‘ തനിക്ക് നൂറ് ആണ്മക്കളുണ്ടാകാനും അവരൊക്കെ രക്തസാക്ഷികളാവുന്നത് കാണാനുമാണ് ആഗ്രഹിക്കുന്നത്’ – മക്കളിലൊരാള്‍ ജൂത കുടിയേറ്റ കേന്ദ്രത്തിലേക്ക് ആത്മത്യാഗി(രക്തസാക്ഷി)യാകാന്‍ പോകുന്നതിന് മുമ്പ് ഉമ്മയോട് യാത്ര പറയുന്നതിനിടയില്‍ ‘ രക്തസാക്ഷികളുടെ മാതാവ്’ വിളിക്കുന്ന മര്‍യം ഫര്‍ഹാതിന്റെ പ്രതികരണമായിരുന്നു ഇത്. ഇസ്രായേലി അധിനിവേശത്തിനെതിരെ തന്റെ മൂന്ന് മക്കളെ രക്തസാക്ഷിത്വ പദവിയിലുയര്ത്തിയ മഹതി ‘ ഉമ്മു നിദാല്‍ ‘ അല്ലാഹുവിലേക്ക് യാത്രതിരിച്ചിരിക്കുകയാണ്. ഫലസ്തീന് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ വിവരിച്ചതുപോലെ ഉമ്മുനിദാലിന്റെ വിയോഗത്തില്‍ ദുഖിക്കുന്നതോടൊപ്പം തന്നെ ലോകത്തിന്റെ നാനാ ഭാഗത്തെ വിമോചനപ്പോരാളികള്‍ അഭിമാനം കൊള്ളുകയുമാണ്. കാരണം അവര്‍ ദൈവമാര്‍ഗത്തിലെ പോരാട്ടത്തിന്ന് കരുത്ത് പകര്‍ന്ന സഹോദരിയാണ് . സ്വര്‍ഗത്തിലേക്കുള്ള പാതയിലാണവരുള്ളത്..
‘ ഉമ്മുനിദാല്‍ ഫലസ്തീന് സ്ത്രീകള്‍ക്കുള്ള ഉദാത്ത മാതൃകയാണ്, ഫലസ്തീന് സ്ത്രീകള്‍ക്കു മാത്രമല്ല ലോകത്തിലെ എല്ലാ മുസ്ലിം സ്ത്രീ-പുരുഷന്മാര്ക്കുമുള്ള മഹിതമായ മാതൃകയാണ് ആ ജീവിതം. മഹതിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നത് ഭൂമുഖത്തുള്ളവര് മാത്രമല്ല, അല്ലാഹുവിന്റെ അനുമതിപ്രകാരം ഉന്നതരായ മാലാഖമാരും ഇതില്സാക്ഷികളാണ്. സമകാലിക ചരിത്രത്തില്‍ സുഗന്ധപൂരിതമായ ചരിതം തീര്‍ത്ത മഹതി വിണ്ണില്‍ നിന്നും മണ്ണിലേക്കയക്കപ്പെട്ട സമ്മാനമാണ്’. ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ അത്യപൂര്‍വമായ മാതൃകയാണ് മഹതി വിട്ടേച്ചുപോയത്. അവരുടെ മകന് നിദാല്‍ നിര്‍മിച്ച റോക്കററുകള്‍ തെല്‍ അബീബിനെയും അധിനിവേശ ശക്തികളെയും വിറകൊള്ളിച്ചിട്ടുണ്ട്. മുഹമ്മദ് ശത്രുക്കളില്‍ പെട്ട ഒമ്പത് പേരെ വധിച്ച ധീര രക്തസാക്ഷിയാണ്. നിദാല്‍, മുഹമ്മദ്, റവാദ് എന്നീ രക്തസാക്ഷികള്‍ ഒരു മാതാവിന്റെ മക്കളാണ്. ജിഹാദിന്റെ ഗതിനിര്‍ണയിച്ച ഖസ്സാം ബ്രിഗേഡിയരായിരുന്നു അവര്‍. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഗസ്സയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവേശം പകര്‍ന്ന വസതിയായിരുന്നു മഹതിയുടേത്..ഗസ്സയിലെ മസ്ജിദുല്‍ ഉമരിയില്‍ ജനാസയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മഹതിയെ അനുസ്മരിക്കുകയയായിരുന്നു പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ.
1949-ഡിസംബര്‍ 24-ന് ഫലസ്തീനിലെ ഗസ്സയിലാണ് ‘ ഉമ്മുനിദാല്‍’ എന്ന പേരില്‍ പ്രശസ്തയായ മര്‍യം മുഹമ്മദ് യൂസുഫ് ഫര്‍ഹാത് ജനിച്ചത്. പത്ത് സഹോദരി സഹോദരന്മാരുള്ള ഉമ്മുനിദാലിന് ആറ് ആണ്മക്കളും നാല് പെണ്‍മക്കളുമാണുള്ളത്. 2005-ലെ ഫലസ്തീന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം കൊയ്ത ഹമാസിന്റെ ആറ് വനിതാ എം പിമാരില്‍ ശ്രദ്ദേയയാണ് മിര്യം ഫര്‍ഹാത്. പോലീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പേ മരണപ്പെടുകയുണ്ടായി. ഉമ്മുനിദാലിന്റെ എല്ലാ പുത്രന്മാരും പോരാട്ട വിഭാഗമായ ഖസ്സാം ബ്രിഗേഡിയനിലെ അംഗങ്ങളാണ്. അവരില്‍ മുഹമ്മദ്, നിദാല്‍, റവാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. അവശേഷിച്ച മൂന്നുപേരില്‍ ഒരാള്‍ ഇസ്രായേലി ജയിലിലാണ്. മറ്റുള്ളവര്‍ ഇസ്രായേലിനെതിരായ സായുധസമരത്തില്‍ സജീവ പങ്കുവഹിച്ചുവരുന്നു. ഇസ്രായേലിന്റെ റോക്കറ്റുകള്‍ നാല് തവണ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. സ്ഥൈര്യത്തിന്റെയും സഹനത്തിന്റെയും വിശ്വാസദാര്‍ഢ്യത്തിന്റെയും അത്യുദാത്തമായ മാതൃകകള്‍ പകര്‍ന്നുനല്‍കിയ ഉമ്മുനിദാല്‍ ഫലസ്തീന് യുവാക്കള്‍ക്ക് ആവേശമായിരുന്നു. ഫലസ്തീനിലെ ഉമ്മമാരെയും ജനതയെയും മുഴുവന്‍ മുസ്ലിംകളെയും ജിഹാദിന്നായി അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
മുഹമ്മദിന്റെ രക്തസാക്ഷിത്വമുണ്ടായ ദുഖം ഘനീഭവിച്ച 2002 മാര്‍ച്ച് ഏഴിലെ ആ വ്യാഴായ്ച മര്‍യം അഭിമാനത്തോടെ ഓര്‍ക്കുന്നത് സാക്കി ശിഹാബ് ഉദ്ദരിക്കുന്നുണ്ട്: അസ്മോണയിലെ ഗുഷ് കതീഫ് കുടിയേറ്റ കേന്ദ്രത്തില്‍ യുവാക്കള്‍ക്ക് മതപഠനവും സൈനികപരിശീലനവും നടത്തിവരുന്ന അകാദമി ഹാളിലേക്ക് അരയില്‍ ഒളിപ്പിച്ചുവെച്ച ബോംബുമായി കടന്നുകയറിയ പത്തൊമ്പതുകാരനായ മുഹമ്മദ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചുപേരെയാണ് മുഹമ്മദ് വധിച്ചത്. 23 പേര്‍ക്ക് പരിക്കേല്പിച്ചു. വിവരമറിഞ്ഞ് വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
മകന്റെ രക്തസാക്ഷിത്വത്തിനു മൂന്നുദിവസം മുമ്പ് തന്നെ അത് താങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിരാവിലെ അവന്റെ മുറിയിലേക്ക് ഞാന്‍ പോകും. ഉറങ്ങിക്കിടക്കുന്ന ആ മനോഹര മുഖം നോക്കിനില്ക്കാന് . ദൈവം അവന് നല്കിയ അനുഗ്രഹങ്ങള്‍ക്ക് രക്തസാകഷിത്വത്തിലൂടെ നന്ദി പ്രകാശിപ്പിക്കണമെന്ന് ഞാന്‍ നേരത്തെ ആഗ്രഹിച്ചിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു മാതൃത്വത്തിന്റെ എല്ലാ വികാരങ്ങളും ഞാന്‍ അടക്കിവെച്ചു. ഭയം എന്നെ കീഴടക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ മക്കളിലാരെയും രക്തസാക്ഷികളുടെ മാര്‍ഗം തെരഞ്ഞെടുക്കാന്‍ അനുവദിക്കില്ലായിരുന്നു..
ആത്മത്യാഗിയാകാന് പുറപ്പെടും മു്മ്പ് എഴുതിത്തയ്യാറാക്കിയ പ്രസ്താവന അവന് വായിച്ചുകേള്‍പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. എന്റെ കണ്ണീര്‍കണങ്ങള്‍ കണ്ടപ്പോള്‍ അവന് ചിരിയാണ് വന്നത്. ഇങ്ങനെയാണെങ്കില്‍ ദൗത്യത്തില്‍ നിന്ന് പിന്തിരിയുമെന്ന് അവന് ഗൗരവത്തില്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: മോനെ, ഞാന്‍ നിന്റെ മാതാവാണ്, നിന്നോട് ഈ ദൗത്യം തെരഞ്ഞെടുക്കണമെന്ന് പറയാന്‍ അത്രയെളുപ്പം എനിക്ക് കഴിയില്ല. ഞാന്‍ നിനക്കായി രാവും പകലും കരയും. ആ കണ്ണുനീരിനെ മറ്റൊരു തരത്തില്‍ കാണരുത്. സ്വര്‍ഗത്തിലെ ഹൂറിമാര്‍ക്ക് സ്വന്തം മകനെ വിവാഹം ചെയ്തയക്കാന്‍ പോകുന്ന ഒരു മാതാവിന്റെ കണ്ണീര് മാത്രമായി കണ്ടാല്‍ മതി. നിനക്ക് നല്കപ്പെട്ട ഉത്തരവുകള്‍ പാലിക്കുകയും ദൈവത്തെ കണ്ടുമുട്ടുന്നതുവരെ പോരാട്ടപാതയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
അങ്ങനെ മാതാവും പ്രിയപുത്രനും പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു. മുഹമ്മദ് കരഞ്ഞില്ല, ചിരിക്കുകയായിരുന്നു. അവന് വീടുവിട്ടു പോകുന്നതിനും രക്തസാക്ഷിയായ വാര്‍ത്ത ലഭിക്കുന്നതിനും ഇടയിലെ മണിക്കൂറുകള്‍ താങ്ങാനാവാത്തതായിരുന്നു. അന്ത്യശ്വാസം വലിക്കുന്നത് ഞാനായിരുന്നുവെന്ന തോന്നല്‍. രക്തസാക്ഷിത്വത്തിന് അവസരം ലഭിക്കാതെ അവന് പിടിയിലായെങ്കിലോയെന്ന ആശങ്കയുമുണ്ടായിരുന്നു. ഓപറേഷന് വിജയകരമായിരുന്നുവെന്ന വാര്‍ത്ത കേട്ടപ്പോഴാണ് സമാധാനമായത്. ഈ കടുത്ത പ്രവര്‍ത്തനത്തില്‍ മകന് പിന്തുണ നല്കിയ തീരുമാനവുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നുവെന്ന് ചോദ്യത്തിന് ഉമ്മുനിദാലിന്റെ മറുപടി : ജിഹാദില്‍ അവന്റെ പങ്കാളിയാണ് ഞാന്‍. ഇതൊരു സാധാരണ കാര്യമാണ്. ആളുകള്‍ കരുതുന്നതുപോലെ വലിയ സംഭവമല്ല.
അടുത്തിരുന്ന മറ്റൊരു മകന് വിസാം മാതാവിന്റെ നിലപാടുകള്‍ ശരിവെച്ചു. രക്തസാക്ഷിത്വത്തിനുള്ള തന്റെ നീക്കത്തെയും ഉമ്മ പിന്തുണച്ചിരുന്നുവെന്ന്് അവന് ചൂണ്ടിക്കാട്ടി. 1993-ലായിരുന്നു അത്. പക്ഷെ, ഓപറേഷന് പരാജയപ്പെട്ട് അറസ്റ്റിലായി. ഹിബ്രോണിന് തെക്ക് നെഗേവ് മരുഭൂമിക്ക് സമൂപം ബീര്‍ ഷേവ കുടിയേറ്റ കേന്ദ്രം ലക്ഷ്യമിട്ടുള്ള ദൗത്യമാണ് പാളിയത്. ഒരു പതിറ്റാണ്ടിലേറെ കാലം ഇസ്രായേലി ജയിലില്‍ കഴിഞ്ഞ ശേഷമാണ് വിസാം മോചിതനായത്.
തന്റെ മകന് റവാദിന്റെ രക്തസാക്ഷിത്വത്ത വാര്‍ത്ത അറിയിക്കപ്പെട്ടപ്പോള്‍ മഹതിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മാധുര്യമേറിയ നിമിഷങ്ങളാണ്, അവനെ ഞാന്‍ ഗര്‍ഭം ധരിച്ചതുമുതല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വിളിയാളമെന്നോണം അവന്റെ രക്തസാക്ഷിത്വം കൊതിച്ചതാണ്, അവന് പ്രതിരോധത്തിന്റെ എല്ലാ മാര്‍ഗങ്ങളിലും പങ്കെടുത്തുകൊണ്ട് പോരാളികളുടെ മുന്നിരയിലെത്തുകയുണ്ടായി. പ്രതിരോധത്തിന്റെ എല്ലാ പടവുകളും അവന് കയറിയിട്ടുണ്ട്. എന്റെ ഏറ്റവും ചെറിയമകനായ റുവാദിനോട് എനിക്ക് അങ്ങേയറ്റത്തെ വാല്‍സല്യമുണ്ടായിരുന്നു’.
മകന്റെ രക്തസാക്ഷിത്വത്തോട് ധീരോദാത്തമായ രീതിയിലാണ് ഈ മഹതി പ്രതികരിച്ചത്: എന്റെ മക്കളെ വധിച്ചുകൊണ്ട് അധിനിവേശ ശക്തികള്‍ക്ക് എന്നെ നിര്‍വീര്യമാക്കാന്‍ കഴിയുകയില്ല. കാരണം അവരെ രക്താസാക്ഷിത്വത്തിന് വേണ്ടി ഞാന്‍ സമര്‍പ്പിച്ചവരാണ്. അവര്‍ അലക്ഷ്യമായി പോയവരല്ല, മറിച്ച് അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് രക്തസാക്ഷിത്വത്തിനായി പുറപ്പെട്ടവരാണ്’ . ‘നിഷ്കളങ്കരെ കൊല്ലാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍, ഇവര്‍ ദയ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ അനുഭവിക്കുന്നതല്ല സമാധാനം. ഞങ്ങളാവശ്യപ്പെടുന്ന സമാധാനം മുഴുവന്‍ ഫലസ്തീനികളുടെയും സ്വാതന്ത്ര്യമാണ്. ജോര്ഡന് നദി മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രം വരെയുള്ള ഫലസ്തീന്റെ സ്വാതന്ത്ര്യം. അവര്‍ക്ക് (ഇസ്രായേലിന്) സമാധാനം വേണമെങ്കില്‍ ഇതിന് അവര്‍ തയാറാവണം. സ്വതന്ത്ര ഫലസ്തീനു കീഴില്‍ അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം. ഈ സ്വാതന്ത്ര്യം കൈവരുവോളം സമരമുഖത്തുനിന്ന് പിന്മാറുകയില്ല’.
ഫലസ്തീനികള്‍ക്ക് ആവേശം പകര്‍ന്ന നല്ല ഒരു പ്രഭാഷക കൂടിയായിരുന്നു മര്‍യം ഫര്‍ഹത്. അവരുടെ വാക്കുകള്‍ ഫലസ്തീനിയന്‍ പോരാളികള്‍ക്ക് ആവേശമായിരുന്നു. മൂന്ന്മക്കളെ രക്തസാക്ഷിത്വത്തിന് സമര്‍പ്പിച്ച മഹതിയെ ആധുനിക ഖന്‍സ എന്ന പേരിലാണ് ഇസ് ലാമിസ്റ്റുകള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ചിലരുടെ വിലയിരുത്തലുകളില്‍ യഥാര്‍ഥ ഖന്സായെ വെല്ലുന്ന ചരിത്രമാണ് ഉമ്മുനിദാലിന്റേത്. കാരണം ഖന്‍സാ(റ) പരിണിതിയെന്തെന്ന് അറിയാത്ത പോര്‍മുഖത്തേക്കാണ് തന്റെ മക്കളെ അയച്ചത്. ചിലപ്പോള്‍ വിജയികളായി അവര്‍ തിരിച്ചുവന്നേക്കാം, രക്തസാക്ഷിത്വം വരിച്ചേക്കാം. എന്നാല്‍ ആധുനിക ഖന്‍സാ മര്‍യം ഫര്‍ഹാത് മരണം സുനിശ്ചിതമാക്കപ്പെട്ട പോര്‍മുഖത്തേക്കാണ് തന്റെ മക്കളെ പറഞ്ഞയച്ചത് എ്ന്നതായിരുന്നു ഇതിന് കാരണം.
ഫലസ്തീനില്‍ ഖന്സമാര് പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് മഹതിയുടെ വിലയിരുത്തല്‍. ‘ഫലസ്തീന് വനിതകള്‍ തങ്ങളുടെ ഏറ്റവും അമൂല്യമായതിനെ ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ചവരാണ്. ഫലസ്തീനിലെ ഖന്‍സ ഞാന്മാത്രമല്ല; ഫലസ്തീനില്‍ ഖന്‍സാഉമാര്‍ ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീനിലെ ഉമ്മമാരോടും വനിതകളോടും എനിക്ക് ഉണര്‍ത്താനുള്ളത്. നാം ഇപ്പോള്‍ സയണിസ്ററുകളുമായുള്ള പോരാട്ടത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്. ഈ മാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നിരവധി സമര്‍പ്പണങ്ങളും ത്യാഗവും വരിക്കാന്‍ നമുക്ക് സാധിക്കണം’ – ഫലസ്തീന് വനിതകളുടെ പോരാട്ടവീര്യത്തെകുറിച്ച് ഉമ്മുനിദാലിന്റെ പ്രതികരണമാണ്.: ‘ നമ്മെ ശക്തവാന്മാരാക്കാനായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. എന്റെ മക്കളോട് എനിക്ക് ഉണര്‍ത്താനുള്ളത്: നിങ്ങള്‍ വിശ്രമത്തിനായി തുനിയരുത്, കൂടുതല്‍ സമര്‍പ്പിതരായി നാം മുന്നോട്ട് വരേണ്ടതുണ്ട്. നാം വിശ്രമം ഉദ്ദേശിക്കുകയും ജീവിത അഭിവൃദ്ധിക്കായി പരിശ്രമിക്കുകയും ചെയ്താല്‍ കഠിനകഠോരമായ ആക്രമണങ്ങളെ നാം നേരിടേണ്ടി വരും.
ഇസ്രായേല്‍ പ്രധനമന്ത്രിയായ ഏരിയല്‍ ഷാരോണിനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി: ‘ ഷാരോണ്‍ എന്ന തസ്കരവീരനോട് എനിക്ക് പറയാനുള്ളത്, നിന്റെ റോക്കറ്റുകള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയുകയില്ല; അതെത്ര ശക്തിയുള്ളതാണെങ്കിലും ശരി, ഞങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള വാതായനമായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്. ഞങ്ങളുടെ വിശ്വാസദാര്‍ഢ്യത്തിനും സ്ഥൈര്യത്തിനും സമീപവിജയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കുമാണ് അത് വഴിയൊരുക്കുന്നത്. അനീതി നിറഞ്ഞ ഈ ഐഹികതയുടെ കുടുസ്സതയില്‍ നിന്ന് ഇഹ-പരവിശാലതയുള്ള സ്വര്‍ഗത്തിലെത്താന്‍ ഞങ്ങള്‍ക്കുള്ള പാരിതോഷികമാണത്.
അറബ് -ഇസ്ലാമികലോകത്തിനോട് എനിക്ക് പറയാനുള്ളത്: ഫലസ്തീനിലെ കുഞ്ഞുങ്ങളില്‍ നിന്ന് നിങ്ങള്‍ പാഠം പഠിക്കൂ! ആയുധങ്ങളുടെ മേല്‍ അടയിരിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയാണ് അവര്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന് ജനത തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിന്ദ്യന്മാരായി ജീവിക്കാന്‍ ആത്മാഭിമാനം പണയംവെച്ചവരുമല്ല അവര്‍.
പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയത് പോലെ മഹതിയുടെ വസതി സാധാരണ വീടല്ല, സമ്പന്നമായ ഒരു സര്‍വകലാശാലയായിട്ടാണ് അവിടെ എത്തിയവര്‍ക്കെല്ലാം അനുഭവപ്പെടുക. പ്രതിനിധി സംഘങ്ങള്‍ അവിടെ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. അക്കാദമികമായ കാഴ്ചപ്പാടുകള്‍ക്കപ്പുറം പ്രായോഗികമായ പാഠങ്ങളാണ് അവര്‍ പകര്ന്നുനല്കുന്നത്. ഫലസ്തീനിയന്‍ പോരാട്ടത്തിനായി കരുത്തുറ്റ പോരാളികളെ വാര്‍ത്തെടുക്കുന്ന ഒരു പാഠശാലയായിരുന്നു മഹതി. ഇസ് ലാമിന്റെ സുവര്‍ണ കാലത്തെയും പ്രവാചക കാലത്തെ മഹിതകളെയും അനുസ്മരിപ്പിക്കുന്ന ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച മഹതിക്ക് സര്വശക്തന് സ്വര്‍ഗീയാനുഗ്രഹങ്ങള്‍ നല്കി അനുഗ്രഹിക്കട്ടെ!.