കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുഖം മറക്കുന്നത് നിരോധിച്ച വിഷയത്തില്‍ ശ്രീലങ്കയില്‍ സമ്മിശ്ര പ്രതികരണം. മുഖം മറക്കുന്നത് നിരോധിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തി.
നിരോധനം മുസ്‌ലിം സ്ത്രീകളുടെ മതപരമായ അവകാശത്തെ ഹനിക്കുന്നതാണെന്ന് ആക്റ്റിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച മുതലാണ് ശ്രീലങ്കയില്‍ മുഖം മറക്കുന്നത് നിരോധിച്ച് അധികൃതര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ,നിഖാബ്,ഹിജാബ് എന്നിവയുടെ പേര് പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുഖം തിരിച്ചറിയാന്‍ പറ്റാത്ത ഒന്നും ധരിക്കരുതെന്നാണ് ഉത്തരവിലുള്ളത്.
‘ഈ നിരോധനം ദേശീയ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ്. മുഖം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും ആരും ധരിക്കുകയോ മുഖം മറക്കുകയോ ചെയ്യരുത്.’ഞായറാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ശ്രീലങ്കയിലെ സമുന്നത ഇസ്‌ലാമിക പണ്ഡിത വേദിയായ ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ സുരക്ഷക്കു വേണ്ടിയുള്ള ഈ നീക്കത്തെ പിന്തുണച്ചിരുന്നു. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കരുതെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. വിഷയം ന്യൂനപക്ഷ മന്ത്രാലയവുമായി തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇതിന് എന്തെങ്കിലും പരിഹാരം കാണാന്‍ ആകുമോ എന്ന് ശ്രമിക്കുകയാണെന്നും സംഘടന വക്താവ് പറഞ്ഞു.