തുർക്കി: റമദാനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികളാണ് ഖുർആൻ പഠനത്തിന് പ്രാമുഖ്യം നൽകി നടത്തി വരുന്നത്. തുർക്കിയിൽ ഏപ്രിൽ 9 മുതൽ ആരംഭിച്ച ഖുർആൻ കയ്യെഴുത്ത്പ്രതികളുടെ പ്രദർശനം വലിയ ജനശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തെ തന്നെ ഇസ്ലാമിക കലാവിഷ്കാരങ്ങൾക്ക് കൂടുതൽ പ്രധാന്യവും പ്രചാരവും നൽകുന്ന രാജ്യമാണ് ഇന്ന് തുർക്കി. അതാത്തുർക്ക് കൾച്ചറൽ സെന്ററിൽ ‘Holy Risalat’ എന്ന പേരിൽ ഏപ്രിൽ 9 മുതൽ 29 വരെ നടക്കുന്ന ഖുർആൻ കയ്യെഴുത്ത്പ്രതികളുടെ പ്രദർശനം എഴുപതിലധികം സൃഷ്ടികൾ കൊണ്ട് സമ്പന്നമാണ്. അബ്ബാസി, മംലൂക്, ഇന്ത്യൻ, മഗ് രിബി, സെൽജൂക് കാലഘട്ടങ്ങളിലെ ഖുർആൻ കയ്യെഴുത്ത് പ്രതികളാണ് പ്രധാനമായും പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ കയ്യെഴുത്ത്പ്രതികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, പുറംചട്ടകൾ അലങ്കരിക്കുന്നതിന്റെ മാനദണ്ഡം, വ്യത്യസ്ത ഖത്തുകൾ സംനയിപ്പിച്ചുള്ള ഖുർആൻ കയ്യെഴുത്ത് പ്രതികളുടെ പരിപോഷണം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ബോധവത്ക്കരണം കൂടി പ്രസ്തുത എക്സിബിഷന്റെ പ്രത്യേകതകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തുർക്കിയിൽ നിന്നും പ്രത്യേകമായും കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. എഴുത്ത് സംസ്കാരം ഓരോ സമൂഹത്തിന്റെയും സാംസ്കാരിക പുരോഗതിയുടെ പ്രധാന ഘടമായി ചരിത്രത്തിൽ മാറിയിട്ടുണ്ട് എന്ന വലിയ ആശയം കൂടി പ്രസ്തുത എക്സിബിഷൻ മുന്നോട്ട് വെക്കുന്നുണ്ട്.