ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പുരോലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ജൂണ്‍ 15ന് (നാളെ) നടത്താനിരുന്ന ധര്‍മ്മസംസദിന് (ഹിന്ദു മഹാ പഞ്ചായത്ത്) ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നല്‍കാതിരുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ധര്‍മ്മ സംസദിന് മുന്നോടിയായി ഉത്തരകാശിയില്‍ നിന്നും മുസ്ലിം വ്യാപാരികള്‍ കച്ചവടം അവസാനിപ്പിച്ച് മടങ്ങണമെന്ന് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
മഹാപഞ്ചായത്ത് തടയണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും മറ്റു സംഘടനകളും സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചിരുന്നു.
ഉത്തരകാശിയില്‍ കഴിഞ്ഞ മാസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇത് ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ബഹിഷ്‌കരണാഹ്വാനവും നടത്തിയത്.
ജൂണ്‍ 15നകം മുസ്ലിം വ്യാപാരികള്‍ തങ്ങളുടെ കച്ചവടം അവസാനിപ്പിച്ച് ഉത്തരകാശിയില്‍ നിന്നും സ്ഥലം വിടണമെന്ന ഭീഷണി പോസ്റ്റര്‍ ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ വ്യാപകമായി ഒട്ടിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ അംഗങ്ങള്‍ ബാര്‍കോട്ടില്‍ പ്രതിഷേധം നടത്തുകയും മുസ്ലീങ്ങളുടെ കടകളും വീടുകളും ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. റാലിക്കിടെ മുസ്ലിംകളുടെ കടകള്‍ കറുത്ത കുരിശ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.
24കാരനായ ഉബൈദ് ഖാന്‍, 23കാരനായ ജിതേന്ദര്‍ സാഹ്നി എന്നീ കച്ചവടക്കാരെയാണ് മെയ് 27ന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. ഹിന്ദു സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഉത്തരകാശിയിലെ മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ സംഘടന നേതാക്കള്‍ നടത്തുന്ന വിദ്വേഷകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടരുകയാണ്. മുസ്ലിംകള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്കിടെ ജൂണ്‍ 18ന് ഡെറാഡൂണില്‍ മുസ്ലിം സമുദായവും മഹാപഞ്ചായത്ത് (സമ്മേളനം) വിളിച്ചുകൂട്ടാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കാനാണ് സാധ്യത.