ഖാര്‍തൂം: ഒക്ടോബറിലെ സൈനിക അട്ടമറിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. തടവുകാരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചും, സൈനിക നടപടിയില്‍ പ്രതിഷേധിച്ചും നടത്തിയ പ്രകടനത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അധികാരം പിടിച്ചടുത്തതിന് ശേഷം, സൈന്യം ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തികൊണ്ടിരിക്കുമ്പോഴും വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് സിവിലിയന്‍ ഭരണത്തിന് ആഹ്വാനം ചെയ്തുള്ള നിരന്തര പ്രതിഷേധങ്ങളാണ് നടക്കുന്നത്. സൈനിക അട്ടിമറി വ്യാപകമായ അന്താരാഷ്ട്ര അപലപനത്തിനും സഹായം വെട്ടികുറക്കുന്നതിനും കാരണമായിട്ടുണ്ട്.
സൈനിക അടിച്ചമര്‍ത്തലില്‍ 82 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ പലരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയും ഒരാള്‍ കൊല്ലപ്പെട്ടു -സ്വതന്ത്ര്യ ആരോഗ്യപ്രവര്‍ത്തക സംഘം പറഞ്ഞു.
തടവുകാരുടെ എണ്ണം 200 കവിഞ്ഞതായി ജനാധിപത്യ അനുകൂല അഭിഭാഷക സംഘം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചില തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടതായും പ്രസ്താവനയില്‍ പറയുന്നു. കസ്റ്റഡിയിലെടുത്തവരില്‍ വിവിധ രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്നു.
അട്ടിമറി വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സൈന്യം അറസ്റ്റ് ചെയ്തവരില്‍ 40ലധികം പേരെ മോചിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായി ജനാധിപത്യ അനുകൂല അഭിഭാഷകന്‍ ഇനാം അതീഖ് പറഞ്ഞു.
????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5