ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഒരു വിപ്ലവകാരിയാണ്. എന്നാല്‍, യു.എസിന്റെ നേതൃത്വത്തിലുള്ള ലോകക്രമത്തെ അട്ടിമറിക്കുക എന്ന ചെഗുവേര സ്വപ്നം കണ്ട തരത്തിലുള്ള മാറ്റം കൈവരിക്കാനുള്ള ദൗത്യത്തിലാണ് 73-കാരനായ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി.
കഴിഞ്ഞ വാരാന്ത്യത്തില്‍ ദോഹ ഫോറത്തില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ ഗുട്ടറസ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്‍ശിച്ചില്ല. കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യാനുള്ള യു.എസ് തീരുമാനത്തിന്റെ അനന്തരഫലങ്ങളില്‍ അദ്ദേഹം തന്റെ വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഇങ്ങിനെ പ്രതികരിച്ചത്.
‘ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ ഞാന്‍ സുരക്ഷാ കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു, മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള എന്റെ അഭ്യര്‍ത്ഥന ഞാന്‍ ആവര്‍ത്തിച്ചു.’ ‘ഗസ്സയില്‍ ഒരു വംശഹത്യ നടന്നാല്‍ അതിന് ഉത്തരവാദി നിങ്ങളാണ്, ഞാന്‍ അല്ല.’ എന്നാണ് ഗുട്ടറസ് ബൈഡനോട് പറയാതെ പറഞ്ഞത്.
ചിലര്‍ അമേരിക്കന്‍ പ്രസിഡന്റിനെ ‘വംശഹത്യ ജോ’ (ജെനുസൈഡ് ജോ) എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനകം കുറഞ്ഞത് 20,000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 28 വര്‍ഷം മുമ്പ് സ്രെബ്രെനിക്കയില്‍ മരിച്ചവരുടെ ഇരട്ടിയിലധികം വരുമിത്. ഇതൊന്നും വെറുതെ പറയുന്നതല്ല.
ഞാന്‍ ഒരു അഭിഭാഷകനല്ല, എന്നാല്‍, ഒക്ടോബറില്‍ 800 അന്താരാഷ്ട്ര നിയമങ്ങളിലെയും സംഘര്‍ഷ പഠനങ്ങളിലെയും വിദഗ്ധര്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്താനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഒരു പൊതു പ്രസ്താവനയില്‍ ഒപ്പുവച്ചു.
‘ഇസ്രായേലി രാഷ്ട്രീയ, സൈനിക വ്യക്തികള്‍ ഉപയോഗിക്കുന്ന ഭാഷ വംശഹത്യ, വംശഹത്യയ്ക്ക് നല്‍കുന്ന പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട വാചാടോപങ്ങളും ട്രോപ്പുകളും പുനര്‍നിര്‍മ്മിക്കുന്നതായി കാണപ്പെടുന്നു’ എന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. അതിനുശേഷം സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.
വംശഹത്യയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
താല്‍ക്കാലികമായെങ്കിലും ഒരു താല്‍ക്കാലിക അന്താരാഷ്ട്ര കോടതി വിധി സ്ഥിരീകരിക്കുകയാണെങ്കില്‍, വംശഹത്യയെ സഹായിച്ചതിനും പ്രേരിപ്പിച്ചതിനും പ്രസിഡന്റ് ബൈഡന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തും, ഇത് ഡൊണാള്‍ഡ് ട്രംപിനെതിരെ ചുമത്തിയ കുറ്റത്തെക്കാള്‍ ഭയാനകമായ കുറ്റകൃത്യമാണ്.
ബൈഡന്റെ നാഡി തളര്‍ന്നുപോയതില്‍ അതിശയിക്കാനില്ല. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ‘വിവേചനരഹിതമായ’ ബോംബാക്രമണത്തില്‍ ഇസ്രായേലിനുള്ള പിന്തുണ നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സന്ദേശം നല്‍കി.
വിവേചനരഹിതമായ ബോംബാക്രമണം യുദ്ധക്കുറ്റമാണ്. യു.എസ് യുദ്ധോപകരണങ്ങളുടെ നിരന്തരമായ വിതരണത്തിലൂടെയും മറ്റും പൂര്‍ണ്ണഹൃദയത്തോടെ യു.എസ് പിന്തുണയോടെ നടപ്പിലാക്കിയ ഒന്നാണ് ഇത്. ദോഹ ഫോറത്തില്‍ അമേരിക്കയോടുള്ള ശത്രുത പ്രതിഫലിച്ചിരുന്നു. സാധാരണ യു.എസ് വിശ്വസ്തരായ ജോര്‍ദാന്റെ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി പോലും യു.എസ് വീറ്റോയില്‍ താന്‍ ‘അങ്ങേയറ്റം നിരാശനാണെന്ന്’ അഭിപ്രായപ്പെട്ടു. ‘കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് ഇസ്രായേല്‍ കരുതുന്നുണ്ടോ. ഒരു രാജ്യം ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു, ലോകത്തിന് മുഴുവന്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല’ അദ്ദേഹം പരാതിപ്പെട്ടു. സഫാദി പറഞ്ഞ അപ്രമാദിത്യം ഇസ്രായേലിന് നല്‍കിയത് അമേരിക്കയാണ്.
സമാധാന ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതില്‍ മധ്യസ്ഥ പങ്ക് വഹിക്കാന്‍ അമേരിക്കക്കാരെ ഇനി വിശ്വസിക്കാന്‍ കഴിയില്ലെന്ന് ദോഹയില്‍ ഞാന്‍ സംസാരിച്ച എല്ലാവരും അംഗീകരിച്ചു. എന്നാല്‍, യു.എസിന് പകരക്കാരന്‍ ആരാണെന്ന് ഒരു ധാരണയിലുമെത്തിയില്ല. എന്നാല്‍ ചൈന ഇക്കാര്ത്തില്‍ കൈകോര്‍ത്തു തുടങ്ങിയിരിക്കുന്നു. ഒരു പാനല്‍ ചര്‍ച്ചയില്‍ പീപ്പിള്‍സ് റിപ്പബ്ലിക് സ്റ്റേറ്റ് കൗണ്‍സിലര്‍ മുന്‍ കൗണ്‍സിലര്‍ ഡോ. ഹുയ്യാവോ വാങ്, ഗസ്സയില്‍ യു.എന്‍ സമാധാന സേനയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ആഗോള രാഷ്ട്രീയത്തെ മാറ്റിമറിച്ച ഗസ്സ
ദോഹയില്‍ ചര്‍ച്ചയില്‍ വന്ന പ്രധാന വാക്ക് ‘മള്‍ട്ടിപോളാര്‍’ ആയിരുന്നു. അതായത് യു.എസ് ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്ന് പറയുന്നതിനുള്ള മാന്യമായ രീതി. ഇത് റഷ്യയുടെയും ഇറാന്റെയും കാതുകളില്‍ സംഗീതമായിട്ടായിരിക്കണം അനുഭവിച്ചത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സെര്‍ജി ലാവ്റോവിന്റെയും ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹും ഓണ്‍ലൈനിലൂടെയാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
ലാവ്റോവിനെ സംബന്ധിച്ചിടത്തോളം, ഗസ്സ ഒരു സമ്മാനമാണ്, 1956 ല്‍ ബ്രിട്ടീഷ്-ഫ്രഞ്ച്-ഇസ്രായേല്‍ അധിനിവേശം റഷ്യയെ ഹംഗറിയുടെ മേലുള്ള ആഗോള അവഹേളനത്തില്‍ നിന്ന് രക്ഷിച്ച അതേ രീതിയില്‍ യുക്രെയ്നിന് മേലുള്ള അവഹേളനത്തില്‍ നിന്ന് ഇത് റഷ്യയെ രക്ഷിക്കുന്നു.
ഗസ്സ ആഗോള രാഷ്ട്രീയത്തെ മാറ്റിമറിച്ചു. ഗസ്സയില്‍ ഇടപെടുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം ദോഹയിലെ ചര്‍ച്ചയില്‍ ആധിപത്യം സ്ഥാപിച്ചു. ഗസ്സയിലെ ഭയാനകമായ സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക സ്ഥാപിച്ച ലിബറല്‍ ലോകക്രമത്തെ തകര്‍ത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടപ്പോള്‍ ഗുട്ടെറസ് അതിനെ നിശിതമായി വിശകലനം ചെയ്തു.
ഈ ഘടനകള്‍ ‘ദുര്‍ബലവും കാലഹരണപ്പെട്ടതും 80 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കാലക്രമത്തില്‍ അകപ്പെട്ടതും’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, യുദ്ധാനന്തര സുരക്ഷാ ഘടനകളില്‍ അടിയന്തര പരിഷ്‌കരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷാ കൗണ്‍സില്‍ ‘ജിയോ സ്ട്രാറ്റജിക് ഡിവിഷനുകളാല്‍ സ്തംഭിച്ചിരിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനിയന്‍ ജനതയുടെ ധൈര്യവും കഷ്ടപ്പാടും സഹിഷ്ണുതയും ലോകചരിത്രത്തെ മാറ്റിമറിച്ചു, യു.എസിന് നാണക്കേടുണ്ടാവുകയും അന്താരാഷ്ട്ര വേദിയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഗസ്സയും ഏറ്റവും വാചാലനായ ശബ്ദമായി മാറുകയും ചെയ്തു.
വിവ: പി.കെ സഹീര്‍ അഹ്‌മദ്