Current Date

Search
Close this search box.
Search
Close this search box.

നാലുകെട്ട് അറബിയിലേക്കും മൊഴിമാറ്റുന്നു

കോഴിക്കോട്: ലോക അറബി ഭാഷ ദിനത്തില്‍ അറബ് വായനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. എം.ടി. വാസുദേവന്‍നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് ഇനി അറബിയിലുും വായിക്കാം എന്നതാണ് അത്. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദാരിക് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയാണ് പരിഭാഷയുടെ പ്രസാധകര്‍. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേര്‍ന്നാണ് പരിഭാഷ നിര്‍വഹിച്ചത്. പുസ്തകം ഉടന്‍ പുറത്തിറങ്ങും.

നായര്‍ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തില്‍ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ആണ് നാലുകെട്ടില്‍ എം.ടി വിവരിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട അപ്പുണ്ണി, അമ്മയോട് പിണങ്ങി അമ്മയെ പുറത്താക്കിയ അതേ നാലുകെട്ടില്‍ അമ്മാവന്റെ ഇഷ്ടക്കേട് വകവെക്കാതെ താമസിക്കുന്നു. പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ വയനാട്ടിലേക്ക് ജോലി തേടി പോകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തി തന്നെ പുച്ഛിച്ചുതള്ളിയ നാലുകെട്ട് വിലയ്ക്ക് വാങ്ങുകയും അമ്മയെ സ്വീകരിക്കുകയും ചെയ്യുന്നു. ഇതാണ് നാലുകെട്ടിന്റെ ഇതിവൃത്തം.

വളാഞ്ചേരി മര്‍ക്കസില്‍ നിന്നാണ് ഇരുവരും വാഫി ബിരുദാനന്തരബിരുദം നേടിയത്. അബുദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് സുപ്രീംകോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യു.എ.ഇ.യുടെ ഔദ്യോഗിക ഖുതുബ ഓഡിയോ പരിഭാഷ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ പി.ജി. പൂര്‍ത്തിയാക്കിയ അനസ് വാഫി അഴിയൂര്‍ ജുമാമസ്ജിദ് ഇമാമാണ്.

ഇതിനകം 14 ഭാഷകളിലേക്ക് നാലുകെട്ട് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠപുരസ്‌കാര ജേതാവായ എം.ടി.യുടെ ഈ നോവലിന്റെ അഞ്ച് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. എം.ടി. യുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ ഭാഷാന്തരം നടത്തുക എന്ന ശ്രമകരമായ ദൗത്യം പരിഭാഷകര്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നാലുകെട്ടിന് ഗീതാ കൃഷ്ണന്‍ കുട്ടിയുടെ ഇംഗ്ലീഷ് പരിഭാഷ നിലവിലുണ്ടെങ്കിലും അടിസ്ഥാനകൃതിയെത്തന്നെ ആശ്രയിച്ചാണ് ഇരുവരും പരിഭാഷ നിര്‍വഹിച്ചത്. മലയാളി മാത്രമറിയുന്ന ശീലങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചുരുങ്ങിയ വാക്കുകളില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയത് അറബിവായനക്കാര്‍ക്ക് സഹായകരമാണ്. ഒരു വര്‍ഷത്തിലേറെ എടുത്താണ് ഇരുവരും ദൗത്യം പൂര്‍ത്തികരിച്ചത്. തകഴിയുടെ ചെമ്മീനിനും ബെന്യാമിന്റെ അടുജീവിതത്തിനുംശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാളനോവലാണ് നാലുകെട്ട്.

Related Articles