ജറൂസലം: ഇസ്രായേൽ സർക്കാർ മാറ്റത്തെ തള്ളിക്കളഞ്ഞ് ഫലസ്തീൻ. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പകരക്കാരനാകുന്ന ദേശീയ നേതാവ് വലതുപക്ഷ അജണ്ട തന്നെയാണ് പിന്തുടരുകയെന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾ പറഞ്ഞു. ഇസ്രായേൽ പ്രധാന വെസ്റ്റ് ബാങ്ക് കുടിയേറ്റ സംഘടനയുടെ മുൻ മേധാവിയും നെതന്യാഹുവിന്റെ സഖ്യകക്ഷിയുമായിരുന്ന 49കാരനായ നഫ്താലി ബെന്നറ്റ് സഖ്യ ധാരണയെ തുടർന്ന് രാജ്യത്ത് അധികാരമേൽക്കുകയാണ്.
പ്രതിപക്ഷ-സെൻട്രിസ്റ്റ് നേതാവായ യായിർ ലാപിഡും ബെന്നറ്റും പുതിയ സർക്കാർ രൂപീകരിക്കാൻ ധാരണയിലെത്തിയതായി ബുധനാഴ്ച അറിയിച്ചിരുന്നു. 12 വർഷം ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ബിന്യമിൻ നെതന്യാഹുവിന്റെ ഭരണം ഇതിലൂടെ അവസാനിക്കുകയാണ്. പ്രധാനമന്ത്രിയാകാൻ പോകുന്നയാൾ നെതന്യാഹുവിനെക്കാൾ കുറഞ്ഞ തീവ്രതയുള്ളയാളെല്ലെന്ന് പി.എൽ.ഒ (Palestine Liberation Organisation) പ്രതിനിധി ബാസിം അൽ സാലിഹ് പറഞ്ഞു.
താൻ സർക്കാറിൽ എത്രമാത്രം തീവ്രനാണെന്ന് കാണിക്കാൻ അദ്ദേഹം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ 1967ലെ യുദ്ധത്തിൽ പിടിച്ചെടുക്കുകയും കൈവശപ്പെടുത്തുകയും ചെയ്ത വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രായേലിലേക്ക് കൂട്ടിച്ചേർക്കണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ബെന്നറ്റ്.
ഇസ്രായേൽ ഭരണത്തിൽ യാതൊരു മാറ്റവും ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിൽ അധികാരം കൈയാളുന്ന ഹമാസ് പറഞ്ഞു.