ഗുവാഹത്തി: അസമിലെ മോറിഗാവ് ജില്ലയിലെ അഹോത്ഗുരി ഗ്രാമത്തില്‍ മൂന്ന് മുസ്ലിം യുവാക്കളെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ബോര്‍ബാരി അഹോത്പാം ഗ്രാമത്തിലെ സദ്ദാം ഹുസൈന്‍, ബിലാല്‍ ഹുസൈന്‍,മിറാജുല്‍ ഹഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സദ്ദാമും അഞ്ച് സുഹൃത്തുക്കളും നമാരരി ഗ്രാമത്തില്‍ നിന്നും കബഡി ടൂര്‍ണമെന്റ് കഴിഞ്ഞ് ബൈക്കുകളില്‍ മടങ്ങുമ്പോഴാണ് ഹിന്ദുത്വ ജനക്കൂട്ടം വണ്ടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. പശുക്കടത്ത് ആരോപിച്ചായിരുന്നു മര്‍ദനം.
അനാറുല്‍ ഹഖ് , ശംസുല്‍ ഹഖ്, അബുല്‍ ഹുസൈന്‍ എന്നിവര്‍ ആക്രമികളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. മക്തൂബ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേരും സൂഹൃത്തുക്കളും കായികപ്രേമികളും ഗ്രാമത്തിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരുമായിരുന്നു.
ബൈക്കിലാണ് തങ്ങള്‍ സഞ്ചരിക്കുന്നതെന്നും കന്നുകാലികളെ മോഷ്ടിക്കാന്‍ കഴിയില്ലെന്നും ഇവര്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞു. ‘അവര്‍ ഞങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന് വ്യക്തമായിരുന്നു. ഞങ്ങളെ അവസാനിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് എല്ലാവരോടും ജീവനുവേണ്ടി ഓടാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എനിക്ക് അവ്യക്തമായ കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുളഅളൂ എങ്കിലും, ഞാന്‍ പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ ജീവനുവേണ്ടി ഓടൂ എന്ന്’ ആക്രമികളില്‍ നിന്നും രക്ഷപ്പെട്ട അനാറുല്‍ പറഞ്ഞു.
അതേസമയം, അഹോത്ഗുരി ഗ്രാമത്തില്‍ നിന്ന് മൂന്ന് പശുക്കളെ മോഷ്ടിച്ചതായും ജനങ്ങള്‍ രോഷാകുലരായതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായതെന്നും ഐ.ജി പി പ്രശാന്ത് കുമാര്‍ ഭൂയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.