ലഖ്‌നൗ: കഴിഞ്ഞ ജൂണില്‍ ഉത്തര്‍പ്രദേശില്‍ ബസ് യാത്രക്കിടെ രണ്ട് യാത്രക്കാര്‍ക്ക് നമസ്‌കരിക്കാന്‍ ബസ് നിര്‍ത്തിക്കൊടുത്തതിന് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കണ്ടക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു.പി സര്‍ക്കാര്‍ ബസ് കണ്ടക്ടര്‍ മോഹിത് യാദവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു മോഹിതിനെയും ഡ്രൈവര്‍ കെ.പി സിങ്ങിനെയും സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഇരുവരും യു.പി.ആര്‍.ടി.സി ജീവനക്കാരായിരുന്നു. യാത്രക്കിടെ രണ്ട് യാത്രക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് മിനിട്ട് നിര്‍ത്തിക്കൊടുക്കുകയും യാത്രക്കാര്‍ ബസില്‍ നിന്നും പുറത്തിറങ്ങി നമസ്‌കരിക്കുകയും ചെയ്തിരുന്നു. ചില യാത്രക്കാര്‍ ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ഇരുവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പിന്നാലെയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ വലിയ മനോവിഷമത്തിലായിരുന്നു മോഹിതെന്നും സാമ്പത്തികമായി വലിയ പ്രയാസത്തിലായിരുന്നു അദ്ദേഹമെന്നും സഹപ്രവര്‍ത്തകനായ സിങ് പറഞ്ഞു. മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നെന്നും മാനേജര്‍ ദീപക് ചൗധരിയുടെ കടുത്ത നിലപാട് മൂലം നഷ്ടപ്പെട്ട ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടരിന്നുവെന്നും സിങ് പറഞ്ഞു.