ലാഗോസ്: നൈജീരിയയില്‍ പട്ടിണിയും തീവ്രവാദ ആക്രമണങ്ങളും മൂലം മരിച്ചു വീഴുന്ന കുട്ടികളുടെയും ജനങ്ങളുടെയും കണക്കുകള്‍ നാം നിരവധി തവണ കേട്ടതാണ്. എന്നാല്‍, ഇതിനെക്കാള്‍ അപകട ഭീഷണിയുയര്‍ത്തുന്നത് മേഖലയിലെ ജല ദൗര്‍ലഭ്യമാണെന്നാണ് യു.എന്നിന്റെ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്. അന്താരാഷ്ട്ര ജലദിനത്തില്‍ യു.എന്നിലെ കുട്ടികളുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയായ യൂനിസെഫാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
3.6 മില്യണ്‍ ജനങ്ങളാണ് ശുദ്ധജലം ലഭിക്കാത്തതിന്റെ പേരില്‍ ഇതിനകം മരിച്ചു വീണതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബൊക്കോ ഹറമിന്റെ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയിലാണ് കൂടുതല്‍ രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടുന്നത്. ഇവിടെ ജലം ശേഖരിക്കാനുള്ള വഴികളെല്ലാം ബൊക്കൊ ഹറം തടഞ്ഞിരിക്കുകയാണ്. വെള്ളം ലഭിക്കാതെ വിവിധ അസുഖങ്ങള്‍ പിടിപെടുകയും അത് പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷണമാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ 5365 ആളുകള്‍ക്കാണ് കോളറ പിടിപെട്ടത്. 2017ല്‍ കോളറ പിടിപെട്ട് 61 പേര്‍ മരിച്ചു. 2018ല്‍ 175 പേര്‍ മരിച്ചു. 12643 പേര്‍ക്കാണ് അസുഖം പിടിപെട്ടത്. യൂനിസെഫ് നൈജീരിയ ഡയറക്ടര്‍ മുഹമ്മദ് ഫാല്‍ പറഞ്ഞു.