പൂക്കോട്ടൂർ: 1921 ആഗസ്റ്റ് 26ന് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം വാർഷികത്തോടനുബന്ധിച്ച് പൂക്കോട്ടൂർ മഞ്ചേരി റോഡിൽ പുതുതായി പണിത പള്ളിക്ക് മസ്ജിദ് ശുഹദാ എന്ന് നാമകരണം ചെയ്തു. പൂക്കോട്ടൂർ സ്വദേശി പി.കെ അശ്റഫ് ഉണ്ണീൻ സ്വന്തം ചെലവിലാണ് പള്ളി നിർമ്മിച്ചത്. പി.കെ ശ്രീധരൻ നായരാണ് പള്ളിക്ക് മിനാരം സംഭാവന ചെയ്തത്. മത സൗഹാർദ്ദത്തിന്റെ പ്രതീകമായ ശുഹദാ മസ്ജിദ് ചരിത്രപ്രസിദ്ധമായ പൂക്കോട്ടൂർ കോവിലകത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം നടന്ന അനുസ്മരണ സംഗമത്തിൽ എസ്.വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അലീഗഢ് മലപ്പുറം കാമ്പസ് ഡയറക്ടർ ഡോ.ഫൈസൽ ഹുദവി എന്നിവർ സംസാരിച്ചു. മലബാറിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വർഗീയ ലഹളയായി ചിത്രീകരിക്കാനുള്ള സംഘ് പരിവാറിന്റെ ശ്രമം ചരിത്രത്തെവക്രീകരിക്കലാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.രക്തസാക്ഷികളായവരുടെ ഓർമ്മക്കായി ഓരോ വീട്ടിലും ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഉൽഘാടനം വാരിയൻ കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിക്ക് ബ്രിട്ടീഷ് കാർക്കെതിരെ പട പൊരുതാൻ ആയുധങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്ന കരുവാരക്കുണ്ടിലെ അന്നത്തെ സമർത്ഥനായ കൊല്ലപ്പണിക്കാരന്റെ മതസൗഹാർദ്ദ ഐക്യ സ്മരണ നിലനിർത്താൻ പൂക്കോട്ടൂരിലെ PK ശ്രീധരൻ നായർക്ക് നൽകി അബ്ദുസമദ് പൂക്കോട്ടൂർ നിർവ്വഹിച്ചു.
മറ്റു വൃക്ഷതൈകൾ ഡോ. ഫൈസൽ ഹുദവി പൂക്കോട്ടൂർ പോരാട്ട നായകൻ വടക്ക് വീട്ടിൽ മമ്മുദുവിന്റെ പൗത്രൻ വടക്ക് വീട്ടിൽ ഇബ്രാഹീമിനു നൽകി. തൃശ്ശിനാപള്ളിയിലെ ബ്രിട്ടീഷ് തടങ്കലിൽ വെച്ച് തൂക്കിലേറ്റപ്പെട്ട പൂളംകുളങ്ങര ഉണ്ണീൻ രക്തസാക്ഷിത്വം വരിച്ചതിന്റെ സ്മരണയിൽ പൌത്രൻ ഉണ്ണീഹാജിക്ക് നൽകി ഫൈസൽ ഹുദവി മര്യാട് നിർവ്വഹിച്ചു.
നിദാൽ അശ്റഫ് ഖിറാഅത്ത് നടത്തി, അഫ്നാൻ അശ്റഫ് സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട ചടങ്ങ് സൂം വഴി സ്വദ്വേശത്തും വിദേശത്തുമായി നൂറുകണക്കിനാളുകൾ വീക്ഷിച്ചു. പി.കെ അശ്റഫ് ഉണ്ണീൻ സ്വാഗതവും ഫഹദ് സലീം നന്ദിയും പറഞ്ഞു.