Current Date

Search
Close this search box.
Search
Close this search box.

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; മസ്ജിദ് ഇമാമിന്റെ താടി മുറിച്ച് ക്രൂരമര്‍ദനം

മുംബൈ: മഹാരാഷ്ട്രയില്‍ മസ്ജിദ് ഇമാമിന് നേരെ സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദനം. പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഗുണ്ടകള്‍ ഇമാമിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ഇത് നിരസിച്ച ഇമാമിനെ ക്രൂരമായി മര്‍ദിക്കുകയും അദ്ദേഹത്തിന്റെ താടി മുറിച്ചുകളയുകയുമായിരുന്നു.

മഹാരാഷ്ട്രയിലെ അന്‍വ ഗ്രാമത്തിലാണ് സംഭവം. രാത്രി 7.30ഓടെ പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന സാകിര്‍ സയ്യിദ് ഖാജയെന്ന ഇമാമിന് നേരെയാണ് ആക്രമണമുണ്ടായത്.

മുഖം മറച്ചെത്തിയ ഗുണ്ടകള്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും ഇമാം ഖുറാന്‍ പാരായണം ചെയ്യുന്നതിനിടെ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇമാം ഇതിന് വിസമ്മതിച്ചപ്പോള്‍, മൂന്ന് പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് ശാരീരിക ആക്രമണത്തിന് വിധേയനാക്കി. രാസവസ്തുക്കള്‍ പുരട്ടിയ തുണി മണപ്പിച്ച് അക്രമികള്‍ തന്നെ അബോധാവസ്ഥയിലാക്കിയതായും ഇമാം പറഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ താടി ബലം പ്രയോഗിച്ച് മുറിച്ചുമാറ്റിയതായി മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 8 മണിയോടെ മറ്റുള്ളവര്‍ നമസ്‌കരിക്കാനായി പള്ളിയില്‍ എത്തിയപ്പോഴാണ് പുറത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സക്കീര്‍ സയ്യിദ് ഖാജയെ കണ്ടത്. അവര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ സില്ലോഡിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അദ്ദേഹത്തെ ഔറംഗബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റി. അദ്ദേഹം ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. അജ്ഞാതര്‍ക്കെതിരെ ഭോകര്‍ദാനിലെ പരാദ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

 

Related Articles