ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കര്‍ഷക സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ട്വീറ്റുകളും പ്രചരിപ്പിച്ചാല്‍ ട്വിറ്റര്‍ അക്കൗണ്ട് നിരോധിക്കുകയും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുമെന്ന് നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം മുന്‍ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി വെളിപ്പെടുത്തിയിരുന്നു.
പതിവുപോലെ ഇക്കാര്യത്തിലും സര്‍ക്കാര്‍ നിഷേധിക്കുകയും സര്‍ക്കാര്‍ അനുയായികള്‍ പ്രതിരോധവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് സര്‍ക്കാരിനെതിരെയുള്ള ‘ആഗോള ഗൂഢാലോചന’യാണെന്ന് ആരോപിക്കുകയും ഡോര്‍സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചോദ്യം ചെയ്തുമാണ് അവര്‍ രംഗത്തെത്തിയത്.
എന്തൊക്കെയായാലും മുന്‍ ട്വിറ്റര്‍ സ്ഥാപകന് നുണ പറയേണ്ട പ്രത്യേക കാര്യമൊന്നുമില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഗുരുതരമായ ആരോപണങ്ങള്‍ നമ്മെ ചിന്താപൂര്‍വ്വമായ ഇടപെടല്‍ അര്‍ഹിക്കുന്നുണ്ട്. കാരണം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും പ്രതിപക്ഷത്തെ ഒരുമിച്ച് അണിനിരത്താനുള്ള ശ്രമങ്ങളെയും മോദി സര്‍ക്കാര്‍ തങ്ങളുടെ അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനാല്‍ നമ്മുടെ ജനാധിപത്യം എത്രത്തോളം അപകടത്തിലാണെന്നാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്.
സംസാര സ്വാതന്ത്ര്യം ഇനിയില്ല
ജനാധിപത്യത്തിന്റെ ജീവവായുവാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനാധിപത്യം ജനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും പവിത്രവും സുപ്രധാനവുമായ അവകാശമാണിത്. സര്‍ക്കാരിനെ ഉത്തരവാദിത്വത്തോടെ നിര്‍ത്താനും ജനങ്ങളുടെ സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന ശാക്തീകരിക്കപ്പെട്ട പൗരന്മാരെ സൃഷ്ടിക്കാനും അതുവഴി സമ്പന്നമായ ഒരു പൊതുജനാധിപത്യ സംവിധാനത്തിന് സംഭാവന നല്‍കാനും ഇത് ജനങ്ങളെ അനുവദിക്കുന്നു.
വാസ്തവത്തില്‍, സംസാര സ്വാതന്ത്ര്യവും ജനാധിപത്യവും വളരെ അനിവാര്യവും പരസ്പരബന്ധിതവുമാണ്. യു.എസ് ഭരണഘടനയുടെ ആദ്യ ഭേദഗതി തന്നെ സംസാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ലും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും, ഡോര്‍സി വെളിപ്പെടുത്തിയ കാര്യം നമ്മളില്‍ ഭൂരിഭാഗവും ഇതിനകം അനുഭവിച്ചതോ നമ്മള്‍ക്ക് അറിയാവുന്നതോ ആയ കാര്യമാണ്. മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി, ന്യായമായ കാരണമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയായിരുന്നു എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ട്വിറ്റര്‍ പൊതു ചര്‍ച്ചകള്‍ക്കുള്ള പ്രധാന ഇടങ്ങളിലൊന്നായി മാറിയ ഒരു കാലഘട്ടത്തിലാണ് നമ്മളുള്ളത്. ഈ പ്ലാറ്റ്ഫോമിലെ വിയോജിപ്പുള്ള അഭിപ്രായങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് ആര്‍ട്ടിക്കിള്‍ 19ന്റെ നഗ്നമായ ലംഘനമാണ്.
അനുദിനം സ്വേച്ഛാധിപത്യം വളര്‍ത്തിയെടുക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായും ഭയമില്ലാതെയും സംസാരിക്കാനുള്ള അവരുടെ അവകാശം നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണിതെന്നാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി നിയമപാലന സംവിധാനങ്ങളുടെ നഗ്‌നമായ ദുരുപയോഗം
നിസ്സാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമപാലന സംവിധാനങ്ങളെ എങ്ങനെ നിര്‍വികാരമായി ദുരുപയോഗം ചെയ്യുന്നു എന്നതാണ് ഡോര്‍സിയുടെ വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടുന്നത്. നിയമം സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു നികൃഷ്ട സര്‍ക്കാരിനെയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. അവര്‍ പൊതുനന്മയെ സേവിക്കാനല്ല, മറിച്ച് പൊതുനന്മയെ അട്ടിമറിക്കാനും ആളുകളുടെ ശബ്ദം നിയന്ത്രിക്കാനുമാണ് ശ്രമിക്കുന്നത്. അതുവഴി മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിയമസാധുത കുറയ്ക്കുകയാണ് ചെയ്യുന്നത്.
അവരുടെ ഇടപെടലുകളെ ഒരു ക്രിമിനല്‍ സംഘവുമായി താരതമ്യപ്പെടുത്താം, അവര്‍ ആളുകളെ നിശബ്ദരാക്കാന്‍ നിര്‍ബന്ധിത ശക്തികളെ ഉപയോഗപ്പെടുത്തുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന സര്‍ക്കാരുകളുമായുള്ള അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മുന്‍ ട്വിറ്റര്‍ സി.ഇ.ഒയുടെ മനസ്സില്‍ ആദ്യം വന്നത് ഇന്ത്യയാണെന്നത് സങ്കടകരമായ കാര്യമല്ലേ ? തീര്‍ച്ചയായും ആണ്. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് ബിജെപി അവകാശപ്പെടുന്ന ഇന്ത്യ, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതായി ആഗോളതലത്തില്‍ അറിയപ്പെടാന്‍ പാടില്ല.
രാഷ്ട്രീയ മുന്നേറ്റത്തിനുള്ള ഇടം ചുരുങ്ങുന്നു
ഇന്ത്യയിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായും ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മുന്നേറ്റത്തിനായി ഭരണഘടനാപരമായി അനുശാസിക്കുന്ന അവകാശങ്ങള്‍ വിനിയോഗിച്ച കര്‍ഷകരെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ് അവര്‍ ട്വിറ്ററിനെ ഭയപ്പെടുത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി തീരുമാനിക്കാനുള്ള കഴിവിനെയാണ് ഇത് പരിമിതപ്പെടുത്തുന്നത്.
മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളാലും, ഡോര്‍സിയുടെ വെളിപ്പെടുത്തലുകള്‍ കുറച്ചുകാണാന്‍ കഴിയില്ല. ഇത്തരം ഏകപക്ഷീയമായ നടപടികള്‍ നമ്മുടെ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന അപകടങ്ങളെ തടയാന്‍ ഉടനടി തിരുത്തലും ശിക്ഷാ നടപടികളും സ്വീകരിക്കണം. സംഭവങ്ങള്‍ ഓരോന്നായി നിരത്തി സുതാര്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കണം. രാഷ്ട്രീയമായി നൈര്‍മല്യമായ ഉള്ളടക്കം ഇല്ലാതാക്കുന്നതിനോ അടിച്ചമര്‍ത്തുന്നതിനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍ ഇടപെട്ടു.
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെയും രാഷ്ട്രീയ മുന്നേറ്റത്തെയും അടിച്ചമര്‍ത്താനുള്ള അപകടകരമായ പ്രവണത പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കേണ്ടതുണ്ട്. അധികാര ദുര്‍വിനിയോഗം ഉണ്ടായാല്‍ കമ്മിറ്റി ഉത്തരവാദിത്തം നിശ്ചയിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ സംസാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളും സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യം തടയുന്നതിന് ആവശ്യമായ നിയമപരമായ മാറ്റങ്ങളും ഇവര്‍ ശുപാര്‍ശ ചെയ്യണം.
യു.എസിലെ പോലെ, സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ആദ്യം ലോവര്‍ ജുഡീഷ്യറി അംഗീകരിക്കണം എന്നതാണ് ഒരു ഓപ്ഷന്‍. ഇത് പൂര്‍ണ്ണമായും എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിലുള്ള പ്രക്രിയയില്‍ വേരൂന്നിയ ദുരുപയോഗ സാധ്യതയില്‍ നിന്ന് സംരക്ഷിച്ചേക്കാം.
അവസാനമായി, സുപ്രീം കോടതി വെളിപ്പെടുത്തലുകളെ ശ്രദ്ധിക്കണം, കാരണം ഡോര്‍സി ആരോപിച്ചതുപോലെ സര്‍ക്കാരിന്റെ ഭീഷണികള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ലംഘിക്കുന്നു. ഇത്തരം അധികാര ദുര്‍വിനിയോഗത്തിനെതിരെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പട്ടികപ്പെടുത്തണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. അത്തരമൊരു ആക്രമണത്തെ ചെറുക്കാന്‍ നാമെല്ലാവരും, നമ്മുടെ സ്ഥാപനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം.