Current Date

Search
Close this search box.
Search
Close this search box.

നൂഹില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ട നിലയില്‍; ആള്‍ക്കൂട്ട കൊലപാതകമെന്ന് ആരോപണം

നൂഹ്: ഹരിയാനയിലെ നൂഹില്‍ മുസ്ലിം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആള്‍ക്കൂട്ട മര്‍ദ്ദനം മൂലമാണ് മരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ തപ്കാന്‍ വില്ലേജില്‍ താമസിക്കുന്ന റസാഖ് ഖാനെയാണ് വെള്ളിയാഴ്ചയാണ് ഗുരുഗ്രാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.  മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം റസാഖ് ഖാന്‍ ഗുരുഗ്രാമില്‍ നിന്നും പണയത്തിനെടുത്ത ആടുകളെ നഗരത്തിലേക്ക് തിരികെ നല്‍കാന്‍ പോയ സമയത്താണ് ആക്രമണം നടന്നതെന്ന് കുടുംബാംഗങ്ങള്‍ മക്തൂബ് മീഡിയയോട് പറഞ്ഞു. അന്നുരാത്രി ഖാന്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ആശങ്കയുണ്ടായെന്നും അടുത്തിടെ നടന്ന നുഹ് അക്രമത്തെത്തുടര്‍ന്ന് തന്റെ പിതാവിനെയും ആക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും ഖാന്റെ മൂത്ത മകന്‍ ഷാക്കിര്‍ ഖാന്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

‘ഇത് ഒരു വിദ്വേഷ കുറ്റകൃത്യമാണെന്നാണ് കരുതുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം’ അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ മേവാത്ത് മേഖലയില്‍ കഴിഞ്ഞ മാസം സംഘ്പരിവാര്‍ ആള്‍ക്കൂട്ടം മുസ്ലീം സമൂഹത്തിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അടുത്തിടെ ഗുരുഗ്രാമില്‍ കന്നുകാലികളെ കൊണ്ടുപോകുന്ന മുസ്ലിംകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. സംഭവത്തില്‍ ഗുരുഗ്രാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താന്‍ സമഗ്രമായ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നാണ് പൊലിസ് അറിയിച്ചത്.

 

Related Articles