ഉഡുപ്പി: കര്‍ണാടകയില്‍ കൂടുതല്‍ സര്‍ക്കാര്‍ കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറ്റാതിരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജനുവരി ആദ്യത്തില്‍ ഉഡുപ്പി പി.യു കോളേജിലാണ് ആദ്യമായി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ മറ്റു രണ്ടു കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഗേറ്റില്‍ വച്ച് തടഞ്ഞത്. എന്നാല്‍ തങ്ങള്‍ ഒരിക്കലും ഹിജാബ് അഴിക്കില്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
‘ഞങ്ങള്‍ ഒരിക്കലും ഹിജാബ് നീക്കം ചെയ്യാന്‍ പോകുന്നില്ല’ ആര്‍.എന്‍.ഷെട്ടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിഷ നൂറിന്‍ പറഞ്ഞു. ഹിജാബ് എന്റെ അവകാശമാണ്. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പോരാടും. ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് നമ്മില്‍ നിന്ന് എടുത്തുകളയാന്‍ ആര്‍ക്കും അവകാശമില്ല. അധ്യാപകര്‍ക്ക് പ്രശ്‌നമുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഹിജാബ് ധരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഞങ്ങള്‍ സഹ വിദ്യാര്‍ത്ഥികളോട് ഇതേ ചോദ്യം ചോദിച്ചു. അവര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന പറഞ്ഞു. സര്‍ക്കാരിന് മാത്രമാണ് പ്രശ്‌നം’ നൂറിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോടതി പ്രശ്‌നം പരിഹരിക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടും കോളേജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജ് അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
ഉഡുപ്പി കോളേജില്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ, ഉഡുപ്പിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കുന്ദാപുരയിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് വ്യാഴാഴ്ച ഹിജാബ് നിരോധിച്ചത്. സര്‍ക്കാര്‍ തീരുമാനമാണെന്ന മറവിലായിരുന്നു നിരോധനം.
ഹിജാബ് ധരിച്ച മുസ്ലീം വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. കുന്ദാപുരയിലെ പെണ്‍കുട്ടികളെ ക്യാമ്പസിനുള്ളില്‍ പോലും കയറാന്‍ അനുവദിച്ചില്ല. ഡോ. ബി.ബി ഹെഗ്ഡെ കോളേജ്, ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ഇവയെല്ലാം സ്വകാര്യ കോളേജുകള്‍ ആയതിനാല്‍ മാധ്യമശ്രദ്ധ വേണ്ടത്ര ലഭിച്ചിട്ടില്ല.