ബൈറൂത്ത്: രാജ്യത്ത് ബാങ്ക് കവര്‍ച്ചകള്‍ വര്‍ധിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആയുധധാരികളായ ‘കൊള്ളക്കാര്‍’ ബാങ്കുകളില്‍ അതിക്രമിച്ചുകയറി മോഷ്ടിക്കുന്നത് മറ്റുള്ളവരുടെ പണമല്ല. തങ്ങളുടെ സമ്പാദ്യമാണ്. അവര്‍ ആവശ്യപ്പെടുന്നത് തങ്ങളുടെ നിക്ഷേപമാണ്. പണം ലഭിക്കാത്ത സാഹചര്യത്തിലാണ് അവര്‍ കവര്‍ച്ചക്ക് തുനിയുന്നത്. കുറ്റവാളികളെ വിചാരണ ചെയ്യുന്നതിന് പകരം സ്വതന്ത്രരായി വിടുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കരിഞ്ചന്തയില്‍ ലബനീസ് പൗണ്ടിന്റെ മൂല്യം യു.എസ് ഡോളറിനെതിരെ 90 ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ലബനാനില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്. അതിനാല്‍ രാജ്യത്ത് ഇത്തരം കവര്‍ച്ചകള്‍ സാധാരണമായിരിക്കുന്നു.
2019 മുതല്‍ ലബനാന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര രേഖക്ക് താഴെയാണെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായി. 2019 മുതല്‍ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മില്യണ്‍ക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വിദേശ കറന്‍സി സമ്പാദ്യം പിന്‍വലിക്കാനും കഴിയുന്നില്ല. പണം പിന്‍വലിക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ കുറച്ച് മാത്രമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 700 ഡോളര്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, ബാങ്ക് 200 ഡോളറാണ് നല്‍കുന്നതെന്ന് അല്‍ജസീറ സൈന ഖദ്ര്‍ റിപ്പോര്‍ട്ട് ചെയ്തു.
????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj