ശ്രീനഗര്‍: ജമ്മു കശ്മീര്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന തലതിരിഞ്ഞ നയത്തെ പ്രതിരോധിക്കാനും വിഷയം വഴി തിരിച്ചുവിടാനും സൈനികരെയും ജനങ്ങളെയും മരണത്തിന് വിട്ടുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ആഴ്ചകളില്‍ കശ്മീരില്‍ വിവിധ ഏറ്റുമുട്ടലുകളിലും ഭീകരാക്രമണങ്ങളിളും സുരക്ഷ സൈനികര്‍ വീരമൃത്യു വരിക്കുകയും സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ ഒരു മിനിറ്റ് പോലും മാറ്റിവെക്കാന്‍ തയാറായില്ല, താഴ്‌വരയിലെ തങ്ങളുടെ ‘കുഴപ്പം നിറഞ്ഞ നയം’ സംരക്ഷിക്കുന്നതന് വേണ്ടി ആളുകള്‍ മരിക്കുമെന്നേ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് പോലെയാണിത്’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 13ന് ബുധനാഴ്ച കശ്മീരില്‍ ഒരു കേണല്‍, ഒരു മേജര്‍, ഒരു ഡിഎസ്പി, ഒരു റൈഫിള്‍മാന്‍ എന്നിങ്ങനെ നാല് സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു, കേണല്‍ മന്‍പ്രീത് സിംഗ്, രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍, മേജര്‍ ആശിഷ് ധോഞ്ചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗിലെ ഗഡോള്‍ വനത്തില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.