ടെക്‌സാസ്: കഴിഞ്ഞയാഴ്ച മെക്‌സികോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ നദിയില്‍ മുങ്ങി മരിച്ച കുഞ്ഞു വലേറിയയും പിതാവ് മാര്‍ട്ടിനസും ലോക ശ്രദ്ധ ആകര്‍ഷിച്ചപ്പോഴാണ് കുടിയേറ്റ പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്. യു.എസ്-മെക്‌സികോ അതിര്‍ത്ഥി പ്രദേശമായ ടെക്‌സാസില്‍ നിന്നും ഇപ്പപോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഏറെ ഭീതിയുളവാക്കുന്നതാണ്. ദിനേന മെക്‌സിക്കോയില്‍ നിന്ന് പുതുജീവിതം മോഹിച്ച് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ടെക്‌സാസിലെത്തുന്നത്. ഇവിടെ വെച്ച് പൊലിസ് തടയുന്ന ഇവരെ താല്‍ക്കാലിക കുടിയേറ്റ തടങ്കലിലാണ് പാര്‍പ്പിക്കാറുള്ളത്. താങ്ങാവുന്നതിലും അപ്പുറം ആളുകളാണ് ഇപ്പോള്‍ ഇവിടെ ഞെങ്ങിഞെരുങ്ങി കഴിയുന്നത്.
കിടക്കാനോ ഇരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഏറെ ബുദ്ധിമുട്ടിയാണ് ഈ തടവു കേന്ദ്രങ്ങളില്‍ അനധികൃത കുടിയേറ്റക്കാര്‍ കഴിയുന്നത്. വിഷയത്തില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍ നിരീക്ഷകര്‍ മുന്നോട്ട് വരികയും അപകടകരമാംവിധം ജനബാഹുല്യമാണ് ഇവിടങ്ങളില്‍ ഉള്ളത് എന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഏതാനും ഡെമോക്രാറ്റിക് അംഗങ്ങള്‍ തടവറകള്‍ സന്ദര്‍ശിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത്.
മെക്‌സികോയില്‍ നിന്നും മറ്റു സമീപ പ്രദേശങളില്‍ നിന്നും മതിയായ രേഖകളില്ലാതെ യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെയാണ് പൊലിസ് അറസ്റ്റു ചെയ്ത് തടവുകേന്ദ്രങ്ങളിലാക്കുന്നത്. ഇതില്‍ കൂടുതലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കമുള്ള കുടുംബങ്ങളാണ്. ഞെട്ടിപ്പിക്കുന്നതും ഭയാനകമായതുമായ അവസ്ഥയാണ് തടവുകേന്ദ്രങ്ങളില്‍ കാണാന്‍ സാധിക്കുന്നതെന്നാണ് അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ടെക്‌സാസിലെ തടവറകളിലെ ഫോട്ടോകളും ചൊവ്വാഴ്ച സംഘം പുറത്തുവിട്ടിട്ടുണ്ട്. ടെക്‌സാസിലെ റിയോ ഗ്രാന്‍ഡ് വാലി എന്ന പ്രദേശത്തെ തടവുകേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ഇവിടെ പിഞ്ചുകുട്ടികള്‍ക്കടക്കം ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല.