സാറ: ബിന്ത് യൂസുഫ് അൽ അമീരിയാണ് രണ്ടു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നില്ക്കുന്ന ഉരുക്കു വനിത.1987 ൽ ജനിച്ച 35 വയസിൽ താഴെ മാത്രം പ്രായമുള്ള ഈ ഹിജാബി മുസ്ലിം വനിത എവിടെ എത്തി എന്നതിന്റെ തെളിവാണ്. ചൊവ്വയിലേക്ക് യാത്ര ചെയ്ത് ആദ്യ അവസരത്തിലവിടെയെത്തിയ പ്രതീക്ഷയുടെ അറബ് ലോകത്തെ മുഴുവൻ ഐക്കോണാണിന്ന് സാറ . യുഎഇ മന്ത്രിസഭയിലെ നൂതന ശാസ്ത്ര സഹമന്ത്രി . ലോകത്തിലേതെങ്കിലും വികസിത / വികസ്വര / അവികസിത രാജ്യങ്ങളിൽ ഇങ്ങിനെയൊരു വകുപ്പുണ്ടോയെന്ന് സംശയമാണ്. എമിറേറ്റ്സ് കൗൺസിൽ ഓഫ് സയന്റിസ്റ്റ്സിന്റെ പ്രസിഡന്റും എമിറേറ്റ്സ് മിഷൻ ടു മാർസ് പ്രോജക്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറുമാണീ യുവതി . ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രോഗ്രാമിങിൽ ഡിഗ്രി നേടിയ അപൂർവ്വം സ്ത്രീകളിലൊരാൾ . ബി ബി സി യുടെ 100 ദ ബെസ്റ്റിൽ കഴിഞ്ഞ വർഷം ഇടം തേടിയ പ്രതിഭ.
ചെറുപ്പം മുതലേ പ്രോഗ്രാമിംഗ് ഇഷ്ടപ്പെട്ടിരുന്ന ശാസ്ത്ര കുതുകിയായ ആ പെൺകുട്ടി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിക്കുക എന്നതായിരുന്നു ആദ്യ ഓപ്ഷൻ കൊടുത്തിരുന്നത്. എന്നാൽ അക്കാദമിക് പഠനം ആരംഭിച്ചപ്പോൾ പ്രോഗ്രാമിംങിലേക്ക് തന്നെ തിരിഞ്ഞു. സാറ പറയുന്നത് ശ്രദ്ധിക്കൂ: “പ്രോഗ്രാമിംഗ്, കമ്പ്യൂട്ടറുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയുക, ഇലക്ട്രോണിക്സ് രംഗത്തേക്ക് പ്രവേശിക്കുക,” എന്ന ആഗ്രഹം ദൈവഹിതത്താൽ പൂർത്തിയായി. 2004 – 08 ൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനുശേഷം 2010-2014 കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. എമിറേറ്റ്സ് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായി മാർച്ച് 2009 – ഒക്ടോബർ 2011 കാലയളവിൽ സേവനമനുഷ്ഠിച്ചു.തുടർന്ന്
റാശിദ് ബിൻ മുഹമ്മദ് ബഹിരാകാശ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രജ്ഞയായും അഡ്വാൻസ്ഡ് ഏരിയൽ സിസ്റ്റംസ് പ്രോഗ്രാം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
രാഷ്ട്രത്തിന്റെ ശാസ്ത്രാഭിനിവേശവും സാങ്കേതിക വൈദഗ്ധ്യവും നിലനിർത്തുന്നതിലും വിജ്ഞാനത്തിന്റെ അന്യൂനമായ പ്രസരണത്തിലും നൂതന ശാസ്ത്ര സഹമന്ത്രി എന്ന നിലക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഈ ചെറിയ കാലത്തിനിടയിൽ സാറ: ചെയ്തു കാണിച്ചു. ശാസ്ത്രീയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പ്രതിഭകളെ കണ്ടെത്തിയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് ബൗദ്ധിക നേതൃത്വം നല്കിയും ചൊവ്വയോളം രാജ്യത്തെ എത്തിച്ച അത്ഭുത വനിതയായി മാറിയിരിക്കുന്നു സാറ: ബിന്ത് യൂസുഫ് അൽ അമീരി.