അഗര്‍ത്തല: ത്രിപുരയില്‍ കഴിഞ്ഞ മാസം അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്ത് ത്രിപുര പൊലിസ്. മനുഷ്യാവകാശപ്രവര്‍ത്തകരും അഭിഭാഷകരുമടങ്ങിയ സംഘം കഴിഞ്ഞയാഴ്ചകളില്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. ത്രിപുരയിലെ മുസ്ലിംകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് സി.ആര്‍.പി.സി 41ാം വകുപ്പ് പ്രകാരം പി.യു.സി.എല്‍ സംഘടനയുടെ പ്രവര്‍ത്തകനും അഭിഭാഷകനിമായ മുകേഷ് കുമാറിനെതിരെ യു.എ.പി.എ ചുമത്തി ത്രിപുര പൊലിസ് കേസെടുത്തത്.
മറ്റൊരു അഭിഭാഷകനും എന്‍.സി.എച്ച്.ആര്‍.ഒ അഭിഭാഷകനുമായ അന്‍സാര്‍ ഇന്ദോരിക്കെതിരെയും സമാനമായ രീതിയില്‍ യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇരുവരും ത്രിപുര വംശഹത്യയുടെ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇരുവരും അന്വേഷണ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. കെട്ടിച്ചമച്ചതും തെറ്റായതുമായ റിപ്പോര്‍ട്ട് നവംബര്‍ 10നകം നീക്കം ചെയ്യണമെന്നും പൊലിസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ അഗര്‍ത്തല പൊലിസ് സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സുപ്രീം കോടതി അഭിഭാഷകന്‍ ഇഹ്തിസാം ഹാഷ്മി, ലോയേഴ്സ് ഫോര്‍ ഡെമോക്രസിയുടെ അഭിഭാഷകന്‍ അമിത് ശ്രീവാസ്തവ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്റെ (എന്‍ സി എച്ച് ആര്‍ ഒ) അഭിഭാഷകന്‍ അന്‍സാര്‍ ഇന്‍ഡോരി, പി.യു.സി.എലിന്റെ അഭിഭാഷകന്‍ മുകേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ഡല്‍ഹി പ്രസ് ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU