ഗസ്സ സിറ്റി: ഫലസ്തീന്‍ ജനതയെ ഒരുനിലക്കും ജീവിക്കാനനുവദിക്കാതെ ഇസ്രായേല്‍ സയണിസ്റ്റ് ഭീകരര്‍. ഇസ്രായേലിന്റെ ബോംബിങ് മൂലം ഗുരുതര പരുക്കേറ്റ് ആയിരങ്ങള്‍ ചികിത്സയില്‍ കഴിയുന്ന ഗസ്സ നഗരത്തിലെ തന്നെ വലിയ ആശുപത്രിയായ അല്‍ അഹ്‌ലി അറബിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ ബോംബിട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും ബന്ധിക്കളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം 500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
2008 ന് ശേഷം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയായിരിക്കുകയാണ് ഇത്. പതിവു പോലെ ആശുപത്രിക്ക് നേരെയുള്ള ബോംബിങ്ങില്‍ ശക്തമായ അപലപനം അറിയിച്ച് അറബ് രാജ്യങ്ങളും യു.എന്നും രംഗത്തെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ പലപ്പോഴും വഴിപാട് പോലെ തുടരുകയാണ്. പ്രസ്താവനകള്‍ക്കപ്പുറം പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥമായി ഇടപെടാന്‍ മേഖലയിലെ അറബ് രാജ്യങ്ങള്‍ പോലും കാര്യമായി ഇടപെടുന്നില്ലെന്ന വിമര്‍ശനമുണ്ട്.
പരുക്കേറ്റ സിവിലിയന്‍മാര്‍ക്ക് അഭയം നല്‍കുന്നതില്‍ അല്‍ അഹ്ലി ആശുപത്രി നിര്‍ണായക പങ്ക് വഹിച്ചിരുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേലി സൈന്യത്തിന്റെ അതിശക്തമായ ഷെല്ലാക്രമണത്തില്‍ നിന്ന് അഭയം തേടി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഗാസയിലെ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധത്തില്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെയായി മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.
അല്‍ അഹ്‌ലി ആശുപത്രിയില്‍ നിന്നുള്ള കാഴ്ചകള്‍
ചിത്രങ്ങള്‍: അല്‍ജസീറ