Current Date

Search
Close this search box.
Search
Close this search box.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: സോളിഡാരിറ്റി

ഇടുക്കി: ഇടുക്കിയടക്കമുള്ള മലയോരമേഖലകളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ നൗഷാദ്. സംസ്ഥാനത്തെ ഞെട്ടിച്ച മണ്ണിടിച്ചിലും ദുരന്തങ്ങളും ഉണ്ടായ മൂന്നാര്‍ രാജമലയിലെ ദുരന്തഭൂമി സോളിഡാരിറ്റി സംസ്ഥാന നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ മുഈനുദ്ദീന്‍ അഫ്സല്‍, സി.എ നൗഷാദ്, സംസ്ഥാന സമിതിയംഗം ജമാല്‍ പാനായിക്കുളം, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധസംഘങ്ങളുമായും നാട്ടുകാരുമായും സംഘം സംസാരിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജമലയിലെ ഈ മേഖലയില്‍ ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ദുരന്തം നടന്ന ഭാഗത്തുള്ള മലക്ക് സ്ഥാനചലനമുണ്ടാകുന്നത് നാട്ടുകാര്‍ തിരിച്ചറിയുകയും അത് അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. കുറച്ചു വര്‍ഷങ്ങളായി ഇവിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയിച്ചിട്ടും ഈ മേഖല ദുരന്തസാധ്യതയില്ലാത്തതാണെന്നാണ് സര്‍ക്കാറും അധികാരികളും ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

ലയത്തിലെ തൊഴിലാളികളുടെ വാക്കുകള്‍ മുഖവിലക്കെടുക്കാതെ കമ്പനികളുടെ ന്യായീകരണങ്ങള്‍ റിപ്പോര്‍ട്ടാക്കുകയാണ് ഔദ്യോഗിക സംവിധാനങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ നേരിട്ട് പ്രശ്നങ്ങളില്‍ ഇടപെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഇത്തരം മേഖലകളില്‍ ഇനിയും ദുരന്തങ്ങളുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് തലമുറകളായി തോട്ടം തൊഴിലാളികളായി ഒരേ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജമലയിലെ ദുരന്തം നടന്നതടക്കമുള്ള ലയങ്ങളില്‍ താമസിക്കുന്നവര്‍. വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളുമാണ് ഇപ്പോഴും ഈ തൊഴിലാളികള്‍ക്കുള്ളത്. തലമുറകള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചിട്ടും എന്തെങ്കിലും സമ്പാദിക്കാനോ ജീവിതനിലവാരം മെച്ചപ്പെടുത്താനോ സ്വന്തമായി വീടോ ഭൂമിയോ കരസ്ഥമാക്കാനോ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ ഇടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്ന് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളെ നേരിട്ട് കേള്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles