(ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ‘ഹമാസ്’ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ നടത്തിയ വീഡിയോ സന്ദേശത്തിന്റെ ചുരുക്കം)
മഹത്തായ ഒരു വിജയവേളയിലാണ് നമ്മളുള്ളത്. അല്‍ഖസ്സാമും, ഹമാസും, ഫലസ്തീന്‍ ജനതയുടെ തന്നെയും ആഭിമുഖ്യത്തില്‍ ഒരു മഹാമുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നമുക്കിതിനെ ‘തൂഫാനുല്‍ അഖ്‌സ’ – ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് – എന്ന് വിളിക്കാം. ധീരന്മാരായ വിശ്വാസി സമൂഹം ഇസ്‌റായേലിന്റെ മേല്‍ നിന്ദ്യത വിതച്ച് വിജയം രചിക്കുന്ന ചിത്രം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അല്‍ഖസ്സാമിന്റെ തലവന്‍ മുഹമ്മദ് ളൈഫാണ് തൂഫാനുല്‍ അഖ്‌സ പ്രഖ്യാപിച്ചത്.
ഗസ്സയില്‍ തൂഫാനുല്‍ അഖ്‌സക്ക് നേതൃത്വം കൊടുക്കുന്നത് ഹമാസും അതിന്റെ മുന്നണി പോരാളി യഹ്‌യ സിന്‍വാറുമാണ്. വലിയൊരു വിജയത്തിനായുള്ള പോരാട്ടമാണിത്. ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിരിക്കില്ല. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ, ആരാധനകളില്‍ മുഴുകിയ ധീരന്മാരായ ചെറുപ്പമാണിതിന്ന് പിന്നില്‍. അവര്‍ അധിനിവേശ ഭൂമിയിലേക്ക് ഗസ്സ മുനമ്പുകളിലൂടെയും അല്ലാതെയും ഇരച്ചു കയറുകയായിരുന്നു. ‘അല്ലാഹുവിങ്കല്‍നിന്നുള്ള സഹായവും അടുത്തുതന്നെ കൈവരാന്‍ പോകുന്ന വന്‍വിജയവും. വിശ്വാസികളെ ശുഭവാര്‍ത്ത അറിയിച്ചുകൊള്ളുക’ (സ്വഫ്:13).
ഖസ്സാമിന്റെ പോരാളികളെ, നിങ്ങള്‍ എത്ര ശ്രേഷ്ഠരാണ്. പരാജയത്തിന്റെയും നിശ്ചലതയുടെയും പേരില്‍ മുസ്ലിം ഉമ്മത്തിന്റെ മേല്‍ ചാര്‍ത്തപെട്ട അപഖ്യാതി ഗസ്സ ഇന്നത്തെ ദിനം നിര്‍മാര്‍ജ്ജനം ചെയ്തിരിക്കുന്നു. സിയോണിസ്റ്റുകളുടെ തടവറകളില്‍ നിന്നും ഖുദ്‌സിനെയും ഫലസ്തീനിനെയും നമ്മുടെ ബന്ധികളെയും മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.
എത്രയാണ് ഞങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കിയത്. മുഴുവന്‍ ലോകത്തോടും ഇസ്രയേല്‍ ഫാസിസ്റ്റ് ഭരണകൂടത്തോടും മസ്ജിദുല്‍ അഖ്‌സയെയും ഖുദ്‌സിനെയും തൊട്ടു കളിക്കരുതെന്ന് ഞങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. നിങ്ങള്‍ തീ കൊണ്ട് കളിക്കരുതെന്നും അതിരുകള്‍ ലംഘിക്കരുതെന്നും ഞങ്ങള്‍ അവരോട് പറഞ്ഞതാണ്. അവരുടെ ആഘോഷ വേളകളില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അവര്‍ ഇരച്ച് കയറുകയും കളങ്കപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ സ്ത്രീകളെ അവര്‍ മര്‍ദ്ദിച്ചു, അവരുടെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടിമെതിച്ചു. അവര്‍ കയറി കയറി മസ്ജിദുല്‍ അഖ്‌സയിലെ മിഹ്‌റാബിലും മിമ്പറിലും എത്തി. ഞങ്ങളുടെ പവിത്രമായ പട്ടണങ്ങളില്‍ സഞ്ചാര വിലക്കിന് സമാനമായ സ്ഥിതിവിശേഷമുണ്ടാക്കി. ഇബ്‌റാഹീമി ഹറമില്‍ നമസ്‌കരിക്കാനുള്ള സ്വാതന്ത്ര്യം തടഞ്ഞു.
ഖുദ്‌സില്‍ നടക്കുന്ന കിരാത നടപടികള്‍ക്കെതിരെ ലോകം ഒന്നടങ്കം മൗനം പാലിച്ചാലും ഞങ്ങള്‍ മൗനം പാലിക്കില്ലെന്ന് ഞങ്ങള്‍ ലോകത്തോടും ഇസ്രയേലി ഭീകരരോടും എത്ര തവണ മുന്നറിയിപ്പ് നല്‍കിയതാണ്. ഞങ്ങളുടെ ജനതയും, ഞങ്ങളുടെ പോരാട്ടവീര്യവും, ഞങ്ങളുടെ അല്‍ ഖസ്സാം വിഭാഗവുമെല്ലാം മൗനം അവലംബിക്കുകയില്ല. വെസ്റ്റ്ബാങ്ക് വരെ നീളുന്ന അവരുടെ കുടിയേറ്റത്തെ കുറിച്ച് ഞങ്ങള്‍ എത്ര തവണ മുന്നറിയിപ്പ് നല്‍കിയതാണ്. രണ്ട് മില്യണ്‍ സിയോണിസ്റ്റുകളെ ഖുദ്‌സടങ്ങുന്ന വെസ്റ്റ് ബാങ്കിലേക്ക് കുടിയേറ്റം ചെയ്യാന്‍ ഭരണകൂടം പദ്ധതികള്‍ മെനയുന്നതിനെ കുറിച്ച് ഞങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്.
അതിനവര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ഭൂമിശാസ്ത്രപരമായ സമതുലനാവസ്ഥക്ക് മേല്‍ പോലും അധിനിവേഷം നടപ്പിലാക്കുകയാണ്. വെസ്റ്റ്ബാങ്കിനോട് ചേര്‍ന്നുള്ള ഞങ്ങളുടെ ശത്രുക്കളുമായി അവര്‍ ചങ്ങാത്തം കൂടിയിരിക്കുന്നു. ജെനിന്‍, തുബാസ്, നബ്ലുസ്, തുല്‍കറം, റാമല്ല, ഖലീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എത്ര തവണയാണവര്‍ ഭീകരത അഴിച്ചുവിട്ടത്. ലോകജനതയുടെ കണ്‍വെട്ടത്ത് വെച്ച് എത്ര തവണയാണ് അവര്‍ ഞങ്ങളുടെ യുവാക്കളെയും, സ്ത്രീകളെയും, കുട്ടികളെയും അരുംകൊല ചെയ്തത്. തീര്‍ച്ചയായും വെസ്റ്റ്ബാങ്കില്‍ അടിയറവ് പറയാത്ത പോരാട്ട സംഘമുണ്ട്. അവര്‍ ധീരമായ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതാണ് ഞങ്ങളുടെ ജനതയുടെ ധീരത. എല്ലാം അവര്‍ക്ക് കീഴ്‌പെട്ടുവെന്നാണ് ഭരണകൂടവും ശത്രുക്കളും ധരിച്ചിരിക്കുന്നത്. ആ ബോധത്തില്‍ നിന്നാണ് ഈ അക്രമണം അവര്‍ തുടരുന്നതും.
എത്രയാണ് ഞങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കിയത്
ഞങ്ങള്‍ എത്ര തവണ ലോകത്തിന് മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ സ്ത്രീകളും യുവാക്കളും യോദ്ധാക്കളും അടങ്ങുന്ന ആറായിരത്തിലധികം തടവുകാര്‍ ഇസ്രയേല്‍ തടവറയിലാണ്. അവരില്‍ 43 വര്‍ഷത്തിലധികമായി ജയില്‍ തന്നെയുള്ളവരുണ്ട്. അവര്‍ ബന്ധികളാക്കപ്പെട്ട ഞങ്ങളുടെ സഹോദരങ്ങളെ പീഡിപ്പിച്ചു. ഇസ്രയേലിലെ സുരക്ഷ ചുമതലയുള്ള മന്ത്രി ബെന്‍ ഗവിര്‍ ജയിലിലുള്ള ഞങ്ങളുടെ സഹോദരങ്ങളുടെ മേല്‍ കൂടുതല്‍ കടുത്ത പീഡനമുറകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ സഹോദരങ്ങളെ മോചിപ്പിക്കുന്നതിനായുള്ള ബന്ധികളെ കൈമാറ്റം ചെയ്യല്‍ കരാറിനോട് ഭരണകൂടം മുഖം തിരിച്ചിരിക്കുന്നുവെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.
യാതനകള്‍ മാത്രം ബാക്കിയാക്കിയ ഗസ്സ ഉപരോധത്തെ കുറിച്ച് ഞങ്ങള്‍ എത്ര തവണ മുന്നറിയിപ്പ് നല്‍കിയതാണ്. 20 വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള ഉപരോധം. അഞ്ചിലധികം യുദ്ധങ്ങള്‍ ഇക്കാലയളവില്‍ നടന്നു. പത്തായിരത്തിലധികം രക്തസാക്ഷികളെയും, പരിക്കേറ്റവരെയും, തകര്‍ന്നടിഞ്ഞ വാസസ്ഥലങ്ങളും അത് അവശേഷിപ്പിച്ചു. ഈ ദുരിതങ്ങള്‍ക്കിടയിലെ ഒരു വലിയ കാരാഗൃഹമാണ് ഗസ്സ. രണ്ട് ദശലക്ഷത്തിലധികം മനുഷ്യര്‍ ഈ കൊടും ഉപരോധത്തില്‍ ജീവിക്കുന്നുണ്ട്. അവര്‍ പരസ്പരം സഹകരിച്ചും, കൊണ്ടും കൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഗസ്സയിലെ ജനത തങ്ങള്‍ക്ക് നേരെയുള്ള ഈ അതിക്രമങ്ങള്‍ക്ക് നേരെ മൗനം പാലിക്കുമെന്നാണവര്‍ കരുതുന്നത്. അധിനിവേഷ ഭൂമിയിലുള്ള കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഒറ്റപ്പെടുത്തി വേട്ടയാടുന്ന ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ചും 75 വര്‍ഷത്തിലധികമായി ഫലസ്തീന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും ഞങ്ങള്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളിലാണവര്‍ ജീവിക്കുന്നത്.
ഖേദകരമെന്ന് പറയട്ടെ ഒട്ടനവധി രാഷ്ട്രങ്ങള്‍ ഇസ്രയേലിന്റെ ക്രൂര രാഷ്ട്രീയ നടപടികളെ മറച്ച് വെക്കുകയാണ്. ഈ അധിനിവേശ സംഘം മസ്ജിദുല്‍ അഖ്‌സയില്‍ അവരുടെ പരമാധികാരം നടപ്പിലാക്കാനുള്ള പുറപ്പാടിലാണെന്ന കൃത്യമായ വിവരങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. അവര്‍ അധിനിവേശവും വേട്ടയാടും തുടരും എന്നതിനെ സംബന്ധിച്ച് പൂര്‍ണ്ണ ബോധ്യവും ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ജനതയുടെ ഔദാര്യത്തിലും, ഞങ്ങളുടെ രക്തസാക്ഷികളെയും സഹനത്തെയും അനുഭവിച്ച പട്ടിണിയെയും തിരസ്‌കരിച്ച് ഇസ്രയേല്‍ ഞങ്ങളുടെ പ്രവിശ്യയില്‍ അവരുടെ അസ്ഥിത്വം സാധൂകരിക്കാനാണ് ശ്രമിക്കുന്നത്. ചില അറബ് ഭരണകൂടങ്ങളുമായി അവര്‍ രൂപപ്പെടുത്തിയ നയതന്ത്ര ബന്ധത്തിന്റെ വിളവെടുപ്പെന്നോണമാണിത് എന്നും മനസ്സിലാക്കം.
ഇസ്ലാമിക സമൂഹത്തിന്റെ നിശ്ചലാവസ്ഥയും, ലോകം റഷ്യ – യുക്രെയിന്‍ യുദ്ധത്തില്‍ വ്യാപൃതരായിരിക്കുന്ന നിലവിലെ അന്തരീക്ഷവും തങ്ങളുടെ പദ്ധതികള്‍ അഖ്‌സയിലും, ഖുദ്‌സിലും നടപ്പിലാക്കാന്‍ പറ്റിയ സമയമാണന്നാണ് ഇസ്രയേല്‍ കരുതിയിരിക്കുന്നത്. പക്ഷേ അല്ലാഹു പറഞ്ഞത് പോലെ ‘അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ വിചാരിച്ചിട്ടേയില്ല. കോട്ടകൊത്തളങ്ങള്‍ തങ്ങളെ അല്ലാഹുവില്‍നിന്ന് രക്ഷിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു അവരും. പക്ഷേ, അവര്‍ വിചാരിച്ചിട്ടില്ലാത്തവിധത്തില്‍ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ ഹൃദയങ്ങളില്‍ ഭീതിയെറിഞ്ഞു. തത്ഫലമായി അവരുടെ കരങ്ങളാല്‍ത്തന്നെ അവരുടെ വസതികള്‍ തകര്‍ത്തുകൊണ്ടിരുന്നു; വിശ്വാസികളുടെ കരങ്ങളാലും. അല്ലയോ ക്രാന്തദൃഷ്ടിയുള്ളവരേ, പാഠം പഠിച്ചുകൊള്ളുക’ (ഹശ്ര്‍:2).
നിലവിലെ സങ്കീര്‍ണമായ ഘട്ടത്തില്‍ നമ്മുടെ മണ്ണിനും ജയിലറകളിലെ പോരാളികള്‍ക്കും വേണ്ടിയും ഈ യുദ്ധതന്ത്രം സ്വീകരിക്കുകയും, പ്രതിരോധം ശക്തിപ്പെടുത്തുകയും, അവയെ വിമോചന പോരാട്ടത്തിലൂടെ വിജയത്തിന്റെ കിരീടം ചൂടിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. അവരെ നശിപ്പിക്കാനുള്ള പ്രഭാതം സംജാതമായിരിക്കുന്നു. അല്ലാഹുവിന്റെ പ്രഖ്യാപനമാണ് നമുക്കവരോട് പറയാനുള്ളത് ”പ്രഭാതം അടുത്ത് തന്നെയല്ലെ’ (ഹൂദ്:81). ഈ പ്രഭാതം ഗസ്സയിലെ ജനതയുടെ ആത്മാഭിമാനം പ്രകാശിക്കുന്ന പ്രഭാതമാണ്.
ഇസ്രയേല്‍ സൈന്യം പരാജയപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത പ്രഭാതമാണ്. ഇന്നത്തെ ദിനം നടന്ന സംഭവങ്ങള്‍ ഈ പോരാട്ടത്തിന്റെ ഗാംഭീര്യത്തെയും, കരാര്‍ പൂര്‍ത്തീകരണത്തിലെ സത്യസന്ധതയെയും, ശത്രുവിന്റെ ബലഹീനതയും വെളിവാക്കുന്നു. ഇന്നത്തെ ദിനം ശത്രുവിന് രാഷ്ട്രീയവും സൈനികവും സുരക്ഷാപരവുമായ പരാജയം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ ഭൂമിയില്‍ നിന്നും, ഖുദ്‌സില്‍ നിന്നും, അഖ്‌സയില്‍ നിന്നുമൊക്കെ നിങ്ങള്‍ ഇറങ്ങി പോകും വരെ പ്രതിധ്വനിയുണ്ടാക്കുന്ന പരാജയങ്ങള്‍ വീണ്ടും നിങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കും, ഇന്‍ഷാ അല്ലാഹ്.
പ്രിയ ഫലസ്തീന്‍ മക്കളെ, നിങ്ങള്‍ എന്തിനും സന്നദ്ധരായി നിലകൊള്ളുക. ഈ പോരാട്ടം രക്തം കൊണ്ടും തീ കൊണ്ടും ആരംഭിച്ചതാണ്. ആത്മാഭിമാനം കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ആരംഭിച്ചതാണ്. പ്രതിരോധം അവരുടെ അസ്ഥിത്വത്തില്‍ തന്നെ ഏറ്റിരിക്കുന്നു. അത് കേവലം മിസൈലുകള്‍ കൊണ്ട് മാത്രമല്ല. മറിച്ച് ഖസ്സാമിന്റെയും ഹമാസിന്റെയും യോദ്ധാക്കളെ കൊണ്ടും അവര്‍ വിറച്ച് തുടങ്ങിയിരിക്കുന്നു.
മൂന്ന് കാര്യങ്ങള്‍:
ഒന്ന്: തൂഫാനുല്‍ ഖുദ്‌സ് എന്ന ഈ പോരാട്ടം വൈകാതെ വെസ്റ്റ് ബേങ്കിലേക്കും, ഖുദ്‌സിലേക്കും പടരുകതന്നെ ചെയ്യും.
രണ്ട്: ഈ പോരാട്ടം ഗസ്സയുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതല്ല. കാരണം ഈ പോരാട്ടം ഖുദ്‌സുമായി ബന്ധപെട്ടതാണ്. ഖുദ്‌സാകട്ടെ മുസ്ലിം ഉമ്മത്തിന്റെയും വിഷയമാണ്. അതിനാല്‍ മുഴുവന്‍ ഉമ്മത്തിനോടും തങ്ങളുടെതായ മാര്‍ഗ്ഗങ്ങളിലൂടെ ഈ പോരാട്ടത്തില്‍ ഭാഗമാവാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.
മൂന്ന്: ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. ഞങ്ങളുടെ ഖുദ്‌സിന്റെയും, അഖ്‌സയുടെയും, ജയിലില്‍ കിടക്കുന്ന പോരാളികളുടെയും വിമോചനമാണത്. ഈ പ്രതിരോധത്തിന്റെയും സാഹസങ്ങളുടെയും പിന്നില്‍ അതുമാത്രമാണ് ലക്ഷ്യം.
ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളിലാണ് അല്‍ഖസ്സാം ശത്രുക്കളുടെ താളം തകര്‍ത്തത്. ഈ പോരാട്ടത്തിലൂടെ അവര്‍ രക്തം കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ചരിത്രം രചിക്കുകയാണ്. ഞങ്ങള്‍ ഫലസ്തീനിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ പോരാളികളോടും പറയട്ടെ, ഇന്നത്തെ ദിനം നിങ്ങളുടെ ദിനമാണ്. നമ്മള്‍ വിജയ ഘട്ടത്തിലാണുള്ളത്. ഞങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന സയണിസ്റ്റുകളോട് പറയട്ടെ, നിങ്ങളുടെ ഭീഷണിയോ, തെമ്മാടിത്തരമോ, അധികാരമുഷ്ഠിയോ ഒന്നും നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല.
ഒന്ന് മാത്രം പറയാം:
ഞങ്ങളുടെ ഭൂമിയില്‍ നിന്നും ഇറങ്ങി പോകണം. ഞങ്ങളുടെ മുന്നില്‍ നിന്നും മാറി നില്‍ക്കുക. ഞങ്ങളുടെ ഖുദ്‌സില്‍ നിന്നും അഖ്‌സയില്‍ നിന്നും ഇറങ്ങി പോകണം. ഈ ഭൂമിയില്‍ നിങ്ങളെ കാണാന്‍ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ ഭൂമിയും ഖുദ്‌സും എല്ലാം ഞങ്ങളുടെത് മാത്രമാണ്. നിങ്ങള്‍ പരിഭാവനമായ ഈ മണ്ണില്‍ കയറിക്കൂടിയവരാണ്. ഞങ്ങളുടെ യോദ്ധാക്കളുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് ഒരു സംരക്ഷണവും നല്‍കാന്‍ കഴിയില്ല. ഒരു നയതന്ത്ര ബന്ധങ്ങള്‍ക്കും, കരാറുകള്‍ക്കും ഈ പോരാട്ടത്തെ തടഞ്ഞു നിര്‍ത്താനും കഴിയില്ല. ഈ യുദ്ധം പോരാട്ടഭൂമിയില്‍ വെച്ച് മാത്രമേ അവസാനിക്കുകയുള്ളു, ഒത്തു തീര്‍പ്പില്‍ എത്തുകയുള്ളൂ. ഗസ്സയുടെ പോരാളികളെ നമ്മള്‍ ഖുദ്‌സില്‍ വെച്ച്, മസ്ജിദുല്‍ അഖ്‌സയില്‍ വെച്ച് കണ്ടുമുട്ടും. അതെപ്പോഴാണ് എനാണവര്‍ ചോദിക്കുന്നത്. പറയുക: അത് വൈകാതെയുണ്ടാകും.
അവലംബം: അല്‍ജസീറ
വിവ: ബിലാല്‍ ഇബ്‌നു അബ്ദുല്ല
https://www.youtube.com/watch?v=iifimmwVSuo
????കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW