ഇദ്‌ലിബ്: സിറിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. പതിനായിരക്കണക്കിന് സാധാരണക്കാരാണ് വടക്കുകിഴക്കന്‍ സിറിയയിലെ ഇദ്‌ലിബില്‍ നിന്നു കൂട്ടപലായനം ചെയ്തുകൊണ്ടിരിക്കുന്നത്. റഷ്യയുടെ നേതൃത്വത്തിലുള്ള ബശ്ശാര്‍ അസദിന്റെ സിറിയന്‍ സൈന്യം നടത്തുന്ന ബോംബിങ് ഇപ്പോഴും തുടരുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയാറാകാത്തത് മൂലം വ്യോമാക്രമണങ്ങള്‍ അവസാനിക്കുന്നില്ല. ഇദ്‌ലിബില്‍ എവിടെയും സുരക്ഷിതമല്ല എന്നാണ് യു.എന്‍ അറിയിച്ചത്. സാധാരണക്കാരും സ്ത്രീകളു പിഞ്ചുകുട്ടികളുമാണ് കൊല്ലപ്പെടുന്നവരില്‍ ഏറെയും. വിമത പോരാളികളെ ഉദ്ദേശിച്ചാണ് ആക്രമണമെന്നാണ് അസദ് സൈന്യം അവകാശപ്പെടുന്നതെങ്കിലും ഇതിന്റെ ഇരകള്‍ സാധാരണക്കാരാണ്. മഹാ മാനുഷിക ദുരന്തമാണ് സിറിയ നേരിടുന്നതെന്നാണ് യു.എന്‍ സുരക്ഷ കൗണ്‍സില്‍ വക്താവ് മാര്‍ക് ലോകോക് പറഞ്ഞത്. ഇവിടങ്ങളില്‍ അടിയന്തരമായി സഹായം എത്തിക്കണമെന്നും ഇതിന് ബോംബിങ്ങ് നിര്‍ത്തിവെക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ ഒമ്പത് ലക്ഷം പേരാണ് ഇവിടെ നിന്നും പലായനം ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും തുര്‍ക്കിയിലേക്കാണ് പലായനം ചെയ്യുന്നത്.
അലപ്പോ നഗരത്തിന് പടിഞ്ഞാറ് എല്ലാ വിമത ഗ്രാമങ്ങളെയും ചെറിയ പട്ടണങ്ങളെയും മോചിപ്പിച്ചുവെന്നാണ് ബശ്ശാര്‍ അസദിന്റെ സൈന്യം അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ അലപ്പോയിലേക്ക് അയച്ചിരിക്കുകയാണ് സിറിയ.