ഹൃദയത്തിന്റെ അടപ്പുകള് തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് മടങ്ങാനുള്ള വഴിയാണത്. കുറുമ്പുകാണിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ കുഞ്ഞിനേയും അവൻ കരഞ്ഞ് തിരിച്ചെത്തുമ്പോൾ തല തടവി സ്വീകരിക്കുന്ന മാ/പിതൃ സ്നേഹമാണത്. ഉള്ള സൗകര്യങ്ങളിലുള്ള അമിതപ്രതീക്ഷയും ആലസ്യവും വിശ്വാസിയെ എവിടെയാണെത്തിക്കുന്നത് എന്നതിന്റെ ജീവൽ മാതൃകകളാണ് ഈ സൂറ: യിൽ അവസാന ഭാഗത്ത് വരുന്ന കഅ്ബ് ,മുറാറത്, ഹിലാൽ എന്നീ സ്വഹാബികളുടെ സംഭവം. (വിശദമായി പിന്നീട് വരും .ഇ .അ)

ബഹുദൈവ വിശ്വാസികളുമായുള്ള ഉടമ്പടി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് സൂറ: തൗബയുടെ തുടക്കം. അവർക്കായി നാല് മാസത്തെ കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. {അതിനാൽ അവർ നാലുമാസം ഭൂമിയിൽ സഞ്ചരിക്കട്ടെ} എന്നാൽ വിശ്വാസികളുമായി കരാറിലുള്ളവരുടെ വിധി എപ്പോഴും സമാധാനത്തിലധിഷ്ഠിതമാണെന്ന സൂചനയാണ് തുടർന്നുള്ള സൂക്തങ്ങളിലുള്ളത്. ശേഷം നാല് പവിത്ര മാസങ്ങളെ കുറിച്ച ചർച്ച പലയിടത്തായി വരുന്നുണ്ട്.

“നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തിൽ അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്”(വിശുദ്ധ ഖുർആൻ, തൌബ: 36). “ദുൽഖഅ്ദഃ, ദുൽഹിജ്ജഃ, മുഹർറം, റജബ് എന്നിവയാണ് മേൽപറയപ്പെട്ട നാലു മാസങ്ങൾ”( ജലാലൈനി / 158).

നബി(സ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളിൽ മേൽപറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെ ല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ നിയമം പിൻവലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോൾ നിലവിലില്ലെന്നും ഖതാദ, അത്വാഅ്, സുഹ്രീ, നവവി എന്നീ ഇമാമുമാർ പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ് (കലാൻ: 158). യുദ്ധം പാടില്ലെന്ന നിയമം എടുത്തുകളയപ്പെട്ടെങ്കിലും പ്രസ്തുത നാലു മാസങ്ങളുടെ മഹത്വം കുറഞ്ഞിട്ടില്ല. ബാക്കിയുള്ള എട്ടു മാസങ്ങളേക്കാൾ പുണ്യവും പ്രാധാന്യവും ഈ നാലു മാസങ്ങൾക്ക് ഇന്നുമുണ്ട് (നിഹായ: 7/300).

വിശുദ്ധ ഹറമിൽ വെച്ച് അക്രമങ്ങളോ അനാവശ്യങ്ങളോ ചെയ്യരുതെന്ന് ഇസ്ലാം പഠിപ്പിച്ചു. ഈ വിശ്വാസം നബിയുടെ കാലത്തിനു മുമ്പ് മുശ്രിക്കുകൾക്കും ഉണ്ടായിരുന്നു. മേൽപറഞ്ഞ നാലു മാസങ്ങളെയും അക്രമം പാടില്ലാത്ത നാളുകളായി അവർ എണ്ണുകയുണ്ടായി. ഹിജ്റ എട്ടാം വർഷത്തിൽ അബ്ദുൽ ഖൈസിന്റെ പ്രതിനിധികളായി റബീഅത് ഗോത്രക്കാർ നബിയെ സന്ദർശിക്കുകയും നബി അവരെ സ്വീകരിക്കുകയും ചെയ്തപ്പോൾ റബീഅത്തുകാർ പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ, യുദ്ധം പാടില്ലാത്ത മാസങ്ങളിലല്ലാതെ ഞങ്ങൾക്ക് അങ്ങയുടെ സാന്നിദ്ധ്യത്തിൽ വരാൻ നിവൃത്തിയില്ല. കാരണം മുളർ ഗോത്രത്തിലെ ശത്രുക്കൾ ഞങ്ങളെ തടയുന്നു….”(ബുഖാരി, മുസ്ലിം).

സുദീർഘമായ ഒരു സംഭവ വിവരണത്തിൽ നിന്ന് അൽപഭാഗമാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ) പ്രസ്തുത ഹദീസിനെ വ്യാഖ്യാനിച്ചത് കാണുക: “മറ്റു സന്ദർഭങ്ങളിൽ പ്രവാചക സന്നിധിയിലേക്ക് വരാൻ കഴിയാത്തതിന് റബീഅത് ഗോത്രക്കാർ ബോധിപ്പിച്ച കാരണം സ്മരണാർഹമാണ്. ജാഹിലിയ്യഃ കാലത്ത് ജനങ്ങൾ പരസ്പരം നിരന്തരമായ യുദ്ധകോലാഹലങ്ങൾ നടത്താറുണ്ടെങ്കിലും, പവിത്രമായ നാലു മാസങ്ങളിൽ, മാസങ്ങളുടെ മഹത്വവും കഅ്ബഃ സന്ദർശകരുടെ സൌകര്യങ്ങളും പരിഗണിച്ച് എല്ലാവിധ പേക്കൂത്തുകളിൽ നിന്നും കൊലവിളി, കൊള്ളകളിൽ നിന്നും അവർ വിട്ടുനിൽക്കുമായിരുന്നു. അതിനാൽ തെരുവീഥികളിലും വാഹനങ്ങളിലും ഭയം കൂടാതെ യഥേഷ്ടം സഞ്ചരിക്കാൻ ഈ നാലു മാസങ്ങളിൽ ജനങ്ങൾക്ക് ധൈര്യമുണ്ടാകുന്നു. മദീനയിലേക്ക് വരുന്നതിനെ തടസ്സപ്പെടുത്തുന്ന മുളർ ഗോത്രത്തിലെ അക്രമികളുടെ ശല്യത്തിൽ നിന്ന് ഈ നാലു മാസങ്ങളിൽ റബീഅത്തുകാർ പരിപൂർണമായും സുരക്ഷിതരായിരുന്നു” (മിർഖാത്: 1/77).

അന്ധകാരയുഗത്തിലെ അക്രമികൾ പോലും നാലു പവിത്ര മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. നബി ആഗതനാവുകയും സാന്മാർഗിക തത്വങ്ങൾ പുനർജ്ജനിക്കുകയും ചെയ്ത ഘട്ടത്തിൽ ജാഹിലിയ്യഃ കാലത്തെ പലതും തള്ളിക്കളഞ്ഞെങ്കിലും ഈ നാലു മാസങ്ങളുടെ പ്രാധാന്യം തുടർന്നും അംഗീകരിച്ചു. ലേഖനാരംഭത്തിൽ പറഞ്ഞ ആയത്ത് ഇതിനു തെളിവാണ്. പിന്നീട് പല കാരണങ്ങളാൽ യുദ്ധനിരോധം മാത്രം ദുർബ്ബലപ്പെടുത്തുകയുണ്ടായി. എന്നാൽ, കുറ്റങ്ങളും അക്രമങ്ങളും ചെയ്താൽ ഈ നാലു മാസങ്ങളിൽ പ്രത്യേക ശിക്ഷയാണ്. അബദ്ധത്തിൽ (മനഃപൂർവ്വമല്ലാതെ) കൊലപാതകം നടത്തിപ്പോയാൽ, മനഃപൂർവ്വം കൊലപ്പെടുത്തിയതിന്റെ ശിക്ഷയില്ല. എന്നാൽ, “മക്കയിലെ ഹറമിൽ വെച്ചോ നാലു വിശുദ്ധ മാസങ്ങളിലോ അടുത്ത ബന്ധുവിനെയോ അബദ്ധത്തിൽ കൊല ചെയ്താൽ പോലും മനഃപൂർവ്വം കൊല ചെയ്തതിന്റെ വിധിയാണതിനുള്ളത്. ഇത് സ്വഹാബികളിലെ ഒരു വിഭാഗം നടപ്പിലാക്കുകയും മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്ത സമ്പ്രദായമാണ്. (ഫത്ഹുൽ മുഈൻ:439, തുഹ്ഫ:8/451-453, നിഹായ:7/300, 301).

കൊലപാതകമല്ലാത്ത മറ്റു തെറ്റുകൾക്കും മേൽപറഞ്ഞ നാലു മാസങ്ങളിൽ കൂടുതൽ ഗൌരവമുണ്ട്. “ഹറമിൽ വെച്ചോ ഇഹ്റാമിന്റെ സന്ദർഭത്തിലോ ചെയ്യുന്ന തെറ്റുകൾക്ക് കഠിന ശിക്ഷയുള്ളതുപോലെ, യുദ്ധം നിരോധിക്കപ്പെട്ടിരുന്ന നാലു മാസങ്ങളിലെ തെറ്റുകൾക്ക് മറ്റുള്ള എട്ടു മാസങ്ങളേക്കാൾ കൂടുതൽ ശിക്ഷയുണ്ട്” (കലാൻ: 158). മേൽപറഞ്ഞ നാലു മാസങ്ങളിൽ ചെയ്യുന്ന തെറ്റുകൾ, മറ്റു മാസങ്ങളേക്കാൾ എത്രയോ ഇരട്ടി ശിക്ഷാർഹമാണെന്ന് ഇമാം ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് (ഇമാം ആലൂസീ(റ)യുടെ ഗാലിയതുൽ മവാഇള്: 2/85). വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: “യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളിൽ നിങ്ങളുടെ ശരീരത്തോട് നിങ്ങൾ അക്രമം ചെയ്യരുത്”(9: 36). “

വിശ്വാസവും നിഷേധവും രണ്ടു സമാന്തര രേഖകളാണെന്നും അവ തമ്മിൽ ചേർന്നു വരൽ അസാധ്യമാണെന്നുമാണ് ആദ്യ സൂക്തങ്ങൾ വ്യക്തമാക്കുന്നത്. ഇത്ര മാത്രം ശത്രുത പുലർത്തുന്ന ഒരു വിഭാഗത്തോട് അതേ ഭാഷയിൽ മറുപടി പറയുക മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ.
ഈ ശാത്രവം ഉപേക്ഷിക്കുന്ന നിമിഷം അവർ നിങ്ങളുടെ സഹോദരന്മാരാവുമെന്ന വളരെ ആവേശകരമായ ഒരു വിഷയമാണ് 11 വരെ സൂക്തങ്ങളിൽ കൈകാര്യം ചെയ്യുന്നത്.

എന്നാൽ കുത്തിതിരിപ്പും ശത്രുതയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഭാവമെങ്കിൽ അതെവിടെ വരെ എന്ന് കാണാമെന്ന് ഭീഷണിയുടെ ഭാഷയാണ് 15 വരെ സൂക്തങ്ങളിലുള്ളത്. വിശ്വാസികളുടെ ജീവിതത്തിൽ പരീക്ഷണങ്ങളുണ്ടാവുമെന്നുള്ള അത്യാവേശകരമായ പാഠമാണ് 16-ാം ആയത്. കഅ്ബയുടെ സംരക്ഷണവും അവിടെ വരുന്നവരുടെ ആതിഥേയത്വവുമല്ല ദൈവേതരരെ അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക് ചെയ്യാനുള്ളതാണ് സിഖായതുൽ ഹാജ്ജും ഇമാറതുൽ മസ്ജിദുമെന്ന ( തീർത്ഥാടകർക്ക് വെള്ളം കൊടുക്കലും വിശുദ്ധ ഗേഹത്തെ സംരക്ഷിക്കലും )വിപ്ലവകരമായ പ്രഖ്യാപനമാണ് 19 വരെ സൂക്തങ്ങളിൽ വരുന്നത്. അല്ലാഹുവിന് വേണ്ടപ്പെട്ടതെല്ലാം ഒഴിവാക്കി സമര മാർഗം തെരെഞ്ഞെടുത്തവർക്ക് സ്വർഗവും അവിടത്തെ ശാശ്വതവാസവുമുണ്ടെന്ന സന്തോഷ വാർത്തയാണ് 22 വരെ ആയതുകളിലുള്ളത്. സത്യത്തേക്കാൾ അസത്യത്തെ സ്നേഹിക്കുന്ന രക്ത ബന്ധത്തേക്കാൾ കരണീയം ഇഷ്ടപ്പെട്ട സത്യത്തിന് വേണ്ടി സകലമൊഴിവാക്കുന്ന ആദർശബന്ധവും സമരവും ത്യാഗവുമൊക്കെയാണെന്ന ആവേശാത്മകമായ പ്രേരണയാണ് 24 വരെ സൂക്തങ്ങളിലുള്ളത്. ” ഹുനൈൻ ദിനം” എന്ന ഒറ്റ പരാമർശം കൊണ്ട് അതുവരെയുള്ള സകലയുദ്ധങ്ങൾക്കു ശേഷം അവർക്ക് ഉണ്ടായിരുന്ന പ്രയാസകരമായ പരീക്ഷണത്തിൽ നിന്ന് സാന്ത്വനമേകിയതിനെ കുറിച്ച് 26 വരെ ആയതുകൾ പഠിപ്പിക്കുന്നു.

വരാൻ പോകുന്ന ദിനങ്ങൾ സത്യത്തിന്റേതാവുമെന്നും ശആഇറുല്ലാഹ് / ദൈവികചിഹ്നങ്ങളെ ശിർക്കൻ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക വിശ്വാസത്തിന്റെ അടിസ്ഥാനമാണെന്നും ശിർക്കൻ പാരമ്പര്യത്തിന്റെ സംരക്ഷകരുമായുള്ള തുറന്ന ഏറ്റുമുട്ടലിന്റെ കാലമായെന്നും ഉണർത്തുകയാണ് 29 വരെ സൂക്തങ്ങൾ .

ഉസൈറിനെയും ഈസാ മസീഹിനേയുമെല്ലാം ദൈവ പുത്ര പരിവേശം നല്കിയ വൈദിക മതങ്ങളേയും അവയുടെ രിബ്ബികളെയും സന്യാസിമാരെയും പുരോഹിതന്മാരെയും കുറിച്ച് സംസാരിച്ചു കൊണ്ട് അവർ ആളുകളെ എങ്ങിനെയെല്ലാം ചൂഷണം ചെയ്യുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട് 32 വരെയുള്ള സൂക്തങ്ങൾ .തുടർന്ന് മുഹമ്മദീയ ദർശനത്തിന്റെ വ്യതിരിക്തതകളേയും ദീനിന്റെ അടിസ്ഥാന സ്വഭാവത്തേയും വ്യക്തമാക്കി അടുത്ത ഹിസ്ബ് / അർധഭാഗം ആരംഭിക്കുന്നു. അവിടെയും പൗരോഹിത്യ മതത്തെയും അവരുടെ ധാർഷ്ട്യമുള്ള അനുയായികൾ നടത്തുന്ന അഴിമതിയിലധിഷ്ഠിതമായ അന്ധവിശ്വാസങ്ങളെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതോടൊപ്പം ദൈവമാർഗത്തിൽ ചെലവഴിക്കാതെ ധനം സമ്പാദിക്കുകയും കെട്ടി പൂട്ടി വെക്കുകയും ചെയ്യുന്നവർക്കുള്ള വേദനാജനകമായ ശിക്ഷ ഓർമപ്പെടുത്തുന്നുണ്ട് 35 വരെ ആയതുകൾ.

അനാദികാലം മുതൽ 12 മാസമാണുള്ളതെന്നും അവയിൽ നാല് മാസങ്ങൾ യുദ്ധ നിരോധിതകാലങ്ങളാണെന്നും അവയുടെ ദിനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിയും കുറച്ചും നടത്തുന്ന ശ്രമങ്ങൾ നസീഉം അതുകൊണ്ടുതന്നെ കുഫ്റുമാണെന്നും ഉണർത്തി അവർ പാലിച്ചിരുന്ന (ഇന്നും തുടരുന്ന) കലണ്ടർ പകിടകളികളെ ശക്തമായ ഭാഷയിൽ പരിഹസിക്കുന്നു 37 വരെയുള്ള സൂക്തങ്ങൾ . യുദ്ധത്തിൽ നിന്നും പിന്മാറി ഇസ്ലാമിക സമൂഹത്തിലെ “അഞ്ചാംപത്തി” കളായ കപട വിശ്വാസികളുടെ വിശ്വാസവഞ്ചനയെ കുറിച്ചും സന്നിഗ്ദ ഘട്ടത്തിൽ മുങ്ങുന്നതിനെ സംബന്ധിച്ചും തബൂകിലുണ്ടായ ചില വാങ്മയ ചിത്രങ്ങൾ നടത്തുന്നുണ്ട് 45 വരെ ആയതുകൾ . തബൂക്ക് യുദ്ധത്തിന് പുറപ്പെടുന്ന വിശ്വാസികളിൽ ഈ കപടർ കൂടി പങ്കെടുത്തിരുന്നുവെങ്കിൽ, അവരുടെ സാന്നിധ്യം ആകെ ആശയക്കുഴപ്പമുണ്ടാക്കുമായിരുന്നുവെന്നും പ്രശ്നമുണ്ടാക്കാൻ വേണ്ടി കട്ടുകേൾക്കുന്ന സംഭവ വികാസങ്ങളെല്ലാം റബ്ബ് അറിയുന്നുണ്ടെന്നും പ്രയാസ ഘട്ടങ്ങളിൽ കൃത്രിമ ലീവ് എടുത്തു മുങ്ങുന്നവരെ നാല് ഭാഗത്തു നിന്നും നരകമാണ് വലയം ചെയ്യുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു 49 വരെ സൂക്തങ്ങൾ .

കപടവിശ്വാസികളുടെ ഇതുവരെ ആരുമറിയാത്ത വൃത്തികെട്ട കറുത്ത മുഖം അനാവരണം ചെയ്യുന്ന ഈ സൂറത് ഫാദിഹ ( നിന്ദിക്കുന്ന) എന്നാണ് വിളിക്കപ്പെടുന്നതെന്ന് മുഫസ്സിറുകൾ പറയുന്നു. കപടവിശ്വാസികളെയും അവരുടെ കൂടെയുള്ളവരുടേയും കൃത്യമായ വിവരണങ്ങൾ തുടരുന്നു. ഉടമ്പടികളെ ഒറ്റിക്കൊടുക്കുന്നതും വാഗ്ദാനങ്ങൾ ലംഘിക്കുന്നതും തെറ്റായ ഒഴികഴിവുകൾ നിരത്തുന്നതെല്ലാം തന്നെയാണ് അവരെ തിരിച്ചറിയാനുള്ള അടയാളങ്ങളെന്നാണ് 59 വരെ സൂക്തങ്ങൾ ചുരുക്കിപ്പറയുന്നത്. ശേഷം 60-ാം സൂക്തത്തിൽ ഇസ്ലാമിലെ നിർബന്ധ ദാനമെന്താണെന്നും ഏതാലും വകുപ്പിലാണ് അത് വിനിയോഗിക്കുക എന്നുമുള്ള നേരത്തെ പറഞ്ഞ വിഷയത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ പരാമർശിക്കുന്നു. പ്രവാചകനെ മാനസികമായി തളർത്തുന്ന ചില പ്രവണതകൾ തമാശക്കും അല്ലാതെയും ആ മുനാഫിഖുകൾ വെച്ചുപുലർത്തിയിരുന്നു. എന്നാൽ താങ്കൾക്കു മുമ്പുള്ള പ്രവാചകന്മാരും അവരുടെ ജീവിതത്തിൽ ഇതിനേക്കാൾ വലിയ പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുൻ പ്രവാചകന്മാരേയും അവരുടെ സമൂഹങ്ങളുടേയും പേരെടുത്ത് പറഞ്ഞു നബിയെ സാന്ത്വനിപ്പിക്കുകയാണ് ശേഷമുള്ള 10 ആയതുകൾ. എന്നാൽ കപടരുടെ സ്വഭാവത്തിന് നേരെ വിപരീതമായ പരിപൂർണ്ണ വിശ്വാസികളേയും അവരുടെ പാരസ്പര്യത്തേയും അവരെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളേയും 72 വരെയുള്ള സൂക്തങ്ങൾ വ്യക്തമാക്കുന്നു. കാപട്യത്തിൽ മുളച്ച അകംപൊള്ള മരങ്ങൾ വീണാൽ വിഷമിക്കരുതെന്നും അവരുടെ പെരുപ്പം നിങ്ങളെ അത്ഭുതപ്പെടുത്തരുതെന്നും അവർക്ക് ഏതെങ്കിലും തരത്തിലുള്ള നന്മകൾക്കായി തേടരുതെന്നും പ്രശ്നങ്ങളിൽ നിന്നും വിട്ടു സേഫ് സോണുകളിൽ അവരുടെ സൗഹൃദങ്ങളുമായി കഴിയുന്ന അത്തരക്കാരെ പരിഗണിക്കേണ്ടതുമില്ലെന്നാണ് 87 വരെ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്.

നബിയും അനുയായികളും ഇസ്ലാമിന്റെ പേരിൽ അനുഭവിക്കുന്ന പ്രയാസങ്ങളും എന്നാൽ പരലോകത്ത് അവരെ കാത്തിരിക്കുന്ന ഉന്നത പ്രതിഫലവും ഉണർത്തി സത്യസന്ധമായി ഒഴിവുകഴിവുകൾ പറയുന്നവരുടെ ഉദുറുകൾ സ്വീകരിക്കാനും യുദ്ധത്തിൽ പങ്കെടുക്കാൻ അതീവ താല്പര്യമുള്ളതോടൊപ്പം അതിനുള്ള ഭൗതിക സാഹചര്യമൊക്കാത്തവർക്കും വിടുതൽ നല്കാനുമുള്ള ആഹ്വാനത്തോടെ 92ാമത് ആയതിൽ ജുസുഅ് സമാപിക്കുന്നു.

Related Articles