ഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ടവരാണ് വനിത സംവരണ ബില്‍ എന്ന ഗിമ്മിക്കുമായി വരുന്നതെന്ന വിമര്‍ശനവുമായി വഞ്ചിത് ബഹുജന്‍ അഗാഡി അഗാഡി അധ്യക്ഷനും മുന്‍ എംപിയും ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകനുമായന്‍ പ്രകാശ് അംബേദ്കര്‍.
2024ലെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കരുനീക്കമായാണ് ഇതിനെ കാണുന്നത്. ആര്‍എസ്എസിനൊപ്പം ബിജെപിയും മനുവാദി ആശയങ്ങള്‍ പിന്‍പറ്റുകയും യാഥാസ്ഥിതിക സനാതന ധര്‍മ്മമാണ് അനുഷ്ഠിക്കുന്നതെന്നും സ്്ത്രീ ശാക്തീകരണത്തോട് അവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രതിബദ്ധതയില്ലെന്നും ആരോപിച്ച അദ്ദേഹം ബില്ല് ‘വിവേചനപരവും ബഹിഷ്‌കരണപരവും’ എന്ന് മുദ്രകുത്തി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ആണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്. സ്ത്രീകളുടെ ക്ഷേമത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയെക്കുറിച്ച് സംശയമുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ബി.ജെ.പിക്ക് യഥാര്‍ത്ഥ ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍, ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളുമായി വേദി പങ്കിടില്ലായിരുന്നുവെന്നും പ്രകാശ് വാദിച്ചു.
മണിപ്പൂരില്‍ ക്രിസ്ത്യന്‍ കുക്കി സ്ത്രീകള്‍ അപമാനം, ബലാത്സംഗം, കൂട്ടക്കൊലകള്‍ തുടങ്ങിയ ഭയാനകമായ സംഭവങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അത് കണ്ടുനില്‍ക്കില്ലായിരുന്നെന്നും അദ്ദേഹം വാദിച്ചു.
പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2014 മുതല്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇതിന് ബിജെപി-ആര്‍എസ്എസ് സര്‍ക്കാരാണ് ഉത്തരവാദികളെന്നാണ് സൂചിപ്പിക്കുന്നത്. ദളിത്, മുസ്ലീം പുരുഷന്മാരുമായി പരസ്പര സമ്മതത്തോടെ കഴിയുന്ന ഹിന്ദു സ്ത്രീകളെയാണ് ബിജെപിയും-ആര്‍എസ്എസും അവരുടെ കൂട്ടാളികളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം സംഭവങ്ങളാല്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭാര്യമാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടുവെന്നും ഈ പ്രവൃത്തികള്‍ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് അനുഭാവികളാണെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും നിലനില്‍ക്കാന്‍ മോദി ഭരണകൂടം അനുവദിച്ചുവെന്നും അതിജീവിച്ചവര്‍ക്ക് നീതിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹത്രാസ്, കത്വ തുടങ്ങിയ സംഭവങ്ങളില്‍ ഗൗരവമായ നടപടിയുണ്ടായില്ലെന്നും ജാതിയടിസ്ഥാനത്തിലുള്ള അക്രമങ്ങളും ബലാത്സംഗങ്ങളും ആരോപിക്കപ്പെടുന്നവര്‍ ബിജെപിയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.