ജനീവ: ഇസ്രായേലിന്റെ പതിനൊന്ന് ദിവസത്തെ ബോംബാക്രമണത്തിൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റു പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കേടുപാടുകൾക്ക് വിധേയമായ പശ്ചാത്തലം അവലോകനം ചെയ്യുന്നതിന് യു.എൻ, റെഡ് ക്രോസ് അധികൃതർ ഗസ്സ മുനമ്പ് സന്ദർശിച്ചു. മെയ് 10നാണ് ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ 66 കുട്ടികളുൾപ്പെടെ 254 ഫലസ്തീനികളും, ഗസ്സ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായുധ വിഭാഗം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 12 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലുടനീളം ഞെട്ടിക്കുന്ന ആരോഗ്യ ആവശ്യങ്ങളാണുള്ളതെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച മുന്നറിയിപ്പ് നൽകി. 77000 പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും, ഏകദേശം 30 ആരോഗ്യ സംവിധാനങ്ങൾ തകർപ്പെട്ടതായും ഡബ്ല്യൂ.എച്ച്.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.