2009 ജനുവരിയില്‍ ബംഗ്ലാദേശിലെ അവാമി ലീഗ് ഗവണ്മെന്റ് അധികാരമേറ്റതു മുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അവരുടെ അനുയായികളെയും ക്രൂരമായി പീഡിപ്പിച്ചുവരികയാണ്. ഇസ്ലാമിക സാഹിത്യങ്ങളുടെ നിരോധനത്തോടെയായിരുന്നു ഇതിന്റെ തുടക്കം. ബംഗ്ലാദേശിലെ പള്ളികളിലോ ലൈബ്രറികളിലോ ഇനി മൗദൂദിയുടെ പുസ്തകങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ബംഗ്ലാദേശ് ജന്മമെടുത്ത 1971-ലെ യുദ്ധത്തില്‍ ബംഗ്ലാ ജമാഅത്തെ ഇസ്ലാമി പാകിസ്താനെ പിന്തുണച്ചുവെന്നും യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയായി എന്നാരോപിച്ചുകൊണ്ടാണ് ഇസ്ലാമിസ്റ്റുകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിപക്ഷ വേട്ടയില്‍ 200 പേര് ഇതിനകം വധിക്കപ്പെട്ടു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ഥി സംഘടനയായ ഛാത്ര ശിബിറിന്റെതടക്കമുള്ള 1200ല്‍ അധികം നേതാക്കളും അനുയായികളും ജയിലിലടക്കപ്പെട്ടു. ഇതിന് പുറമെ മറ്റു നിരവധി കുറ്റങ്ങളും ജമാഅത്ത് നേതാക്കള്‍ക്കെതിരെ ഭരണകൂടം ഉന്നയിച്ചിട്ടുണ്ട്. ഒടുവില്‍ ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റാനുള്ള കുല്സിതമായ ശ്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവും വന്ധ്യവയോധികനുമായ ഡോ. ഗുലാം അസ്സാമി(91)യും ഉള്‍പ്പെടും.
അവാമി ലീഗും പ്രധാന മന്ത്രി ശൈഖ് ഹസീനയും ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ തുടരുന്ന പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് ഗുലാം അസ്സാമിനും മറ്റ് നൂറോളം ജമാഅത്ത് നേതാക്കള്‍ക്കെതിരെയും പുറപ്പെടുവിച്ച ശിക്ഷാവിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡണ്ട് അബ്ദുല്ല ഗുല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് കത്തയച്ചു. അമേരിക്കയിലെ മുസ്ലിം പൊതുവേദിയായ അമേരിക്കന്‍ മുസ്ലിം ടാസ്ക് ഫോഴ്സ്, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണിന് മെമോറാണ്ടം നല്‍കിയിട്ടുണ്ട്, ബംഗ്ലാ പ്രതിപക്ഷത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുന്നതിനെതിരെ. മാസങ്ങളായി തടവറയില്‍ കഴിയുന്ന ജമാഅത്ത് അധ്യക്ഷന്‍ മുത്വീഉര്റഹ്മാന് നിസാമിയും ഏത് നിഷ്പക്ഷ കോടതിയിലും വിചാരണ നേരിടാന്‍ തങ്ങള്‍ തയാറാണെന്ന് പ്രഖ്യാപിച്ചു. ”ഐക്യ രാഷ്ട്രസഭക്ക് ഇക്കാര്യത്തില്‍ നിയമങ്ങളും ചട്ടങ്ങളുമുണ്ടല്ലോ. അതനുസരിച്ച് വിചാരണ നടക്കട്ടെ. എങ്കില്‍ ഒരൊറ്റ ജമാഅത്ത് പ്രവര്‍ത്തകനെയും കുറ്റക്കാരനെന്ന് തെളിയിക്കാന്‍ കഴിയില്ല.”
പ്രമുഖ പത്രപ്രവര്ത്തകന് സാദിഖ് ഖാന്: ”ഇസ്ലാമിസ്റ്റ് രാഷ്ട്രീയ കക്ഷികളെ ഭയപ്പെടുത്താനാണ് അവാമി ലീഗ് ഗവണ്മെന്റിന്റെ ശ്രമം. ഇതേ നയം തന്നെയായിരുന്നു പ്രതിപക്ഷത്തോട് 1975ല്‍ ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍റഹ്മാനും സ്വീകരിച്ചിരുന്നത്. അതിന് ‘ബക്ശാലി’ മനോഭാവം എന്ന് പറയും. അതാണ് അദ്ദേഹത്തിന്റെ വധത്തില്‍ കലാശിച്ചത്. ബക്ശാലി സ്റ്റൈലില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഭയപ്പെടുന്നത് അവാമി ലീഗ് ഭരണകൂടത്തെ ആപത്തിലേക്ക് തള്ളിവിടും.”
യഥാര്‍ഥത്തില്‍ ബംഗ്ലാദേശ് ഭരണകൂടം അതീവ ദുര്‍ബലമായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ വേട്ടക്കിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനെ ജമാഅത്ത് മാത്രമല്ല, വേറെ അഞ്ചു രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. അതേസമയം കൊല, ബലാത്സംഗം, സ്വാതന്ത്ര്യ സമര സേനാനികളെ പീഡിപ്പിക്കല്‍ തുടങ്ങിയ യുദ്ധക്കുറ്റങ്ങളിലൊന്നും ജമാഅത്തിന് യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഏകീകൃത പാകിസ്താനെ അനുകൂലിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ തന്നെ പകല്‍ സമയങ്ങളില്‍ പാക് സൈനികരുടെ കണ്ണില്‍ പെടാതിരിക്കാന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് അഭയം നല്‍കിയിരുന്നതായി ബംഗാളിലെ പലരും ഓര്‍ക്കുന്നുണ്ട്. ചില പ്രത്യേക രാഷ്ട്രീയ കാരണങ്ങളാല്‍ വളരെ സമാധാനപരമായി വിഭജനത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് ജമാഅത്ത് ചെയ്തത്. 1973ല്‍ അവാമി ലീഗ് ഭരിച്ചുകൊണ്ടിരുന്ന കാലത്ത് ആയിരക്കണക്കിനാളുകള്‍ യുദ്ധക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 195 പേരെയാണ് അവാമി ലീഗ് ഗവണ്മെന്റ് യുദ്ധക്കുറ്റവാളികളായി കണ്ടെത്തിയത്. അവരെല്ലാവരും പാകിസ്താനി സൈനിക ഉദ്യോഗസ്ഥരായിരുന്നു. ജമാഅത്തിന്റെ ഒരൊറ്റ നേതാവോ സാധാരണ പ്രവര്‍ത്തകനോ ആ ക്രിമിനല്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്ര സത്യം.
40 കൊല്ലം മുമ്പ് നടന്ന അതിക്രമങ്ങളുടെ പേരിലാണ് ഇപ്പോള്‍ ജമാഅത്തിനെ വേട്ടയാടുന്നത്. 1972 മുതല്‍ 1975 വരെയും 1996 മുതല്‍ 2001 വരെയും അവാമി ലീഗായിരുന്നല്ലോ ബംഗ്ലാദേശ് ഭരിച്ചിരുന്നത്, അക്കാലത്ത് എന്തുകൊണ്ട് ജമാഅത്ത് നേതാക്കളെ വിചാരണ നടത്തിയില്ല എന്നാണ് ബംഗ്ലാ ജനത ചോദിക്കുന്നത്. 95 ശതമാനം ജമാഅത്ത് പ്രവര്‍ത്തകരും 1971-ലെ പ്രക്ഷോഭകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളുടെ കൂടെയായിരുന്നുവെന്നും ജമാഅത്ത് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ വേട്ടയാടല്‍? ബംഗ്ലാദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികളിലൊന്നായി ജമാഅത്ത് വളര്‍ന്നു എന്നതും അവാമി ഗവണ്മെന്റ് അതിനെ പേടിക്കുന്നു എന്നതുമാണ് യഥാര്‍ഥ രാഷ്ട്രീയ കാരണം. വരുന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന് ഒറ്റക്ക് ഗവണ്‍മെന്റുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ല. ജമാഅത്തിന്റെ പിന്തുണ ഉണ്ടെങ്കിലേ അതിന് സാധിക്കൂ. പ്രത്യയശാസ്ത്ര ഭിന്നതകള്‍ കാരണം അവാമി ലീഗുമായി ഒരു കൂട്ടുകക്ഷി ഭരണത്തിന് ജമാഅത്ത് തയാറല്ല. ഇതിനുള്ള പ്രതികാരം തീര്‍ക്കുകയാണ് ജമാഅത്ത് നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിലൂടെ. അങ്ങനെയാണ് 2010 മാര്‍ച്ച് 25ന് യുദ്ധക്കുറ്റ െ്രെടബ്യൂണലിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത്. ജമാഅത്തിന്റെ ഉയര്‍ന്ന നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ 1971ലെ കുറ്റകൃത്യങ്ങളില്‍ ഒരു നിലക്കും പങ്കാളികളല്ലാതിരുന്നിട്ടും.
1980-കളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും തൊണ്ണൂറുകളില്‍ കെയര്‍ടേക്കര്‍ ഗവണ്മെന്റ് സംവിധാനം കൊണ്ടുവരുന്നതിനും ഒന്നിച്ച്, ഒരേ വേദി പങ്കിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് അവാമി ലീഗും ജമാഅത്തെ ഇസ്ലാമിയും. എച്ച്.എം ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെ അവാമി ലീഗും ബി.എന്‍.പിയും ജമാഅത്തും ഏഴു വര്‍ഷമാണ് സംയുക്ത പ്രക്ഷോഭം നടത്തിയത്. ജമാഅത്ത് നേതാക്കളായ മുത്വീഉര്റഹ്മാന് നിസാമി, അലി അഹ്സന് മുഹമ്മദ് മുജാഹിദ്, മുഹമ്മദ് ഖമറുസ്സമാന്, അബ്ദുല്‍ ഖാദിര്‍ മുല്ല, അസ്ഹറുല്‍ ഇസ്ലാം എന്നിവരും അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളായ അബ്ദുസ്സമദ് ആസാദ്, അബ്ദുല്‍ ജലീല്‍, ത്വുഫൈല്‍ അഹ്മദ്, സുരന്‍ജിത് സെന്‍ ഗുപ്ത, അമീര്‍ ഹുസൈന് തുടങ്ങിയവരും നിരവധി തവണ വേദി പങ്കിട്ടതിന്റെ പത്ര കട്ടിംഗുകള്‍ സുലഭമാണ്. 1996-ല്‍ ഇന്നത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന പ്രതിപക്ഷത്തായിരുന്നപ്പോള്‍ പാര്‍ലമെന്റ് പരിസരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ജമാഅത്തിന്റെ അന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുത്വീഉര്റഹ്മാന് നിസാമിയും പങ്കെടുത്തിരുന്നു. ചോദ്യം ഇതാണ്: 1971ലെ യുദ്ധത്തില്‍ ജമാഅത്ത് നേതാക്കള്‍ യുദ്ധക്കുറ്റവാളികളായിരുന്നുവെങ്കില് ഇത്രയും കാലം അവാമി ലീഗ് നേതാക്കള്‍ അവരുമായി വേദി പങ്കിട്ടത് എന്തിനായിരുന്നു? എന്ന് മാത്രമല്ല, 1991ലെ തെരഞ്ഞെടുപ്പിന് ശേഷം അവാമി ലീഗിന് കേവല ഭൂരിപക്ഷം നഷ്ടമായപ്പോള്‍, പതിനെട്ട് സീറ്റ് ലഭിച്ച ജമാഅത്തുമായി സഖ്യകക്ഷി ഭരണത്തിന് അവാമിലീഗ് ശ്രമിക്കുകയും ചെയ്തിരുന്നു. അവാമി ലീഗിന്റെ രാഷ്ട്രീയ കാപട്യമാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന പല വകുപ്പുകളും ഈ ആക്ടില്‍ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ഐക്യരാഷ്ട്ര സഭയും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏഷ്യ (HRWA)യും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, അവാമി ലീഗ് ഭരണകൂടം വഴങ്ങിയില്ല. ബംഗ്ലാ ഭരണഘടന പ്രകാരവും ക്രിമിനല്‍ കോഡ് (1898) പ്രകാരവും യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്ക് നല്കപ്പെടുന്ന അവകാശങ്ങളത്രയും ഈ ആക്ടിന്റെ 23-ാം ഖണ്ഡിക എടുത്ത് കളയുന്നു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വ്യവസ്ഥകളും ഇവിടെ നഗ്നമായി ലംഘിക്കപ്പെടുന്നു. കുറ്റാരോപിതര്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാനുള്ള അവകാശവും റദ്ദ് ചെയ്യുന്നു. െ്രെടബ്യൂണലിലേക്ക് ജഡ്ജിമാരെ നിയമിച്ചതിന്റെ മാനദണ്ഡവും ചോദ്യം ചെയ്യാനാവില്ല. ഹൈക്കോടതിക്ക് തുല്യമായ അധികാരങ്ങളാണ് െ്രെടബ്യൂണലിന് നല്‍കിയിരിക്കുന്നത്. അവാമി ലീഗിന്റെ സ്വന്തം ആളുകളെ കുത്തിനിറച്ചിരിക്കുന്ന ഈ ട്രൈബ്യൂണലില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണമോ നീതിയോ പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല.