Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി; അടുത്ത മാസം 10ന്

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം 10ന് പരിഗണിക്കുമെന്ന് ലഖ്‌നോ ജില്ലാ കോടതി വ്യാഴാഴ്ച പറഞ്ഞു. ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് കാപ്പനെയും സംഘത്തെയും യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ ഈ കേസില്‍ നേരത്തെ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

കാപ്പനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് നിലവിലുണ്ടായിരുന്നു. ഇതില്‍ കൂടി ജാമ്യം ലഭിച്ചാലേ ജയില്‍ മോചനം സാധ്യമാകൂ. ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഇന്ന് മാറ്റിവെച്ചത്. ഇത് രണ്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ മാറ്റിവെക്കുന്നത്. 45000 രൂപ കാപ്പന്റെ അക്കൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയപ്രകാരം ഇ.ഡി കാപ്പനെതിരെ കേസെടുത്തത്.

ഹത്രാസില്‍ ഉന്നത ജാതിക്കാര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്നും ഹത്രാസിലേക്കുള്ള യാത്രക്കിടെയാണ് കാപ്പനെ തടഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന് പോപുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവയുമായി ബന്ധമുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

Related Articles