Current Date

Search
Close this search box.
Search
Close this search box.

ഓരോ 7 സെക്കന്‍ഡിലും ഒരു ഗര്‍ഭിണിയോ നവജാതശിശുവോ മരിക്കുന്നു: യു.എന്‍ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ലോകത്ത് ഓരോ 7 സെക്കന്‍ഡിലും ഒരു ഗര്‍ഭിണിയോ നവജാതശിശുവോ മരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ശിശുക്കളുടെയും അകാലമരണങ്ങള്‍ കുറയ്ക്കുന്നതില്‍ ആഗോളതലത്തില്‍ പരാജയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യമേഖലയിലെ നിക്ഷേപം കുറയുന്നതിനാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നിരക്ക് വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യു.എന്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഈ വിവരങ്ങളുള്ളത്.

അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യവും അതിജീവനവും പ്രസവം കുറയുന്നതും സമാനമായ അപകടത്തിന്റെ ഘടകങ്ങളും കാരണങ്ങളുമെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൊത്തത്തില്‍, ഈ മേഖലയില്‍ അതിജീവനം മെച്ചപ്പെടുത്തുന്നതിലെ പുരോഗതി 2015 മുതല്‍ സ്തംഭനാവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. ഓരോ വര്‍ഷവും ഏകദേശം 290,000 മാതൃമരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

1.9 ദശലക്ഷം പ്രസവങ്ങളില്‍ ഗര്‍ഭത്തിന്റെ 28 ആഴ്ചകള്‍ക്കുശേഷം കുഞ്ഞുങ്ങള്‍ മരിക്കുന്നു. 2.3 ദശലക്ഷം നവജാതശിശു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വര്‍ഷവും 4.5 ദശലക്ഷത്തിലധികം സ്ത്രീകളും കുഞ്ഞുങ്ങളും ഗര്‍ഭകാലത്തും പ്രസവസമയത്തും അല്ലെങ്കില്‍ ജനനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകളിലും മരിക്കുന്നതായും റിപ്പോര്‍ട്ട് കാണിക്കുന്നു, ഇത് ഓരോ ഏഴ് സെക്കന്‍ഡിലും ഒരു മരണത്തിന് തുല്യമാണ്.

ശരിയായ പരിചരണം ലഭ്യമാണെങ്കില്‍ തടയാവുന്നതോ ചികിത്സിക്കാവുന്നതോ ആയ കാരണങ്ങള്‍ ആണ് കൂടുതലും. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ആഗോള സമ്മേളനത്തിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് 19, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം, വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്.

 

Related Articles