Current Date

Search
Close this search box.
Search
Close this search box.

ഉപരോധം നീക്കിയതിന് പിന്നാലെ ഈജിപ്തില്‍ ഖത്തര്‍ ഹോട്ടല്‍ തുറക്കുന്നു

കൈറോ: ഖത്തറുമായി ഈജിപ്ത് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ ഖത്തറിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹോട്ടല്‍ തുറക്കാനൊരുങ്ങുന്നു. ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ദിയാര്‍ ആണ് കൈറോവില്‍ ബില്യണ്‍ ഡോളര്‍ ചിലവിട്ട് ലക്ഷ്വറി ഹോട്ടല്‍ നിര്‍മിച്ചത്. 2017ല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇത് തുറന്നുകൊടുക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ ഹോട്ടല്‍ ഈ ആഴ്ച തന്നെ തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനായി ഖത്തര്‍ ധനകാര്യ മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഈജിപ്തിലെത്തിയിട്ടുണ്ട്.

കരാര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് ഖത്തര്‍ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയും സംഘവും ഈജിപ്തിലെത്തിയത്. 2017 ജൂണിന് ശേഷം ഈജിപ്ഷ്യന്‍ തലസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഖത്തറി മന്ത്രിയാണ് ഇമാദി. ഖത്തറും ഈജിപ്തും തമ്മില്‍ പുതിയ ഉടമ്പടി അംഗീകരിച്ചതിന് പിന്നാലെയാണ് സാമ്പത്തിക രംഗത്ത് നേട്ടം ലക്ഷ്യമിട്ടുള്ള പദ്ധതി. കൈറോയുടെ പ്രാന്തപ്രദേശത്ത് നൈല്‍ നദീ തീരത്ത് തഹ്‌രീര്‍ സ്‌ക്വയറിന് സമീപമാണ് സെന്റ് റെജിസ് എന്ന പേരിലുള്ള കൂറ്റന്‍ ഹോട്ടല്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2012ലാണ് ഇതിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 1.3 ബില്യണ്‍ ഡോളര്‍ ആണ് നിര്‍മാണച്ചെലവ്.

Related Articles