ന്യൂഡല്‍ഹി: അമുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നടത്തുന്നുവെന്ന് മദ്‌റസകള്‍ക്കെതിരെ ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്ത്. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്രസകളില്‍ അമുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയും മതവിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വ്യാഴാഴ്ച ആരോപിച്ചതായി എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാമ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോപണങ്ങളെക്കുറിച്ച് മദ്രസകളിലെ വിദ്യാര്‍ത്ഥികളുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദമായ അന്വേഷണം നടത്തണമെന്ന് ബാലാവകാശ സംഘടന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന അമുസ്ലിം കുട്ടികളെ കണ്ടെത്തുന്നതിന് അംഗീകാരമില്ലാത്ത മദ്രസകളുടെ മാപ്പിംഗ് നടത്തണമെന്നും ഉത്തരവിലുണ്ട്. അതേസമയം, തിരിച്ചറിയാനാവാത്ത ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ സംഘടന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ, ചില സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നുണ്ട്.
ഇത്തരം നടപടികള്‍ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങളെ മതവിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് വിലക്കുന്ന ആര്‍ട്ടിക്കിള്‍ 28(3)ന്റെ ലംഘനമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.