അബൂദബി: ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് യു.എ.ഇ ജയിലിലടച്ച ബ്രിട്ടീഷ് വിദ്യാര്‍ത്ഥിക്ക് മാപ്പ് നല്‍കി യു.എ.ഇ ഭരണകൂടം. പ്രസിഡന്‍സി മാപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ വിട്ടയച്ചത്. തന്റെ ഭര്‍ത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാത്യുവിന്റെ ഭാര്യ യു.എ.ഇ ഭരണകൂടത്തെ സമീപിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ത്ഥിയായ മാത്യു ഹെഡ്ജസിനെതിരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യു.എ.ഇ ഖലീഫ് ബിന്‍ സായിദ് അന്‍ നഹ്‌യാന്‍ ആണ് മാപ്പു നല്‍കിയത്. ദേശീയ ദിനത്തിന്റെ ഭാഗമായാണ് മാപ്പു നല്‍കിയത്.
ഫീല്‍ഡ് ട്രിപ്പിനായി യു.എ.ഇയിലെത്തിയ വേളയിലാണ് മാത്യുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വിദേശ രാജ്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക,രാഷ്ട്രീയ,സൈനിക സുരക്ഷക്ക് ഭീഷണിയുയര്‍ത്തിയെന്നും കാണിച്ചായിരുന്നു അറസ്റ്റ്.
ബ്രിട്ടനിലെ ദര്‍ഹാം സര്‍വകലാശാലയിലെ പി.എച്ച്.ഡി ഗവേഷക വിദ്യാര്‍ത്ഥിയാണ് 31കാരനായ മാത്യു. 2011ലെ അറബ് വസന്തത്തിനു ശേഷം യു.എ.ഇയുടെ ആഭ്യന്തര -വിദേശ സുരക്ഷ നയനിലപാടുകളെക്കുറിച്ചാണ് ഇദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. കഴിഞ്ഞ മെയ് അഞ്ചിനാണ് ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തെ യു.എ.ഇ പൊലിസ് അറസ്റ്റു ചെയ്തത്.