വാഷിങ്ടണ്‍: അടുത്ത വര്‍ഷം മുതല്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഗണ്യമായ രീതിയില്‍ വെട്ടിക്കുറക്കാനൊരുങ്ങി യു.എസ്. ഇതു സംബന്ധിച്ച് യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ ട്രംപ് ഭരണകൂടം പുതിയ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലൂടെ പുതിയ ചരിത്രപരമായ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് യു.എസ്.
2020 സാമ്പത്തിക വര്‍ഷത്തില്‍ കേവലം 15,000 അഭയാര്‍ത്ഥികളെ മാത്രമേ രാജ്യം സ്വീകരിക്കുകയുള്ളൂവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറയുന്നത്. 2020ല്‍ യു.എസ് 18000 ആയിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇതിനേക്കാള്‍ മൂവായിരം കുറവാണ് പുതിയ വര്‍ഷത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ അമേരിക്കക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുള്ള നിരന്തര പ്രതിബദ്ധതയാണ് ഭരണകൂടം ഏര്‍പ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഇതിന് വിഘാതം നില്‍ക്കുന്ന അഭയാര്‍ത്ഥി കുടിയേറ്റം ഗണ്യമായി കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറഞ്ഞു.
അഭയാര്‍ഥി പ്രവേശനങ്ങളുടെ എണ്ണം വരാനിരിക്കുന്ന വര്‍ഷത്തില്‍ ഏകദേശം 300,000 ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം പുതിയ തീരുമാനമെടുത്തത്. നേരത്തെ തന്നെ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.