റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടത്തിയതിന് പൊലിസ് വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് മുദ്ദസിറിന്റെ കുടുംബം നീതി തേടി സുപ്രീം കോടതിയിലേക്ക്. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും തങ്ങളുടെ പരാതിയില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ലെന്നാണ് പ്രധാന ആരോപണം.
15 വയസ്സുകാരന്റെ മരണത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന പൊലിസ് കൊലപ്പെടുത്തിയവരെ സംരക്ഷിക്കുകയാണെന്നും മുദ്ദസിറിന്റെ കുടുംബം ആരോപിച്ചു. ജൂണ്‍ 10ന് നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തതായി ആരോപണമുള്ള പ്രതി ഭൈറോണ്‍ സിംഗ് തങ്ങള്‍ക്കെതിരെ മറ്റൊരു പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
‘സര്‍ക്കാര്‍ അതിന്റെ പോലീസിനെയും ഭരണത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്,’ മരിച്ച കൗമാരക്കാരന്റെ അമ്മാവന്‍ ഷാഹിദ് അയൂബി പറഞ്ഞു. ‘തങ്ങള്‍ പോലീസില്‍ നല്‍കിയ അപേക്ഷ ‘ചലിച്ചിട്ടില്ല’ എന്നും ഷാഹിദ് പറഞ്ഞു. തുടര്‍ന്ന് കുടുംബം കഴിഞ്ഞ ദിവസം റാഞ്ചി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
‘സര്‍ക്കാര്‍ അതിന്റെ പോലീസിനെയും ഭരണകൂടത്തെയും നാണക്കേടുകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്. കൊലയാളികളെ സംരക്ഷിക്കാനും അവര്‍ ആഗ്രഹിക്കുന്നു, ”ഷാഹിദ് ആരോപിച്ചു.
ജൂണ്‍ 10 നാണ് മുദ്ദസിറിനെ വെടിയേറ്റ് റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും അന്ന് രാത്രിയോടെ മരണപ്പെടുന്നതു.ം
അതേ രാത്രിയില്‍ 21 വയസ്സുള്ള സഹിലും സമാനമായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
മുദസ്സിറിന്റെ കുടുംബം നല്‍കിയ പരാതി പ്രകാരം – ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഭൈരോണ്‍ സിംഗ്, ശശി ശരദ് കരണ്‍, സോനു സിംഗ് എന്നീ മൂന്ന് പേര്‍ പ്രകടനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പറയുന്നുണ്ട്.