ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചവരിൽ 23 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് വെള്ളിയാഴ്ച അറിയിച്ചു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡുകളും ഇസ്രായേൽ പൊലീസ് പ്രയോഗിക്കുകയായിരുന്നു.
വെളളിയാഴ്ച ശൈഖ് ജർറാഹിൽ നിന്ന് തുടങ്ങി 3.5 കി.മീ അകലെയുള്ള സിൽവാനിൽ സമാപിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ പങ്കാളികളായി. അയൽ പ്രദേശങ്ങളിൽ താമസിക്കുന്ന ഫലസ്തീനികൾ ഇസ്രായേൽ കുടിയേറ്റക്കാരാൽ പുത്താക്കപ്പെടുമെന്ന ഭീഷണിയിലാണ് കഴിയുന്നത്.
പ്രദേശങ്ങളിൽ നിർബന്ധിത പുറത്താക്കൽ ഭീഷണി നേരിടുന്ന സംഖ്യയെ പ്രതിനിധീകരിച്ച് 7850 എന്ന് അച്ചടിച്ച വെളുത്ത ടി-ഷർട്ട് ധരിച്ചാണ് അവർ പ്രതിഷേധിച്ചത്. പ്രതിഷേധം സമാധാനപരമായിരുന്നിട്ടും സ്റ്റൺ ഗ്രനേഡുകൾ അവർക്ക് നേരെ ഇസ്രായേൽ സേന പ്രയോഗിക്കുകയായിരുന്നു -കിഴക്കൻ ജറൂസലമിൽ നിന്ന് അൽജസീറ പ്രതിനിധി ഹുദ അബ്ദുൽ ഹമീദ് റിപ്പോർട്ട് ചെയ്തു.