കോഴിക്കകോട് : സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയും കുറ്റക്കാരനാണെന്ന കണ്ടെത്തലും രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്നതാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ്.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ വ്യക്തി സ്വാതന്ത്ര്യം പൂർണമായും നിഷേധിക്കുന്നതാണ് കോടതി നടപടി. ന്യായാധിപരുടെ പദവിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളെ വിമർശിക്കുന്നത് കോടതിയെ അവഹേളിക്കുന്നതായി വ്യാഖ്യാനിക്കുന്നത് അപകടകരമാണ്. പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും ഇല്ലാതാക്കി ജനങ്ങളെ ഭീതിയുടെ തടവിലാക്കുന്ന വിധി പിൻവലിക്കാൻ സുപ്രീംകോടതി തയ്യാറാവേണ്ടതുണ്ട്.
ജുഡീഷ്യറിയെ സ്വാർത്ഥ താല്പര്യക്കാരുടെ കരങ്ങളിൽ നിന്നും രക്ഷിച്ചെടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും അഭിഭാഷക സമൂഹത്തിനുണ്ട്. സുപ്രീംകോടതി സ്വീകരിച്ചു പോരുന്ന ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ നടപടികൾ തിരുത്തുന്നതിന് അഭിഭാഷക സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.നീതിന്യായ വ്യവസ്ഥയെ തന്നെ തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹവും രംഗത്തുവരേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.അഹമ്മദ് കുട്ടി പുത്തലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. താഹ എം ഹരിപ്പാട് .അഡ്വ ഫൈസൽ.പി,അഡ്വ.അനീഷ് . അഡ്വ. മുഫീദ് എം.സി,അഡ്വ. എം.എം അലിയാർ,അഡ്വ.സി.എം മുഹമ്മദ് ഇക്ബാൽ,അഡ്വ.സജീബ് കൊല്ലം ,അഡ്വ.സുബീർ.കെ, അഡ്വ.അമീൻ ഹസ്സൻ എന്നിവർ പങ്കെടുത്തു.