പതിനെട്ടാം നൂറ്റാണ്ടിലെ ഇതിഹാസം മൈസൂര്‍ രാജാവ് ടിപ്പുസുല്‍ത്താന്‍ വീണ്ടും മറ്റൊരു വിവാദത്തിന് ഇന്ധനമാകുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി കെ. റഹ്മാന്‍ഖാന്‍ കര്‍ണാടകയിലെ മാന്ധ്യ ജില്ലയിലെ ശ്രീരംഗപ്പട്ടണത്ത് ടിപ്പുസുല്‍ത്താന്റെ പേരില്‍ ഒരു ന്യൂനപക്ഷ സര്‍വകലാശാല ആരംഭിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചതോടെയാണ് കഥാപുരുഷന്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ടിപ്പുവിന്റെ തലസ്ഥാനവും അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത സ്ഥലവുമാണെന്ന പ്രത്യേകത ശ്രീരംഗപ്പട്ടണത്തിനുണ്ട്.
വിവാദമുയര്‍ത്തുന്നവരുടെ വാദങ്ങള്‍
യഥാര്‍ഥത്തില്‍ കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി ക്കും സംസ്ഥാനത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കും ഒട്ടും രസിച്ചിട്ടില്ല ഈ തീരുമാനം. ശ്രീരംഗപ്പട്ടണത്തു നിന്നുളള നിയമസഭാംഗം ജി. മദുസൂദനന്റെ വാക്കുകളില്‍ ഇത് നിഴലിച്ചു കാണാം. ടിപ്പുവിനെ ഉസാമ ബിന്‍ലാദന്റെ ഒരു പഴയ പതിപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.’ അദ്ദേഹത്തിന് ഹിന്ദുക്കളോട് വെറുപ്പായിരുന്നു. കേരളം മൊത്തത്തിലും മലപ്പുറം പ്രത്യകിച്ചും അതിനുദാഹരണമാണ്’ മദുസൂദനന്‍ പറയുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഒരു യൂണിവേഴ്‌സിറ്റി വരുന്നതിലെ അസ്വസ്ഥതയാണ് ഈ വിവാദത്തിന് കാരണമെന്നു കാണാം. ന്യൂനപക്ഷങ്ങള്‍ക്കായി അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി തന്നെ ധാരാളമാണെന്നും ഇനിയും ഒരു യൂണിവേഴ്‌സിറ്റി പ്രദേശത്തെ മതേതരാവസ്ഥക്ക് ഭൂഷണമല്ലെന്നും അവര്‍ വാദിക്കുന്നു.
യഥാര്‍ഥത്തില്‍ വലതുപക്ഷ ചരിത്രകാരന്‍മാരാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ചരിത്രപുരുഷനായിരുന്നു ടിപ്പു സുല്‍ത്താന്‍. ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുമായി ശക്തമായി ഏറ്റുമുട്ടിയ ആ പോരാളി മലബാറിലെ ഉന്നതജാതിക്കാരും ജന്മിമാരുമായ ഭൂവുടമകളെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കൂട്ടക്കുരുതി നടത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുവച്ച നുണ. എന്നാല്‍ ഒരു ഭരണാധികാരി എന്ന അര്‍ഥത്തില്‍ ടിപ്പു എല്ലാവരോടും ഒരേ സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത് എന്നത് ചരിത്ര സത്യം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ശൈഖ് അലി പറയുന്നത് ശ്രദ്ധിക്കുക : ‘മുസ്‌ലിംകളോടും ടിപ്പു ചിലപ്പോള്‍ കടുത്ത നിലപാടുകള്‍ എടുത്തിട്ടുണ്ട് കുഢപ്പയിലെയും കര്‍ണൂലിലെയും നവാബുമാരെ അദ്ദേഹം എതിര്‍ത്തിരുന്നു. മാത്രമല്ല മറാത്തികളോടുണ്ടായിരുന്നതിനേക്കാള്‍ വിരോധം ഹൈദരാബാദ് നൈസാമിനോട് അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം തന്നെ തന്റെ ഭരണപ്രദേശത്തുളള 156 അമ്പലങ്ങള്‍ക്ക് അദ്ദേഹം അനുവദിച്ച വാര്‍ഷിക സഹായവും ശങ്കരാചാര്യര്‍, ശ്രീ സച്ചിദാന്ദ ഭാരതി തുടങ്ങി ഹൈന്ദവ ആചാര്യന്‍മാരുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന അടുത്ത ബന്ധവും ഹിന്ദുക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദത്തിനുദാഹരണങ്ങളാണ്. മാത്രവുമല്ല മറാത്തികള്‍ നശിപ്പിച്ച ഹൈന്ദവ പ്രതിമ പുനനിര്‍മിക്കുകയും ചെയ്തു അദ്ദേഹം എന്നത് ചരിത്ര വസ്തുതയാണ്. യഥാര്‍ഥത്തില്‍ അദ്ദേഹത്തെക്കുറിച്ച തെറ്റായ ചരിത്രാഖ്യാനം നടത്തിയത് ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്‍മാരാണെന്നത് നാം മറക്കരുത്.’ ശൈഖ് അലി പറഞ്ഞു.
യഥാര്‍ഥത്തില്‍ ഈ മൈസൂര്‍ കടുവ എന്നും പലര്‍ക്കും അസ്വസ്ഥതകള്‍ക്ക് കാരണമായ ഒരു വ്യക്തിത്വമായിരുന്നു. അടുത്തിടെ കര്‍ണാടകയിലെ മുന്‍ വിദ്യഭ്യാസ മന്‍ന്ത്രി ഡി.എച്ച് ശങ്കരമൂര്‍ത്തി പറയുകയുണ്ടായി; പേര്‍ഷ്യന്‍ ഭാഷക്ക് പ്രാമുഖ്യം നല്‍കിയ ടിപ്പു കന്നട ഭാഷയെ നിരുല്‍സാഹപ്പെടുത്തിയെന്ന്. എന്നാല്‍ എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാട് ടിപ്പുവിനെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു.
അതേസമയം വിവാദങ്ങള്‍ ഒന്നിനു പുറമെ മറ്റൊന്നായി ഉയര്‍ന്നു വരുമ്പോഴും രാജ്യത്തെ പ്രധിരോധ ഗവേഷണ കാര്യാലയം (ഡി.ആര്‍.ഡി.ഒ) ടിപ്പുവിന്റെ സ്മണക്കായി രാജ്യത്തെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ റോക്കറ്റ് മ്യൂസിയം ശ്രീരംഗപ്പട്ടണത്ത് ടിപ്പുസുല്‍ത്താന്‍ റോക്കറ്റ് മൈതാനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടിപ്പുവിനെക്കുറിച്ചുളള ആരോപണങ്ങളെക്കുറിച്ച് അലിഗര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറും പ്രമുഖ ചരിത്രകാരനുമായ ഇര്‍ഫാന്‍ ഹബീബ് പറയുന്നു : ‘സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ വ്യക്തി എന്ന നിലയില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇടം കണ്ടെത്തിയ വ്യക്തിയാണ് ടിപ്പു. ഇപ്പോള്‍ ഉയര്‍ന്ന വിവാദം യഥാര്‍ഥത്തില്‍ ന്യൂനപക്ഷ സ്ഥാപനത്തിനെതിരിലുളള വിവാദം മാത്രമാണെന്നു കാണാം. മുസ്‌ലിംകള്‍ക്കു മാത്രമായി ടിപ്പു ഒന്നും തന്നെ ചെയ്തിട്ടില്ല. അദ്ദേഹം ചെയ്തത് മൊത്തം രാജ്യത്തിനു വേണ്ടിയിട്ടാണ്.’
അവലംബം : www.outlookindia.com
വിവ: അത്തീഖുറഹ്മാന്‍