വാഷിങ്ടണ്‍: ഫലസ്തീന്‍ നക്ബയുടെ (Catastrophe) വേദനയും ആഘാതവും കോണ്‍ഗ്രസ് അംഗങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ റാഷിദ തലൈബ്. മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ വകവെക്കുന്നത് കണക്കിലെടുത്ത് സഹായം നല്‍കണമെന്ന് റാഷിദ തലൈബ് ആവശ്യപ്പെട്ടു. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ച നക്ബയെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ഈ വാരാദ്യം റാഷിദ തലൈബ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
നക്ബ അവസാനിച്ചിട്ടില്ല. കുടിയൊഴിപ്പിക്കുന്നത് നാം കാണുകയാണ്. ജനങ്ങളെ, അവര്‍ തലമുറകളായി ജീവിച്ചിരുന്ന വീടുകളില്‍ നിന്ന് പുറത്താക്കുകയാണ്. അത് സംഭവിക്കുമ്പോള്‍ ആളുകളുടെ മനുഷ്യാന്തസിനുണ്ടാകുന്ന ആഘാതവും, അവരുടെ കുട്ടികളിലും കുടുംബത്തിലുമുണ്ടാകുന്ന ആഘാതവും വളരെ പ്രധാനമാണ്. എന്റെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും നക്ബ എന്ന പദത്തിന്റെ അര്‍ഥം പോലും അറിയില്ല -റാഷിദ തലൈബ് പറഞ്ഞു.
നക്ബയില്‍ നിന്ന് അതിജീവിച്ച ദശലക്ഷക്കണക്കിന് ഫലസ്തീനികളും അവരുടെ പിന്‍ഗാമികളും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും അയല്‍ അറബ് രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നക്ബയുടെ 74-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച തലൈബ് അവതരിപ്പിച്ച പ്രമേയത്തെ ‘ചരിത്രപരം’ എന്നാണ് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിച്ചത്.
????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW