ഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടക്കൊല നിര്‍ബാധം തുടരുന്നു. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്ത് മുസ്ലിം യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗരി ഏരിയയിലാണ് സംഭവം. 26കാരനായ മുഹമ്മദ് ഇസ്‌റാര്‍ ആണ് കൊല്ലപ്പെട്ടത്. ഇസ്‌റാറിനെതിരെ മോഷണക്കുറ്റം ആരേപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയാണ് പുറത്തുവന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് വാജിദ് ഇസ്‌റാറിനെ അവരുടെ വീടിന് പുറത്ത് പരിക്കുകളോടെ കണ്ടെത്തിയത്. തുടര്‍ന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് മകന്‍ മരിക്കുന്നത്. രാത്രി 10:46ന് പിതാവ് പോലീസിനെ ബന്ധപ്പെട്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തെ സുന്ദര്‍ നഗര്‍ പ്രദേശത്തുള്ളവരാണ് അക്രമികളെന്ന് ഇസ്‌റാറിന്റെ പിതാവ് അബ്ദുള്‍ വാജിദ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇസ്‌റാര്‍ പ്രദേശത്തെ ഒരു മതപരമായ പരിപാടിയിലെത്തുകയും അവിടുത്തെ അദ്ദേഹം പ്രസാദം എടുത്ത് കഴിക്കുകയും ചെയ്തിരുന്നു. ഈ നടപടി പ്രദേശത്തെ ഹിന്ദുത്വ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും മോഷ്ടാവാണെന്നും മുസ്ലിമാണെന്നു ആരോപിച്ച് ആക്രമികിള്‍ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാവി റിബ്ബണുകളും കയറും ഉപയോഗിച്ച് കൈയും കാലും തൂണില്‍ കെട്ടി ഇരുമ്പ് വടി കൊണ്ടും മറ്റും കൂട്ടം ചേര്‍ന്ന് അടിക്കുന്നതും വീഡിയോവില്‍ കാണാം.
സുന്ദര്‍ നഗരി ഏരിയയിലെ ജി 4 ബ്ലോക്കിന് സമീപം മോഷണക്കുറ്റം ആരോപിച്ച് ചിലയാളുകള്‍ തന്നെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി വടികൊണ്ട് മര്‍ദിച്ചതായി കടുത്ത വേദനയോടെ ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഇസ്‌റാര്‍ പിതാവിനെ അറിയിച്ചിരുന്നു. അയല്‍വാസിയായ അമിതാണ് ആണ് റിക്ഷയില്‍ ഇസ്‌റാറിനെ വീട്ടിലെത്തിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സിക്കാന്‍ മകനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും ഇസ്‌റാര്‍ വൈകുന്നേരം 7 മണിയോടെ മരിച്ചുവെന്ന് ഇസ്രാറിന്റെ പിതാവ് പറഞ്ഞു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമുമായി (പിസിആര്‍) ബന്ധപ്പെടുകയായിരുന്നു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇസ്‌റാറിനെതിരായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കായി സജീവമായ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.