കഴിഞ്ഞ ഒക്ടോബർ 7 ന് ആരംഭിച്ച് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഗസ്സയിലെ തങ്ങളുടെ ശത്രുക്കൾക്ക് നേരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ പരാജയത്തെ ‘കെണിയിൽ വീണു’ എന്നാണ് ഒരു ഹീബ്രു ദിനപത്രം വാർത്ത കൊടുത്തിരിക്കുന്നത്.
‘യെദിയോത്ത് അഹ്റോനത്ത്’ എന്ന പത്രത്തിന്റെ കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്. ‘നമുക്കെന്തു പറ്റി? നാം വീണിരിക്കുന്ന ഈ കുഴിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും?’.
മറ്റൊരു പത്ര റിപ്പോർട്ട് ഇങ്ങനെയാണ്: “ഇസ്രയേൽ ഭരണകൂടം എങ്ങനെ ശത്രുക്കളെ തീർക്കാം എന്ന കാര്യമാണ് ആലോചിക്കുന്നത്. പിടിയിലായ ബന്ദികളെ എങ്ങനെ മോചിപ്പിക്കണമെന്നോ യുദ്ധം എങ്ങിനെ അവസാനിപ്പിക്കാമെന്നോ ഉള്ള കാര്യങ്ങളിൽ ഒരു നിശ്ചയവും ഇല്ല”.
റിപ്പോർട്ട് തുടരുന്നു: “മൂന്നുമാസം കഴിഞ്ഞിട്ടും ഇസ്രയേൽ ഭരണകൂടത്തിന് ആകെ പറയാനുള്ളത് യുദ്ധം എന്ന വാക്കു മാത്രമാണ്. ‘തിങ്കളാഴ്ച അല്പം കടുപ്പമേറിയ ദിവസമായിരുന്നു’, ‘നമുക്ക് കുറച്ച് അധികം വില കൊടുക്കേണ്ടിവന്നു’, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9 സൈനികർ കൊല്ലപ്പെട്ടതിനെ കുറിച്ചും ഒരുപാട് പേർ പരിക്കേറ്റതിനെ കുറിച്ചും ടെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ ആക്രമണം വരുന്നതിനെ കുറിച്ചുമെല്ലാം ഭരണകൂടം പ്രതികരിച്ചത് ഇങ്ങനെയാണ്”.
ഇസ്രയേൽ ജനത പരിഹാരത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു ആവട്ടെ, ഒരിക്കലും നടപ്പിൽ വരാത്ത കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നു മാസങ്ങൾക്കപ്പുറം കാര്യങ്ങളെ എവിടേക്കാണ് ഭരണകൂടം കൊണ്ടുപോകുന്നത് എന്ന് പത്ര റിപ്പോർട്ട് ശക്തമായി ഉന്നയിക്കുന്നു.
യെദിയോത്ത് അഹ്റോനത്തിലുള്ള ലേഖനത്തിൽ പറയുന്നത്, ഒക്ടോബർ 7 ന് തന്നെ ആഴത്തിലുള്ള കുഴിയിലേക്ക് ഇസ്രായേൽ വീണു എന്നാണ്. ഇപ്പോഴുണ്ടായ ഈ യുദ്ധം ദീർഘകാലാടിസ്ഥാനത്തിൽ വരുത്തിവെച്ച നാശനഷ്ടങ്ങളെ കുറിച്ചും നൽകേണ്ടി വന്ന വിലയെക്കുറിച്ചുമൊന്നും സങ്കൽപ്പിക്കാൻ പോലുമാവില്ലെന്ന് പത്രം പറയുന്നു. ‘യെദിയോത്ത് അഹ്റോനത്ത്’ ചോദിക്കുന്ന പ്രധാന ചോദ്യം, ‘ഈ കെണിയിൽ നിന്ന് നാം എങ്ങനെ രക്ഷപ്പെടും’ എന്നാണ്.
യുദ്ധം അവസാനിപ്പിക്കുകയും ബന്ദികളുടെ മോചനം സാധ്യമാക്കുകയും തകർക്കപ്പെട്ട കെട്ടിടങ്ങൾ പുനസ്ഥാപിക്കുകയും ആളുകൾക്ക് ജീവിക്കാൻ സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും വേണമെന്ന് പത്ര റിപ്പോർട്ട് പറയുമ്പോഴും അതൊട്ടും എളുപ്പമല്ലെന്ന് അവർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പത്രം തുടരുന്നു: “മൂന്നുമാസമായി ഇവിടുള്ളവർ ഹമാസിനെ ഇല്ലാതാക്കും എന്ന് കേൾക്കുന്നു. പക്ഷേ യാഥാർത്ഥ്യം നേരെ തിരിച്ചാണ്. തുരങ്കങ്ങൾ തകർത്തിട്ടൊന്നും ഹമാസിനെ തോൽപ്പിക്കാൻ കഴിയില്ല. യഹ്‍യ സിൻവാറിനെയോ മുഹമ്മദ് ളയ്ഫിനെയോ ഇല്ലാതാക്കിയിട്ടും കാര്യമില്ല. അവർക്ക് പകരം വേറെയാളുകൾ വരും”.
ഇസ്രയേൽ ആക്രമണത്തിൽ സ്വന്തം ബന്ദികൾ കൊല്ലപ്പെട്ടതിനെ കുറിച്ച്, യുദ്ധം വരുത്തിവെച്ച മുറിവുകൾ ഉണങ്ങാതെ കിടക്കുമെന്നും ഈയൊരവസ്ഥ ഇസ്രയേൽ ജനതയെ മുച്ചൂടും നശിപ്പിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ ഭരണകൂടം ഗസ്സ പിടിച്ചടക്കാൻ ഇനിയും സന്നദ്ധമായിട്ടില്ലെന്ന് വളരെ രൂക്ഷമായ ഭാഷയിൽ ‘യെദിയോത്ത് അഹ്റോനത്ത്’ ആരോപിക്കുന്നു.
അവലംബം: https://qudspress.com