ഇറാനിന്റെ മുഴുവന്‍ പോര്‍വിമാനങ്ങളും മിസൈലുകളും വിജയകരമായി തടുത്തുവെന്ന് ഇസ്രായേല്‍ ആഭ്യന്തര വൃത്തം വ്യക്തമാക്കി. ഇതിലൂടെ പ്രധാനമായും ചില സംഗതികള്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നുണ്ട്. ഒന്ന്, തങ്ങള്‍ക്കു മുന്നിലെ ഇറാനിന്റെ ദൗര്‍ബല്യത ലോകത്തിന് ബോധ്യപ്പെടുത്തുക. രണ്ട്, പടിഞ്ഞാറിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അമിതവിശ്വാസം, മൂന്നാമത്തേത്, തങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുന്ന ‘ശത്രുവിനെതിരെ’ പ്രതിരോധിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിക്കുക.വസ്തുതകളെ ഇങ്ങനെ ചിത്രീകരിക്കുന്നതിലൂടെ ഇസ്രായേല്‍ അവരുടെ സൈനിക ശക്തിയെ കുറിച്ചും പ്രതിരോധ സംവിധാനത്തെ കുറിച്ചുമുള്ള വലിയ അളവിലുള്ള മിഥ്യാസങ്കല്‍പ്പങ്ങളാണ് നല്‍കുന്നത്.
വെറും സൈനികമായ തിരിച്ചടി മാത്രമല്ല, രാഷ്ട്രീയമായ പ്രഹരവും ഇറാനിന്റെ ഉദ്ദേശമായിരുന്നു. അതായത്, വലിയൊരു യുദ്ധമുഖം തുറക്കാതെ സൈനികമായ ലക്ഷ്യം മാത്രം കൈവരിക്കുക വഴി വമ്പിച്ച മാധ്യമ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ഇറാനിന്റെ പ്ലാന്‍. അഥവാ, ഒരേസമയം അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യം വെക്കുകയും അതോടൊപ്പം തന്നെ കാര്യങ്ങള്‍ വഴുതിപ്പോവാതെയുമുള്ള ഏറെ സൂക്ഷ്മവും ആസൂത്രിതവുമായിരുന്നു ഇറാനിന്റെ തിരിച്ചടി.
പലരും കരുതുന്നത് പോലെ ഇറാന്‍-ഇസ്രായേല്‍ പ്രശ്‌നം ഫലസ്തീന്‍- ഇസ്രായേല്‍ പോലെ പൊടുന്നനെ സംഭവിക്കാതിരുന്നത് രണ്ട് രാജ്യങ്ങളും തമ്മിലെ ഭൂമിശാസ്ത്രപരമായ അകലം മാത്രമല്ല, മറിച്ച് അത് ബോധപൂര്‍വമായിരുന്നു. അക്രമണമുണ്ടാവുമെന്ന് ഒരുപാട് സൂചനകള്‍ നേരത്തെ ലഭിചിച്ചിരുന്നു. അന്ന് രാത്രി തന്നെ അമേരിക്കയുടെ അറിയിപ്പ് വരുന്നു, മണിക്കൂറുകളോളം ഇസ്രായേല്‍ പരിഭ്രാന്തമാവുന്നു, സെക്യൂരിറ്റി ഗ്വാര്‍ഡുകള്‍ തല്‍സമയ വിവരമറിയിക്കുന്നു, മിസൈല്‍ വര്‍ഷമുണ്ടാവുമെന്ന ഇറാന്‍ തന്നെ മുന്നറയിപ്പ് നല്‍കുന്നു. അങ്ങനെ അവര്‍ തന്നെ അക്രമണത്തെ കുറിച്ചുള്ള സര്‍പ്രൈസ് ഒഴിവാക്കുകയായിരുന്നു.
തിരിച്ചടി ഇങ്ങനെത്തന്നെയാവണമെന്ന് ഇറാന്‍ തീരുമാനിക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതായത്, ഇറാനെതിരെ പെട്ടന്നുള്ള അക്രമണം ഒഴിവാക്കാന്‍ അമേരിക്ക ഇസ്രായേലിനെ സമ്മര്‍ദ്ദം ചെലുത്തുക എന്നത് ഇറാന്റെ തന്ത്രമായിരുന്നു. ഒപ്പം, ഇസ്രായേലിലെ ജനവാസമേഖലകളെ ഒഴിവാക്കി സൈനികവും രാഷ്ട്രീയവുമായ തിരിച്ചടി തന്നെയാണ് ഇറാന്‍ ഉദ്ദേശിച്ചത്. പൊടുന്നനെയുള്ള അക്രമണം ഒഴിവാക്കിയതും അത്യാധുനിക മിസൈലുകളും പോര്‍വിമാനങ്ങളും ഉപയോഗിക്കാതിരുന്നതുമെല്ലാം ഇറാന്റെ ബോധപൂര്‍വമായ പദ്ധതിയായിരുന്നു.
ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചു എന്ന് ഇസ്രായേല്‍ പറയുന്നത് അമേരിക്കയുടെ സംരക്ഷണവലയത്തില്‍ നിന്നുകൊണ്ടാണ്. യതന്ത്രപരമായി ഇസ്രായേല്‍ ഇത്തരത്തിലുള്ള സംരക്ഷണ കവചത്തിനുള്ളിലാണ് എന്ന കാര്യം പരസ്യമായിക്കഴിഞ്ഞു. ഈയൊരു അക്രമണത്തില്‍ ഇറാന്‍ അവരുടെ മുഴുവന്‍ സൈനിക ശക്തിയും പുറത്തെടുത്തിട്ടില്ല. എന്നാല്‍ ഇസ്രായേലിന് അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ സകലതും പ്രയോഗിക്കേണ്ടി വന്നു.
ഇപ്പോഴുണ്ടായ സൈനികാക്രമണത്തോടെ ഇറാനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനെതിരെ എങ്ങനെ തയ്യാറാവണമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇനി ഭാവിയില്‍ ഇസ്രായേലിനെ അക്രമിക്കേണ്ടി വന്നാല്‍ ഇപ്പോഴുള്ള അനുഭവം ഇറാന് ഏറെ ഗുണപ്രദമാവും. എന്നിരുന്നാലും ഇറാനും അമേരിക്കയും ഒരു പ്രകടമായ യുദ്ധമുഖം തുറക്കുമെന്ന് പറയാനാകില്ല. ഈ നിരീക്ഷണം ആക്രമണത്തിന്റെ നിലവിലെ അന്തരീക്ഷത്തെ മുന്‍നിര്‍ത്തി നടത്തിയ അനുമാനങ്ങളാണ്. ഇനിയും വ്യക്തത വരുത്തേണ്ട നയപരമായ വശങ്ങള്‍ വേറെയുമുണ്ട്.