ദോഹ: 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയാറെടുക്കുന്ന ഖത്തറിന്റെ സമ്പദ് വ്യവസ്ഥ താഴേക്കെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ബ്ലൂംബെര്‍ഗ് കമ്പനിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു കാലത്ത് ഖത്തര്‍ സാമ്പത്തിക മേഖലയുടെ പ്രധാന ഘടകമായിരുന്ന നിര്‍മാണ മേഖലയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. 2012നു ശേഷം രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.
2019ലെ ആദ്യത്തെ മൂന്ന് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനമായിട്ട് നിര്‍മാണ പ്രവൃത്തികള്‍ കുറഞ്ഞു. കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഖത്തറിന്റെ നിര്‍മാണ മേഖല ഇത്തരത്തില്‍ താഴ്ചയിലെത്തുന്നതെന്ന് ഖത്തര്‍ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. തകര്‍ച്ചക്കു മുന്‍പ് 2012ന്റെ അവസാനം വരെ ഖത്തറിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 18 ശതമാനമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ മേഖലയിലെ മാന്ദ്യം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ എണ്ണയും ഗ്യാസും വേര്‍തിരിച്ചെടുക്കല്‍ രണ്ട് ശതമാനത്തില്‍ താഴെയാണെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഖത്തറിന്റെ ജി.ഡി.പി നിരക്ക് 2000നു ശേഷം 10 മടങ്ങ് ഉയര്‍ന്ന് കഴിഞ്ഞ വര്‍ഷം 192 ബില്യണ്‍ ഡോളറിലാണ് എത്തി നില്‍ക്കുന്നതെന്ന് ലോക ബാങ്കിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 2010 മുതല്‍ നിര്‍മാണ മേഖല അതിവേഗമാണ് മുന്നേറിയിരുന്നത്. കാരണം 2010ലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള വിനോദമായ ലോകകപ്പ് വേദിക്കുള്ള നറുക്ക് ഖത്തറിന് ലഭിക്കുന്നത്. ഇതിലൂടെ ഖത്തര്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി. 2015ന്റെ തുടക്കത്തില്‍ നിര്‍മാണം 30 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ പിന്നീട് വന്ന ഉപരോധം ഈ മേഖലയുടെ വളര്‍ച്ചക്ക് തിരിച്ചടി ആവുകയായിരുന്നു.