അങ്കാറ: കഴിഞ്ഞ ദിവസം തുര്‍ക്കി പാര്‍ലമെന്റിന് പുറത്ത് പി.കെ.കെ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിന് പിന്നാലെ വടക്കന്‍ ഇറാഖിലെ പി.കെ.കെയുടെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി തിരിച്ചടിച്ച് തുര്‍ക്കി. ഞായറാഴ്ചയാണ് നിരോധിത സംഘടനയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുടെ 20 കേന്ദ്രങ്ങളിലേക്ക് തുര്‍ക്കി വ്യോമാക്രമണത്തിലൂടെ ആക്രമണം നടത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇറാഖിലെ ഗാര, ഹക്കുര്‍ക്ക്, മെറ്റിന, കാന്‍ഡില്‍ എന്നിവിടങ്ങളിലെ പി.കെ.കെ താവളങ്ങളിലാണ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ആവര്‍ത്തിച്ചുള്ള തുര്‍ക്കിയുടെ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് റാഷിദ് തിങ്കളാഴ്ച പറഞ്ഞു. കുര്‍ദിസ്ഥാന്‍ മേഖലയിലെ തുര്‍ക്കി സൈനിക താവളങ്ങളുടെ സാന്നിധ്യം പരിഹരിക്കാന്‍ തുര്‍ക്കിയുമായി ഒരു കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് തലസ്ഥാനമായ അങ്കാറയിലെ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് സമീപം ഒരു ചാവേര്‍ സ്ഫോടകവസ്തുവിന്റെ കൂടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടാമത്തെ അക്രമിയും കൊല്ലപ്പെട്ടിരുന്നു.
ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി പികെകെ അറിയിച്ചിരുന്നു. പാര്‍ലമെന്റ് തുറക്കുന്നതിനോട് അനുബന്ധിച്ച് സ്ഫോടനം നടത്താന്‍ പികെകെ പദ്ധതിയിട്ടിരുന്നതായി എഎന്‍എഫ് വാര്‍ത്താ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഞങ്ങളുടെ ഇമ്മോര്‍ട്ടല്‍സ് ബറ്റാലിയനുമായി ബന്ധമുള്ള ഞങ്ങളുടെ ഒരു ടീമാണ് ആക്രമണം നടത്തിയതെന്ന് അതില്‍ പറയുന്നുണ്ട്. തുര്‍ക്കി, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ പികെകെയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.