കാബൂള്‍: അഫ്ഗാനില്‍ നിന്നും പലായനം ചെയ്തുവരുന്നവര്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കരുതെന്ന് യു.എന്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. 2022ല്‍ അഫ്ഗാനിസ്ഥാന് ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ സഹായം ആവശ്യമാണെന്നും യു.എന്‍ സഹായ വിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു. അഫ്ഗാനില്‍ ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സംഘടന ഒരു രാജ്യത്തിനായി അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മാനുഷിക സഹായ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ നടത്തുന്നത്.
അഫ്ഗാനിസ്ഥാനില്‍ 4.4 ബില്യണ്‍ ഡോളര്‍ സഹായം ആവശ്യമുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് അഭയം പ്രാപിക്കുന്ന ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ക്ക് പിന്തുണ നല്‍കാന്‍ 623 മില്യണ്‍ ഡോളര്‍ കൂടി ആവശ്യമായി വരും. ജനസംഖ്യയുടെ പകുതിയിലധികം ഏകദേശം 22 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി നേരിടുകയാണ്. അഞ്ച് അയല്‍രാജ്യങ്ങളിലേക്ക് കുടിയിറക്കപ്പെട്ട 5.7 ദശലക്ഷം അഫ്ഗാനികള്‍ക്ക് ഈ വര്‍ഷം സുപ്രധാന ആശ്വാസം ആവശ്യമാണ്. ഒരു മുഴുനീള മാനുഷിക വിപത്ത് ഉയര്‍ന്നുവരുന്നു.
‘അടിയന്തിരമായ ഒരു സന്ദേശമാണ് ഞാന്‍ നല്‍കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മുന്‍പില്‍ നിങ്ങള്‍ വാതില്‍ അടയ്ക്കരുത്’ യു എന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. വ്യാപകമായ പട്ടിണി, രോഗം, പോഷകാഹാരക്കുറവ്, ആത്യന്തികമായി മരണം എന്നിവ ഒഴിവാക്കാനും ഞങ്ങളെ സഹായിക്കൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തത് മുതലാണ് അഫ്ഗാനില്‍ നിന്നും കൂട്ടപ്പലായനം ആരംഭിച്ചതും മാനുഷിക പ്രതിസന്ധി ഉത്ഭവിച്ചതും.