വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഗസ്സയിലെ പോരാട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ശ്രമങ്ങളുടെ പ്രതീക്ഷകള്‍ മങ്ങുകയും ചെയ്തു. പിന്നാലെ ആദ്യം പണി തുടങ്ങിയത് ഇസ്രായേലി എഫ്-16 ബോംബര്‍ വിമാനങ്ങളാണ്. ഗസ്സയിലെ 400ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തു. എല്ലാ ആക്രമണങ്ങളും വടക്കന്‍ ഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നു. അതേസമയം, ടാങ്കുകള്‍, പീരങ്കികള്‍, കവചിത ബുള്‍ഡോസറുകള്‍, കാലാള്‍പ്പട എന്നിവയുമായി മുന്നേറുന്ന സൈന്യം ഗസ്സയുടെ മധ്യഭാഗത്ത് കൂടുതല്‍ ആഴത്തില്‍ മുന്നേറും എന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോള്‍ സംശയമുളവാക്കുന്നുണ്ട്.
എന്നാല്‍, യു.എസ്,ഈജിപ്ത് എന്നിവരടങ്ങിയ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നാണ് ഖത്തര്‍ അറിയിച്ചത്. തുടര്‍നടപടി സാധ്യമാവാത്തതിനാല്‍, മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തില്‍ ദോഹയിലുള്ള തന്റെ ടീമിനോട് ഇസ്രായേലിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടുകൊണ്ട് പിന്നീട്, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവന ഇറക്കിയിരുന്നു.
ഔദ്യോഗിക പ്രസ്താവനകള്‍ എഴുതുക എന്നത് ഒരു കലയാണ്: മുഴുവന്‍ സത്യവും അതില്‍ പറയേണ്ട ആവശ്യമില്ല, ഒരാള്‍ ഒരിക്കലും കള്ളം പറയരുത്. ‘ഔദ്യോഗിക’ ഇസ്രായേലി രഹസ്യാന്വേഷണത്തിലെ പ്രതിനിധി സംഘം തീര്‍ച്ചയായും മടക്ക യാത്രയിലായിരിക്കാം, എന്നാല്‍, ചെറിയ സംഘം ദോഹയില്‍ തന്നെ അവശേഷിക്കുന്നുണ്ടെന്നതില്‍ എനിക്ക് സംശയമില്ല. അവര്‍ മൊസാദ് ആയിരിക്കില്ല, പക്ഷേ സംസാരിക്കാന്‍ കഴിയുന്ന യോഗ്യതയുള്ള ലെയ്സണ്‍ ഓഫീസര്‍മാരെ അവിടെ നിര്‍ത്താതിരിക്കുന്നത് വിഡ്ഢിത്തമാണ്.
ഒക്ടോബര്‍ 7-ന് ശേഷമുള്ള പ്രതിസന്ധിയില്‍ ഇസ്രായേലിനെ വളരെയധികം പിന്തുണക്കുന്ന പരമ്പരാഗത സഖ്യകക്ഷിയായ അമേരിക്കയുമായുള്ള ബന്ധം വഷളാക്കുന്നത് ഒഴിവാക്കുക എന്നതുകൊണ്ട് കൂടിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറില്‍ പ്രധാന ഉദ്യോഗസ്ഥരെയെങ്കിലും നിലനിര്‍ത്താനുള്ള മറ്റൊരു കാരണം.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചതും ഇസ്രായേല്‍ പ്രധാനമന്ത്രിയുമൊത്തുള്ള ആലിംഗനങ്ങളുടെ ഫോട്ടോയുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇത് രാഷ്ട്രീയ കൗശലമായിരുന്നു. യു.എസ് ഇസ്രായേലിന് സൈനിക വസ്തുക്കള്‍ വിതരണം ചെയ്യുകയും വാണിജ്യ സാമഗ്രികള്‍ വില്‍പ്പന നടത്തുകയും മറ്റുള്ള വായ്പകള്‍ നല്‍കുന്നത് തുടരുകയും ചെയ്യുന്നു. ‘ഇസ്രായേലിന്റെ പ്രതിരോധത്തിനായി’ 14.3 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ആയിരിക്കാം ഇതില്‍ ഏറ്റവും വലുത്.
ഒക്ടോബര്‍ 8 മുതല്‍ യു.എസ് സി-17 വിമാനങ്ങളും വാണിജ്യ എയര്‍ലിഫ്റ്ററുകളും ഉപയോഗിച്ച് ആയുധങ്ങളും യുദ്ധ സാമഗ്രികകളും ഇസ്രായേലിലേക്ക് ഒഴുകുകയാണ്. 15,000 ബോംബുകളും 57,000 പീരങ്കി ഷെല്ലുകളും (155 എം.എം) വ്യോമമാര്‍ഗം വന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു, ഇത് എട്ടാഴ്ചത്തെ യുദ്ധ കാമ്പയ്നില്‍ ചെലവഴിച്ചതും വിമാനത്തിന്റെ ശേഷിയും കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ്.
ഉയര്‍ന്ന ശേഷിയുള്ള കപ്പലുകളിലും അടിയന്തിര സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്.
ഇസ്രായേല്‍ ബോംബിംഗ് കാമ്പയ്ന്‍ പുനരാരംഭിച്ചപ്പോള്‍, ഇസ്രായേലിലേക്ക് എത്തിയ ബോംബുകളുടെ തരങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി, ഇതില്‍ കൂടുതലും ഉഗ്രശേഷിയുള്ള ‘ബങ്കര്‍ ബസ്റ്ററുകള്‍’ ആയിരുന്നു. നൂറ് BLU-109 ബോംബുകള്‍ കയറ്റി അയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം ഹമാസിനെതിരായ തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
900 കിലോ ശേഷിയുള്ള BLU-109 എന്ന ബോംബ് രഹസ്യ സ്വഭാവമുള്ള വലിയ ബോംബ് ആണ്. കട്ടിയുള്ള പുറം ഭിത്തികളുള്ള ഇത് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഭൂമിയിലേക്ക് ആഴത്തില്‍ തുളച്ചുകയറാന്‍ സഹായിക്കുന്നു. 430 കിലോഗ്രാം ഭാരമുള്ള എം.കെ 84 ബോംബും 240 കിലോഗ്രാം ഭാരമുള്ള ‘ബങ്കര്‍-ബസ്റ്റേഴ്‌സ്’ ബോംബ് ഇതിനോട് അനുബന്ധമുള്ളവയാണ്.
എന്നാല്‍, 16,000 ഡോളര്‍ വിലയുള്ള എം.കെ 84, 65,000 വിലയുള്ള BLU-109 എന്നിവ കൊണ്ട് ഇസ്രായേലിന് കാര്യമായ പ്രയോജനം ഉണ്ടായില്ല. കാര്യക്ഷമതയോടെയും കൃത്യതയോടെയും ലക്ഷ്യത്തിലെത്താന്‍ കഴിയുന്നതിന് ഇവ നവീകരിക്കേണ്ടതുണ്ട്, ഇത് വളരെ ചെലവേറിയതാണ്. ഇതേ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ബോംബുകളെ സ്മാര്‍ട്ട് ആയുധങ്ങളാക്കി മാറ്റുന്ന 3,000 ജെഡിഎം കിറ്റുകളും യുഎസ് എത്തിച്ചിട്ടുണ്ട്.
യു.എസ് ഇറക്കുമതി ചെയ്ത, 100 ബങ്കര്‍ ബസ്റ്ററുകള്‍ക്ക് പുറമേ, രണ്ട് വലുപ്പത്തിലുള്ള പൊതു ആവശ്യത്തിനുള്ള ഡംബ് ബോംബുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 5,400 MK84 ബോംബുകള്‍, 5,000 MK82 ബോംബുകള്‍ കൂടാതെ 1,000lb വ്യാസമുള്ള ബോംബുകള്‍, 150 കിലോ ബോംബുകളും ഇറക്കുമതി ചെയ്തിട്ടുണ്ട്. വ്യോമാക്രമണത്തെക്കുറിച്ച് ആശങ്കാകുലരായ യു.എസ്, ഇവയെല്ലാം ഉപയോഗിച്ച് സാധാരണക്കാരെ ലക്ഷ്യമിടരുതെന്ന് ഇസ്രായേലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബോംബാക്രമണം പുനരാരംഭിച്ചതിന് ശേഷം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സമാനമായ മുന്നറിയിപ്പ് ഇസ്രായേലിന് നല്‍കിയിട്ടുണ്ട്.
ഇസ്രായേല്‍ സൈന്യത്തിന് അമേരിക്ക കൈമാറിയ ബോംബുകളുടെ എണ്ണത്തില്‍ നിന്നും തരത്തില്‍ നിന്നും വ്യോമാക്രമണത്തിന്റെ അടുത്ത ഘട്ടത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോ?
ഒന്നാമതായി, 100 ബങ്കര്‍ ബസ്റ്ററുകളുടെ വിതരണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. ഇസ്രായേലിന് ഇതിനകം തന്നെ ഇത് ആയുധശേഖരത്തില്‍ ഉണ്ടായിരുന്നു, ചിലത് ഉപയോഗിച്ചു, അതിനാല്‍ ഇത് ലളിതമായ ഒരു ബില്‍ഡ്-അപ്പ് ആയിരിക്കാം. നീളത്തിലും ആഴത്തിലുമുള്ള ഹമാസ് തുരങ്കങ്ങള്‍ കൂടുതലും കോണ്‍ക്രീറ്റിന്റെ കട്ടിയുള്ള പാളികള്‍ കൊണ്ട് മൂടപ്പെട്ടതല്ല, അതിനാല്‍ തന്നെ ഇസ്രായേലിന് കുറച്ച് ബങ്കര്‍ ബസ്റ്ററുകള്‍ മാത്രമേ ആവശ്യമുള്ളൂ.
രണ്ടാമതായി, വിതരണം ചെയ്ത പരമ്പരാഗത ബോംബുകളുടെ എണ്ണം, രണ്ട് വ്യത്യസ്ത ഭാരമുള്ള 10,400 ബോംബുകളുടെ എണ്ണം, 3000 ജെ.ഡി.എം കിറ്റുകളുടെ എണ്ണം എന്നിവയുമായി താരതമ്യം ചെയ്യാം. 1,000 ചെറുതും എന്നാല്‍ കൃത്യവുമായ ‘ചെറിയ വ്യാസമുള്ള ബോംബുകള്‍’ കൈമാറുന്നതിനൊപ്പം, ഇനി വര്‍ഷിക്കാന്‍ പോകുന്ന ഓരോ മൂന്നോ നാലോ ബോംബുകളില്‍ ഒന്ന് ‘സ്മാര്‍ട്ട്’ ആയിരിക്കുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. യു.എസിന് വാഗ്ദാനം ചെയ്തതുപോലെ ഗസ്സയിലെ സാധാരണക്കാരുടെ മരണങ്ങള്‍ കുറയ്ക്കാന്‍ ഇസ്രായേല്‍ ശ്രമം നടത്തുമെന്നും ഇത് സൂചിപ്പിച്ചേക്കാം.
ഒക്ടോബര്‍ ഏഴിന് മുമ്പ് ഇസ്രായേല്‍ വെയര്‍ഹൗസുകളിലും സൈനിക താവളങ്ങളിലും ഉണ്ടായിരുന്ന ഡംപ് ബോംബുകളുടെയും സ്മാര്‍ട്ട് കിറ്റുകളുടെയും എണ്ണം അറിയാതെ, ഇത്തരമൊരു നിഗമനത്തിലെത്തുന്നത് അനവസരത്തിലുള്ളതാകാം. വിവിധ ബോംബുകളുടെ കൃത്യതയുള്ള അനുപാതം വളരെ വലിയ സൈനിക രഹസ്യമാണ്. കരയാക്രമണത്തില്‍ സാധാരണക്കാരെ കൊല്ലുന്നത് കുറയുകയോ സാധാരണക്കാരുടെ വീടുകള്‍ തകര്‍ക്കുന്നതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നമുക്ക് പറയണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും.